Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈയ്യെത്തുന്നിടത്തു കൈയ്യേറ്റം സഭയിൽ ആദ്യമല്ല...നാറാനും തകരാനും ഇരകളേ ഉണ്ടാവൂ: ധ്വനി ഷൈനി എഴുതുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പരാതി നല്‍കിയിട്ട് ഇത്രനാളായിട്ടും, കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടും ഇല്ല. ഒടുവില്‍ കന്യാസ്ത്രീകള്‍ നീതിക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുന്ന കാഴ്ചയും നാം കാണുകയാണ്.

എന്തുകൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് ഇങ്ങനെ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത്? എന്തുകൊണ്ടാണ് പിസി ജോര്‍ജ്ജിനെ പോലുള്ളവര്‍ അവരെ ഒരു ഭയവും ഇല്ലാതെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് സമൂഹവും ഭരണകൂടവും അവര്‍ക്കൊപ്പം എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കാത്തത്?

കന്യാസ്ത്രീയുടെ വസ്ത്രം ഉപേക്ഷിച്ച ഒരു സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ധ്വനി ഷൈനി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തന്നെയാണ് ഈ കുറിപ്പ്...

ഇരുപത് വര്‍ഷം മുന്പ്

ഇരുപത് വര്‍ഷം മുന്പ്

ഇരുപതുവർഷം മുൻപൊരു അവധിക്കാല കംപ്യൂട്ടർ കോഴ്‌സിൽ, എന്റെ ബാച്ചിൽ, ആയിടെ കന്യാസ്ത്രീ ഉടുപ്പുപേക്ഷിച്ച ഒരു അയല്പക്കക്കാരി കൊച്ചുമുണ്ടായിരുന്നു.
രാവിലെ അവളുടെ വീടിന്റെ പിന്നാമ്പുറത്തു നിന്ന് പേരു വിളിയ്ക്കുമ്പോൾ, പലപ്പോഴും പിറകുവശം വാതിൽ തുറന്ന്, ഉറക്കച്ചടവുള്ള കണ്ണുകൾ വലിച്ചു തുറന്ന് ആരാണെന്ന് ചോദിയ്ക്കും. ഡിപ്രഷനെക്കുറിച്ച് അന്നുള്ള അജ്ഞത കാരണം മാനസികരോഗിയെന്ന് ഞാനും കരുതും. ഒന്നോ രണ്ടോ നാൾ കഴിയുമ്പോൾ വീണ്ടും അവൾ വന്നു തുടങ്ങും. ആറു കിലോ മീറ്റർ വീതം രണ്ടുനേരത്തെ നടപ്പിൽ, പതിഞ്ഞ ശബ്ദത്തിൽ പല കഥകൾ പറയും.

പള്ളിമേടയിലെ കയ്യേറ്റങ്ങള്‍

പള്ളിമേടയിലെ കയ്യേറ്റങ്ങള്‍

ഉച്ചയൂണുമായി പള്ളിമേടയിൽ പോകുമ്പോഴുള്ള കയ്യേറ്റങ്ങളെപ്പറ്റി, അത്തരം കയ്യേറ്റങ്ങൾ അവളുടെ വിളിയെ തന്നെ സംശയിപ്പിച്ച നാളുകളെ പറ്റി, കയ്യേറ്റങ്ങളെ എപ്പോഴോ മനസ്സാവരിച്ച ഇനിയും മഠത്തിൽ കഴിയുന്ന ചില ജീവിതങ്ങളെ പറ്റി. തിരിച്ചുവന്ന് സാധാരണ സ്ത്രീകളെപ്പോലെ ജീവിയ്ക്കാൻ ശ്രമിയ്ക്കുന്നതിൽ കല്ലുകടിയുള്ള നാട്ടുകാരുടെ മുൻപിൽ ചൂളുന്ന ജീവിതം ജീവിയ്ക്കുന്ന ഒരുവൾ. ഇഴയടുപ്പമുള്ള അയല്പക്കബന്ധങ്ങളുള്ള കുഗ്രാമത്തിൽ, അവളുടെ മാനസികാവസ്ഥ മറ്റുള്ളവരിൽനിന്ന് മറച്ചു വയ്ക്കാൻ കഷ്ടപ്പെടുന്ന വീട്ടുകാർ. എവിടെയാണാവോ ഇപ്പോൾ? അമ്പേ നശിച്ചു പോയിട്ടുണ്ടാവും.

ഇരകള്‍ മാത്രം

ഇരകള്‍ മാത്രം

കയ്യെത്തുന്നിടത്തു കയ്യേറ്റം നടക്കുന്നത് സഭയിൽ ആദ്യമായല്ല. അതിനെപ്പറ്റി തുറന്നാലും മൂടിയാലും, നാറാനും തകരാനും ഇരകളേ ഉണ്ടാവൂ എന്നത് ഇവിടുത്തെ പ്രത്യേക സവിശേഷതയാണ്. അതിൽ അധികാര ധാർഷ്ട്യത്തിലും രാഷ്ട്രീയത്തിലുമുപരി, അവയെ ഊട്ടിയുറപ്പിയ്ക്കുന്ന വേറെയും ചില ഉപേക്ഷകളും, മുൻവിധികളും അടിമത്തവുമുണ്ട്

ഒന്നാം പ്രതി, ഞായറാഴ്ച ക്രിസ്ത്യാനികള്‍

ഒന്നാം പ്രതി, ഞായറാഴ്ച ക്രിസ്ത്യാനികള്‍

അത്യാഡംബരമുള്ള പള്ളികളിൽ, ഓരോ കുർബാനയ്ക്കും ശേഷം വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന ചൊല്ലി, തിരിച്ചു വീട്ടിൽ വന്ന് കന്യാസ്ത്രീകളെ പീഡിപ്പിച്ച കഥകൾ പത്രങ്ങളിൽ വായിച്ചിട്ട്, ഒന്നും സംഭവിയ്ക്കാത്ത പോലെ അപ്പവും പോത്തും കഴിയ്ക്കുന്ന, മെത്രാൻ കുറ്റവാളിയാണെന്ന് സംശയിയ്ക്കുന്നവരെ പരിഹസിയ്ക്കുന്ന, സഭയ്ക്കെതിരെ സാത്താൻ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നു എന്ന് പുലമ്പുന്ന, ഞായറാഴ്ച ക്രിസ്ത്യാനികളാണ് ഒന്നാം പ്രതി. ഇവരുടേത് അന്ധമായ വിശ്വാസമല്ല. ബോധപൂർവമുള്ള അന്ധതയാണ്. വിധേയത്വം വഴി കിട്ടുന്ന പരിഗണനയ്ക്ക് സത്യത്തേക്കാൾ വില കൊടുക്കുന്നവർ. ഇവരൊരു മാസം പള്ളി ബഹിഷ്കരിച്ചാൽ ഇളകാത്ത സിംഹാസനങ്ങളൊന്നും നിലവിലില്ല.

അനുസരണ അടിമത്തമായി വരിക്കുന്നവര്‍

അനുസരണ അടിമത്തമായി വരിക്കുന്നവര്‍

കാലാകാലമായിവിടെയുള്ള പുരുഷമേധാവിത്വത്തിന്റെ അടയാളമാണെങ്കിലും, അവനവനുള്ള ഭക്ഷണമുണ്ടാക്കാൻ ആരോഗ്യവുമുള്ള അച്ചന് പള്ളിമേടകളിൽ ഉച്ചയൂണും അത്താഴവും എത്തിച്ചു കൊടുക്കുന്ന, മഠത്തിലെ ഊണുമുറി തുറന്നു കൊടുക്കുന്ന വഴക്കം പ്രോത്സാഹിപ്പിയ്ക്കുന്ന, ഇടവകക്കാരും കന്യാസ്ത്രീകളുമാണ് അടുത്ത കൂട്ടർ. തിരുവസ്ത്രത്തോടു ചേർന്നു നിൽക്കേണ്ട ലാളിത്യത്തെ, ആണധികാരത്തിനു വളമിട്ട് വെല്ലുവിളിയ്ക്കുന്നവർ. അനുസരണത്തെ അടിമത്തമായി വരിയ്ക്കുന്നവർ.

നീതികേടിന്റെ കറ

നീതികേടിന്റെ കറ

സന്യാസത്തിന്റെ കീഴ്‌വഴക്കങ്ങൾ അപ്രാപ്യമാണെന്ന് തിരിച്ചറിഞ്ഞു, തിരുവസ്ത്രം ഉപേക്ഷിച്ചിറങ്ങുന്ന വൈദികരെയും കന്യാസ്ത്രീകളെയും മുൻവിധികളാൽ വിലയിരുത്തുന്ന, ഒറ്റപ്പെടുത്തുന്ന സമൂഹത്തിനുമുണ്ട് നീതികേടിന്റെ കറ. മറ്റേതു വ്യക്തിയെയും പോലെ ഏതു ജീവിതാവസ്ഥയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളവരാണിവർ. പതിമൂന്നാം തവണയും ഇരയാകുന്നതെങ്ങനെ എന്നറിയാൻ, ഒന്നാം തവണ ഇറങ്ങിപ്പോന്നാൽ നമ്മളെങ്ങനെ സ്വീകരിയ്ക്കുമായിരുന്നു എന്ന് നാം നമ്മളോട് തന്നെ ചോദിയ്ക്കണം.

നീതി നിഷേധിക്കപ്പെടുന്പോള്‍

നീതി നിഷേധിക്കപ്പെടുന്പോള്‍

അച്ചന്മാരുടെയോ കന്യാസ്ത്രീകളുടെയോ സഭ നിശ്ചയിച്ചിരിയ്ക്കുന്ന നല്ല നടപ്പുകൾ അന്വേഷിച്ചുറപ്പിയ്ക്കേണ്ട ബാധ്യതയല്ല നമുക്കുള്ളത്. അത് കത്തോലിക്കാസഭയുടെയും വിശ്വാസികളുടെയും മാത്രം ആവശ്യവും ഭാരവുമാണ്. പക്ഷേ, പീഡിപ്പിയ്ക്കപ്പെട്ടുവെന്ന് നീതിന്യായ വ്യവസ്ഥകൾക്കു മുൻപിൽ പരാതിപ്പെടുന്ന ഒരു സ്ത്രീയ്ക്ക് നീതി നിഷേധിയ്ക്കപ്പെടുമ്പോൾ, അതിന്റെ ആശ്വാസം തേടേണ്ടത് നമ്മുടെകൂടി ചുമതലയാണ്. കന്യാസ്ത്രീ കമ്പനികൾ അടച്ചുപൂട്ടാനുള്ള ആഹ്വാനം അനീതിയ്ക്കുള്ള മരുന്നാവുന്നില്ല.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇത് എണ്ണമില്ലാത്ത തേങ്ങലുകളിൽ, ഉച്ചത്തിലായതിനാൽ മാത്രം ഒറ്റപ്പെട്ടുപോയ ഒരു കരച്ചിലാണ്. ഇരയ്ക്കു കിട്ടേണ്ട നീതിയെ തഴയുന്ന നീക്കങ്ങളും , വാക്കുകളും , ഉപേക്ഷകളും കണ്ടില്ലെന്നു നടിയ്ക്കുന്ന വ്യക്തികളും രാഷ്ട്രീയവും കുറ്റാരോപിതന്റെ കൂടെത്തന്നെയാണ്.

ധ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ധ്വനി ഷൈനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+