പാർലമെന്ററി പാർട്ടി നേതാവെന്ന രീതിയിൽ വലിയ പരാജയം ഉമ്മൻ ചാണ്ടി; ഈ തിരഞ്ഞെടുപ്പിലെ തോൽവിയിലും... ചരിത്രം
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ജന്മദിനം ആയിരുന്നു ഇന്ന്. 13-ാം നിയമസഭയിലും പ്രതിപക്ഷ നേതാവായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ ചെന്നിത്തലയുടെ ജന്മദിനത്തില്‍, 13-ാം സഭയില്‍ പ്രതിപക്ഷ നേതാവായി ഇതേ ദിവസം സംസാരിച്ചത് വിഡി സതീശന്‍ ആയിരുന്നു.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ സ്വാഭാവികമായും നയിക്കേണ്ടത് രമേശ് ചെന്നിത്തല ആയിരുന്നു. എന്നാല്‍ അവിടേയും അദ്ദേഹം തോല്‍പിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നയിക്കാന്‍ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു. തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അതിന്റെ പാപഭാരം അടിച്ചേല്‍പിക്കപ്പെട്ടത് ചെന്നിത്തലയുടെ മേല്‍ ആയിരുന്നു. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന നിലയില്‍ അടുത്ത കാലത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു എന്നതാണ് ചരിത്രം. പരിശോധിക്കാം...

ആന്റണി നയിച്ചപ്പോള്‍
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിച്ചത് എകെ ആന്റണി ആയിരുന്നു. കരുണാകരന്റെ പ്രതാപകാലം കൂടി ആയിരുന്നു അത്. അന്ന് 99 സീറ്റോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ഏതാണ്ട്, ഇന്ന് എല്‍ഡിഎഫ് തുടര്‍ഭരണം നേടിയ അതേ നിലയിലുള്ള വിജയം.

കോണ്‍ഗ്രസിന് 63 സീറ്റ്
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ കോണ്‍ഗ്രസ് നേടിയ ഏറ്റവും വലിയ വിജയം ആയിരുന്നു 2001 ലേത്. 63 സീറ്റുകള്‍ ആയിരുന്നു അന്ന് നേടിയത്. കെ മുരളീധരന് മന്ത്രിയാകാന്‍ വേണ്ടി വടക്കാഞ്ചേരിയിലെ എംഎല്‍എയെ രാജിവപ്പിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ സീറ്റുകളുടെ എണ്ണം 62 ആയി കുറഞ്ഞു.

ആന്റണിയെ മറിച്ചിട്ട് ഉമ്മന്‍ ചാണ്ടി
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മാത്രമായിരുന്നില്ല, എ ഗ്രൂപ്പിനകത്ത് എകെ ആന്റണിയെ ഉമ്മന്‍ ചാണ്ടി വീഴ്ത്തിയതിന്റെ കൂടി ഫലമായിരുന്നു 2004 ല്‍ നടന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ജയിക്കാനാകാതെ വന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം എകെ ആന്റണിയുടെ തലയിലായി. അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി യുഗം
കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി യുഗം തുടങ്ങുന്നത് അപ്പോഴാണ്. മുഖ്യമന്ത്രി കസേരയില്‍ ഒന്നര വര്‍ഷം മാത്രമേ അന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് ശേഷിച്ചിരുന്നുള്ളു. ആ ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് കഴിഞ്ഞിരുന്നു.

യുഡിഎഫിനെ നയിച്ചു, പൊളിഞ്ഞു പാളീസ് ആയി
2006 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. അപ്പോഴേക്കും കെപിസിസി അധ്യക്ഷനായി രമേശ് ചെന്നിത്തല കേരളത്തിലെത്തുകയും ചെയ്തിരുന്നു. 2006 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അടിമുടി തകര്‍ന്നു. 63 സീറ്റുണ്ടായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത് ആകെ 24 സീറ്റുകള്‍.

വീണ്ടും നയിച്ചു, ജസ്റ്റ് പാസ്സ്
2011 ലെ തിരഞ്ഞെടുപ്പിലും യുഡിഎഫിനെ നയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു. അന്ന് ഏറെക്കുറേ ഒരു തൂക്കുസഭയുടെ സാഹചര്യമായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉണ്ടായിരുന്നത്. യുഡിഎഫിന് ആകെ കിട്ടിയത് 72 സീറ്റുകള്‍. അതില്‍ തന്നെ കോണ്‍ഗ്രസിന് ലഭിച്ചത് 39 സീറ്റുകള്‍. സിപിഎം ആയിരുന്നു 44 സീറ്റുകളിമായി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

മികച്ചതല്ലാത്ത വിജയം
ഉമ്മന്‍ ചാണ്ടി നയിച്ച് യുഡിഎഫ് അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. സിപിഎമ്മിലെ വിഭാഗീയതയുടെ കാരുണ്യത്തിലായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കഴിഞ്ഞത് എന്നതും വലിയ ചര്‍ച്ചയായ വിഷയം ആണ്.

2016 ല്‍ നയിച്ചപ്പോള്‍
2016 ലെ തിരഞ്ഞെടുപ്പിലും യുഡിഎഫിനെ നയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നു. 2006 ല്‍ ഉമ്മന്‍ ചാണ്ടി നയിച്ചപ്പോഴുണ്ടായതിനേക്കാള്‍ ദയനീയമായിരുന്നു 2016 ല്‍ കോണ്‍ഗ്രസിന്റേത്. വെറും 22 സീറ്റുകളില്‍ ഒതുങ്ങിപ്പോയി. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നത്.

2021 ലും ഉമ്മന്‍ ചാണ്ടി തന്നെ
2021 ലെ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ആയിരുന്നു. എന്നാല്‍, നയിച്ച തിരഞ്ഞെടുപ്പുകളില്‍ എല്ലാം മോശം പ്രകടനം കാഴ്ചവച്ച ഉമ്മന്‍ ചാണ്ടിയെ ആണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുപ്പിന്റെ നേതൃത്വം ഏല്‍പിച്ചുകൊടുത്തത്.

അതിന്റെ പാപഭാരം
ഈ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നയിക്കാനെത്തിയിട്ടും കോണ്‍ഗ്രസും യുഡിഎഫും നേരിട്ടത് വന്‍ തിരിച്ചടിയാണ്. വെറും 21 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. അതും പ്രതിപക്ഷത്തിരിക്കെ നേരിട്ട പരാജയം. അതിന്റെ ഉത്തരവാദിത്തം പക്ഷേ, രമേശ് ചെന്നിത്തലയുടെ തലയിലായി. ചെന്നിത്തലയ്ക്ക് നഷ്ടമായത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവിയും.












Click it and Unblock the Notifications