കുടുംബം നോക്കാന്‍ പഠിപ്പിക്കൂ... ഒരു നാദാപുരത്തുകാരനും പിന്നെ വെട്ടാന്‍ പോകില്ല

എന്‍പി ശക്കീര്‍
എന്റെ സഹോദരപുത്രിമാരെ രണ്ടുപേരെ വിവാഹം ചെയ്തത് സമീപപ്രദേശമായ നാദാപുരത്തിന്റെ പരിസരങ്ങളിലാണ്. ഒരാളുടെ വീട് നരത്തെ ഷിബിനും ഇപ്പോള്‍ അസ്ലമും കൊല്ലപ്പെട്ട വെള്ളൂരില്‍. അടുത്തയാള്‍ കോഴിക്കോട് ജില്ലയുടെ അങ്ങ് വടക്കേ അതിര്‍ത്തിയായ, പാനൂരിനോടു ചേര്‍ന്നു കിടക്കുന്ന മുടവന്തേരിയില്‍. ഷിബിന്‍ വധത്തിനു തൊട്ടടുത്ത ഒരുനാള്‍ ഇരുവരുടെയും വീടുകളിലേയ്ക്കു പോകേണ്ടിവന്നു. രാത്രിയില്‍ എങ്ങും ചെക്കിങ്ങോടു ചെക്കിങ്. ഔട്ട് പോസ്റ്റ് സ്ഥാപിച്ചും അല്ലാതെയും മുക്കിനു മുക്കിനു പൊലീസ് പരിശോധനകള്‍. തടഞ്ഞുവച്ചും കടാക്ഷിച്ചും ചെക്കിങ്. വാഹനം തുറന്നും ഡിക്കി പൊക്കിയും പരിശോധനകള്‍. ഇത്തരത്തില്‍ പൊലീസ് ബന്തവസ് തുടരുമ്പോഴും നാദാപുരത്തെ അക്രമ സംഭവങ്ങള്‍ക്ക് മാത്രം പരിഹാരമില്ല.
യഥാര്‍ഥത്തില്‍ നാദാപുരത്തെ അക്രമസംഭവങ്ങള്‍ അവിടത്തെ ചരിത്രപശ്ചാത്തലവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. കൊണ്ടും കൊടുത്തും വളര്‍ന്ന അങ്കച്ചേകവന്‍മാരുടെ കടത്തനാടന്‍ ഭൂമികയുടെ ഭാഗമാണ് നാദാപുരവും. വാക്കുപാലിക്കാന്‍ അവര്‍ വെട്ടി, ദുരഭിമാനത്തിനുവേണ്ടി അവയവങ്ങള്‍ അറ്റുതൂങ്ങി, നാടുവാഴികള്‍ക്കുവേണ്ടി ചത്തൊടുങ്ങി. കാലങ്ങളേറെ കഴിഞ്ഞിട്ടും മറ്റാര്‍ക്കോ വേണ്ടിയും കണക്കിലെ കളികളില്‍ ജയിക്കാനും അവര്‍ കൊത്തിമരിച്ചുകൊണ്ടേയിരിക്കുന്നു.

ഇതില്‍ ഹിന്ദുവെന്നോ മുസല്‍മാനെന്നോ വ്യത്യാസമില്ല. ഹിന്ദുവും വെട്ടുന്നു, മുസല്‍മാനും വെട്ടുന്നു. പകയടങ്ങാത്ത മനസുമായി നാടുചുറ്റുന്നു. ഒടുക്കം എല്ലാം നഷ്ടപ്പെട്ടെന്നറിയുമ്പോള്‍ ഹതാശനാവുന്നു. കരയാനും സഹിക്കാനും ഉറ്റവരും ബന്ധുക്കളും മാത്രം.

വളരുന്ന അസമത്വം
അസമത്വം വര്‍ധിക്കുകയാണ് നാദാപുരത്ത്. പ്രധാനമായും സാമ്പത്തിക അസമത്വം. മനസില്‍ ജ്വലിച്ച പകയുടെ കനലുകള്‍ക്കൊപ്പം പുതിയ അസമത്വങ്ങള്‍കൂടി സൃഷ്ടിക്കപ്പെടുന്നത് രംഗം വഷളാക്കുന്നു. പ്രദേശത്തെ മുസ്ലിംകളില്‍ വലിയൊരു ഭാഗം വിദേശങ്ങളില്‍ പണിയെടുക്കുന്നു. അതിന്റെ സാമ്പത്തിക സുരക്ഷിതത്വം അവര്‍ അനുഭവിക്കുന്നു. ഗള്‍ഫിലെ റസ്റ്റാറന്റുകളും ഷോപ്പുകളുമൊക്കെ നടത്തി വിജയിച്ചവര്‍ കൂടുതല്‍ കുടുംബങ്ങളെ കരകയറ്റുന്നു. ആ കുടുംബം അടുത്തൊരുത്തന്നെകൂട്ടി അങ്ങോട്ടു കൊണ്ടുപോകുന്നു. അങ്ങനെ നാട്ടിലൊന്നാകെ സാമ്പത്തിക അഭിവൃദ്ധി രൂപപ്പെടുന്നു. എന്നാല്‍, ഈ അഭിവൃദ്ധി പ്രധാനമായും മുസ്ലിം സമുദായത്തില്‍ മാത്രമായി ഒതുങ്ങുന്നു എന്നിടത്താണ് പ്രശ്‌നം. എടുത്താല്‍ പൊങ്ങാത്ത വീടുകളും ഇരുന്നാല്‍ തീരാത്ത കാറുകളും അവരുടെ സ്വകാര്യതയായി മാറുന്നു. ഇത് സ്വാഭാവികമായും സഹോദര സമുദായങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ആ പ്രയാസങ്ങള്‍ കേവലം അപരന്റെ സാമ്പത്തിക ഭദ്രതകണ്ടതുകൊണ്ടു മാത്രമുണ്ടായതല്ല. മറിച്ച്, സാമ്പത്തിക മേല്‍ക്കൈ നേടിയ പുതിയ കൂട്ടരിലെ ഇളമുറക്കാര്‍ കൊണ്ടുനടക്കുന്ന, സ്ഥായിയായ പുച്ഛവും ധാര്‍ഷ്ട്യവും കൂടിയാവുമ്പോഴാണ് വിദ്വേഷവും പകയും പുറത്തുചാടുന്നത്. പറഞ്ഞത് തീര്‍ക്കേണ്ട കേവല തര്‍ക്കങ്ങള്‍പോലും ബോംബേറിലും വടിവാള്‍ വെട്ടിലും കലാശിക്കുന്നത് നാദാപുരത്തെ ഈ സവിശേഷസാഹചര്യം കൊണ്ടുമാത്രമാണ്.

ഇതുകൊണ്ടൊക്കെത്തന്നെ നാദാപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഒരു വര്‍ഗീയമാനമുണ്ട് താനും. കൊല്ലപ്പെട്ടതോ ആക്രമിക്കപ്പെട്ടതോ കാഫോ മീമോ എന്നന്വേഷിക്കുന്ന ഒരുപക്ഷെ കേരളത്തിലെ ഒരേയൊരു കൂട്ടര്‍ കോഴിക്കോടിന്റെ വടക്കുള്ളവരായിരിക്കും. കാഫെന്നാല്‍ കാഫിര്‍. മീമെന്നാല്‍ മുസ്ലിമെന്നോ മാപ്പിളയെന്നോ പറയാം. ഒരാള്‍ ആക്രമിക്കപ്പെട്ടാല്‍, കൊല്ലപ്പെട്ടാല്‍ അത് അക്കൗണ്ട് പുസ്തകത്തില്‍ വരവുവയ്ക്കുകയായി. പിന്നെ, പ്രതികാരം ചെയ്താല്‍ മാത്രമാണ് അതിനോട് തുല്യത പാലിക്കുന്നത്. ഒന്നോ രണ്ടോ കൂടുതല്‍ പേരെ ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്താല്‍ മേല്‍ക്കൈ നേടി. കണക്കിലെ ഈ സമരസങ്ങളാണ് ദീര്‍ഘനാളായി നാദാപുരത്തിന്റെ സാമുദായികരാഷ്ട്രീയ ചലനങ്ങളില്‍ ഒരു നിര്‍ണായക സ്വാധീനശക്തി.

കൊള്ളയും കൊള്ളിവെപ്പും
പുതിയ കാലത്തായി രൂപപ്പെട്ട മറ്റൊരു പ്രത്യേകത, കലാപങ്ങളുടെ മറയില്‍ നടക്കുന്ന കൊള്ളയാണ്. ഒരു സംഘര്‍ഷമുണ്ടായാല്‍ അതിന്റെ ചുവടുപിടിച്ച് മോഷണവും കവര്‍ച്ചയും അരങ്ങേറുന്നു. സാമ്പത്തികമായി മേല്‍ക്കൈ മുസ്ലിം സമുദായത്തിനായതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നഷ്ടവും അവര്‍ക്കുതന്നെയാണ്. നല്ലൊരു ഭാഗം ഗൃഹനാഥരും ചെറുപ്പക്കാരും വിദേശങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് പ്രതിരോധത്തിനുള്ള സാധ്യതകളും ചുരുങ്ങുന്നു. സംഘര്‍ഷമുണ്ടായാല്‍ സ്ത്രീകള്‍ക്ക് വീടുവിട്ടുപോവുകയോ പേടിച്ചു കഴിയുയോ ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നു. ഈ സാഹചര്യം കൊള്ളക്കാര്‍ക്കും കവര്‍ച്ചക്കാര്‍ക്കും കൂടുതല്‍ സൗകര്യമായി മാറുന്നു. ഇങ്ങനെ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നവനില്‍ വീണ്ടും വിദ്വേഷത്തിന്റെ കനലെരിയുന്നത് സ്വാഭാവികം. നാട്ടിലെ ഏതെങ്കിലും അക്രമ സംഭവങ്ങളെ അവന്‍ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ അത് അവനെ സംബന്ധിച്ച് ശരി മാത്രമായി മാറുന്നു.

രാഷ്ട്രീയത്തില്‍ സാധാരണയായി പറയുന്നപോലെ, തൊലിപ്പുറത്തെ ചികിത്സകൊണ്ട് സുഖപ്പെടുന്നതല്ല നാദാപുരത്തിന്റെ അസുഖങ്ങള്‍. അതിന് മരുന്ന് ഉള്ളില്‍ത്തന്നെ ചെല്ലണം. പണത്തിന്റെ ഹുങ്ക് മുസ്ലിംകള്‍ മാറ്റണം. പകയുടെ രാഷ്ട്രീയം ഈഴവര്‍ ഉപേക്ഷിക്കണം. ചെറുപ്പക്കാര്‍ക്കൊക്കെ പൊതുവില്‍ പണിയൊന്നുമില്ലാതാകുമ്പോഴാണ് അക്രമങ്ങളെപ്പറ്റിയൊക്കെ ആലോചിക്കുക. രാപ്പകല്‍ അദ്വാനിച്ച് കുടുംബം നോക്കുന്നവന് ആക്രമണത്തെപ്പറ്റി ആലോചിക്കാനൊക്കെ എവിടെ സമയം..? ഇതിന് ചെറുപ്പക്കാരെയൊക്കെ സ്വാശ്രയരാക്കി മാറ്റണം. അവര്‍ അന്യനെപ്പറ്റിയുള്ള പതിവില്‍കവിഞ്ഞ വേവലാതി വിട്ട് സ്വന്തം കാര്യങ്ങള്‍ ചിന്തിച്ചു തുടങ്ങണം. സ്വാര്‍ഥരായി മാറണമെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. മേഖലയില്‍ സ്വാധീനമുള്ള മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും മതസംഘടനകളും ഈ ദിശയിലേയ്ക്കു ചിന്തിച്ചു തുടങ്ങിയാല്‍ നാദാപുരത്തിന്റെ രാഷ്ട്രീയസാംസ്‌കാരിക ഭൂമികയില്‍ വലിയ മാറ്റമുണ്ടാകുമെന്നതില്‍ സംശയം വേണ്ട.












Click it and Unblock the Notifications