പോലീസിന് കുടപിടിക്കാന്‍ ജനത്തിന്റെ നികുതിപ്പണം..! ഇതെന്താ വെളളരിക്കാ പട്ടണമാണോ സർക്കാരേ..??
ജിഷ്ണു കേസുമായി ബന്ധപ്പെട്ട് നിലവില്‍ കേരളം പലകാരണങ്ങളാല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന ബെഹ്‌റപ്പോലീസിനേയും പിണറായി സര്‍ക്കാരിനേയും ന്യായീകരിക്കുന്ന പത്രപ്പരസ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ജിഷ്ണുകേസ്, പ്രചാരണമെന്ത് സത്യമെന്ത് എന്ന തലക്കെട്ടില്‍ ഇന്നിറങ്ങിയ പത്രങ്ങളില്‍ പിആര്‍ഡിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഒരു പക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാവും പോലീസിനെ ന്യായീകരിക്കാന്‍ ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ പരസ്യം നല്‍കുന്നത്. അത് മാത്രമല്ല സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ഇതിനായി പണം ചിലവിട്ടിരിക്കുന്നത് എന്നത് ഏറെ പ്രതിഷേധാര്‍ഹമാണ്.

പോലീസ് ആ അമ്മയോടും കുടുംബത്തോടും ചെയ്ത തെമ്മാടിത്തരത്തിന് സര്‍ക്കാര്‍ കുടപിടിക്കേണ്ടത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ലായിരുന്നു. പാര്‍ട്ടി പത്രത്തില്‍ ഒരു ന്യായീകരണം പാര്‍ട്ടി ചിലവില്‍ അടിച്ച് വിടുന്നത് പോലെയല്ല ഇത്. ഖജനാവിലെ പാവപ്പെട്ടവന്റെ നികുതിപ്പണമാണ് പോലീസിനെ ന്യായീകരിക്കന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചിലവാക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പരസ്യപ്രസിദ്ധീകരണത്തിന് ലക്ഷങ്ങളാണ് ചിലവ്. സര്‍ക്കാര്‍ വികസനപദ്ധതികളുടേതടക്കം പരസ്യം നല്‍കുന്നതില്‍ കുറ്റം പറയാനില്ല. എന്നാല്‍ മകന് നീതി വേണം എന്നാവശ്യപ്പെട്ട് വന്ന ഒരമ്മയെ റോഡില്‍ ആക്രമിച്ചതിനെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാര്‍ ന്യായീകരിക്കാന്‍ പാടില്ലായിരുന്നു.

ജിഷ്ണുവിന്റെ അമ്മ മഹിജയെ തിരുവനന്തപുരത്തെ ഡിജിപി ആസ്ഥാനത്തിന് മുന്നില്‍വെച്ച് പോലീസ് വലിച്ചിഴയ്ക്കുന്നത് ലൈവായി കേരളം കണ്ട് ഞെട്ടിയതാണ്. എന്നാല്‍ പരസ്യത്തില്‍ പറയുന്നത് അമ്മയെ പോലീസുകാര്‍ എഴുന്നേല്‍പ്പിക്കുകയായിരുന്നുവെന്നാണ്. തനിക്ക് മര്‍ദ്ദനമേറ്റു എന്ന് മഹിജ പറയുന്നതിനേക്കാള്‍ സര്‍ക്കാരിന് വിശ്വാസം പോലീസിനെയാണെന്നത് അത്ഭുതപ്പെടുത്തുന്നു. പരസ്യത്തിലെ വിവരങ്ങള്‍ മഹിജയും കുടുംബവും നിഷേധിച്ചുകഴിഞ്ഞു. ആയിരം നുണകളേക്കാള്‍ വലുതാണ് ഒരു സത്യമെന്ന് പറയാറുണ്ട്. ലക്ഷങ്ങള്‍ ചിലവിട്ട് അസത്യ പ്രചാരണം നടത്താം, പക്ഷേ എല്ലാക്കാലവും മൂടിവെയ്ക്കാനാവില്ലെന്നത് പിണറായി സര്‍ക്കാര്‍ ഓര്‍ക്കണം.












Click it and Unblock the Notifications