കുമ്മനടിയും കുമ്മനാനയും.. വാർത്തകളിൽ നിറഞ്ഞ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്‍
ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലെത്തുന്നത് 2015 ഡിസംബറിലാണ്. സംസ്ഥാന ബിജെപി നേതാക്കളെ തഴഞ്ഞാണ് കേന്ദ്ര നേതൃത്വം സജീവരാഷ്ട്രീയത്തിലില്ലാതിരുന്ന കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിക്കുന്നത്. ഹിന്ദു ഐക്യവേദി കൂടാതെ വിശ്വഹിന്ദുപരിഷത്ത്, ശബരിമല അയ്യപ്പ സമാജം എന്നിവയുടെ നേതൃസ്ഥാനത്തും കുമ്മനം രാജശേഖരനുണ്ടായിരുന്നു. ബിജെപി അധ്യക്ഷ പദവിയിലെത്തും മുന്‍പ് ആറന്മുള വിമാനത്താവളത്തിന് എതിരായ സമരത്തിലൂടെ കുമ്മനം രാജശേഖരനെന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബിജെപി കേരളത്തില്‍ ആദ്യമായി ഒ രാജഗോപാലിലൂടെ അക്കൗണ്ട് തുറന്നത് കുമ്മനം രാജശേഖരന്‍ അധ്യക്ഷ പദവിയിലിരിക്കുമ്പോഴാണ് എന്നത് എടുത്ത് പറയേണ്ട നേട്ടമാണ്. ഭാവി മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് ബിജെപി പ്രവര്‍ത്തകര്‍ കുമ്മനത്തെ ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തിലെ ബിജെപി തീവ്രഹിന്ദുത്വത്തിലൂന്നിത്തുടങ്ങിയതും കുമ്മനം അധ്യക്ഷ പദവിയിലെത്തിയതിന് ശേഷമാണെന്ന് പറയേണ്ടി വരും. ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെ കുമ്മനം നയിച്ച ജനരക്ഷാ യാത്ര പക്ഷേ പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല. യാത്രയില്‍ ആള് കുറഞ്ഞതും അമിത് ഷായുടെ പിന്മാറ്റവുമെല്ലാം ബിജെപിയെ നാണം കെടുത്തുകയും ചെയ്തു.

മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന പ്രസ്താവന കുമ്മനത്തെ വിവാദത്തിലാക്കി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രോളുകള്‍ക്കും പരിഹാസത്തിനും ഇരയായ ബിജെപി നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കുമ്മനം. മലയാള ഭാഷയിലേക്ക് കുമ്മനടി എന്ന പ്രയോഗം സംഭാവന ചെയ്തത് കുമ്മനം രാജശേഖരനാണ്. കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം ക്ഷണിക്കാതെ പങ്കെടുത്തതാണ് കുമ്മനത്തെ ട്രോളുകള്‍ക്കിരയാക്കിയത്. കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനയ്ക്ക് പേരിടാനുള്ള മത്സരത്തില്‍ ഏറ്റവുമധികം ലൈക്ക് കിട്ടിയത് കുമ്മനാന എന്ന പേരിനായിരുന്നു. ഇതും ബിജെപി സംസ്ഥാന അധ്യക്ഷനെ പരിഹാസ്യനാക്കി.












Click it and Unblock the Notifications