Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങളുടെ 2018... രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും വരെ... കോളിളക്കമുണ്ടാക്കിയ പ്രസ്താവനകള്‍

കോഴിക്കോട്: 2018 രാഷ്ട്രീയ വൃത്തങ്ങളെ പിടിച്ച് കുലുക്കിയ വര്‍ഷം കൂടിയാണ്. നിരവധി പരാമര്‍ശങ്ങളാണ് ഈ വര്‍ഷം രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. അതെല്ലാം വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം ബിജെപി പ്രവര്‍ത്തകര്‍ വിവാദങ്ങളില്‍ മുന്നിട്ട് നിന്നപ്പോള്‍ ഇത്തവണ ഒപ്പമെത്താന്‍ കോണ്‍ഗ്രസ് നേതാക്കളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ശബരിമല വിഷയത്തില്‍ വിവാദം കത്തിച്ചപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാരിനെ വലിച്ച താഴെയിടുമെന്നാണ് പറഞ്ഞത്. നരേന്ദ്ര മോദിയുടെ പിതാവും മാതാവും വരെ ഇത്തവണ രാഷ്ട്രീയ പ്രസ്താവനകളില്‍ ഇടംപിടിച്ചു. ഇതെല്ലാം രാജ്യത്തെ പിടിച്ചുകുലുക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് സിദ്ധുവും രാജ് ബബ്ബാറും വിവാദ പ്രസ്താവനകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി വിധിയിലാണ് സ്മൃതി ഇറാനി വിവാദ പ്രസ്താവന നടത്തിയത്. ആര്‍ത്തവ രക്തത്തില്‍ മുക്കിയ നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകില്ലല്ലോ. ഇത് തന്നെയാണ് ശബരിമല വിഷയത്തില്‍ എന്റെ നിലപാടെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന. അന്ധേരിയിലെ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവര്‍ എന്നെ അകത്ത് പ്രവേശിപ്പിച്ചില്ലെന്നും, പകരം ഭര്‍ത്താവും മക്കളും സന്ദര്‍ശനം നടത്തിയെന്നും സ്മൃതി പറഞ്ഞിരുന്നു. ഇതിന് വന്‍ വിവാദമാവുകയും കേരളത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ അവര്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വരെ വിവാദമായിരുന്നു. എല്ലായിടത്തും പ്രതിഷേധമുയരുന്നുണ്ട്, രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതാണ് വലിയ വിവാദമായത്. റാഫേല്‍ അഴിമതിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. മോദി രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ആ പ്രയോഗത്തിനെതിരെയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.

രാജ് ബബ്ബാര്‍

രാജ് ബബ്ബാര്‍

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാജ്യത്തെ ഞെട്ടിച്ച പരാമര്‍ശം രാജ് ബബ്ബാര്‍ നടത്തിയത്. രൂപയുടെ വിലയിടിവിനെ സൂചിപ്പിക്കാന്‍ മോദിയുടെ അമ്മയുടെ പ്രായത്തെ കൂട്ടുപിടിച്ചാണ് ബബ്ബാര്‍ കോണ്‍ഗ്രസിനെ കുഴിയില്‍ ചാടിച്ചത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ പ്രായത്തിനടുത്തേക്ക് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 98 വയസ്സുള്ള ഹീരാബെന്നിനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതോടെ കോണ്‍ഗ്രസ് രാജ് ബബ്ബാറിനെ തള്ളിപ്പറയുകയും ചെയ്തു.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

ഭഗത് സിംഗ് അടക്കമുള്ള ധീരദേശാഭിമാനികളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ചരിത്രത്തെ പ്രധാനമന്ത്രി വളച്ചൊടിച്ചതിനെ ചൊല്ലിയായിരുന്നു വിവാദം കത്തിയത്. ജയില്‍ ഭഗത് സിംഗും ഭുവനേശ്വര്‍ ദത്തുമടക്കമുള്ളവര്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ 1929 ഓഗസ്റ്റ് എട്ടിന് നെഹ്‌റു അവരെ സന്ദര്‍ശിച്ചിരുന്നുവെന്ന വസ്തുത മറച്ചുവെച്ചായിരുന്നു മോദിയുടെ പ്രസ്താവന. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്വാതന്ത്ര സമരത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ തന്നെ ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന പിറന്നത്.

വിലാസ് റാവു മുത്തംവാര്‍

വിലാസ് റാവു മുത്തംവാര്‍

മോദിയുടെ മാതാവിന് പിന്നാലെ പിതാവിനെയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വലിച്ചിഴച്ചു. മോദിയുടെ പിതാവ് ആരാണെന്ന് ആര്‍ക്കുമറിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വിലാസ് റാവു മുത്തംവാറിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ രാജീവ് ഗാന്ധിയാണെന്ന് അറിയാം. രാജീവിന്റെ മാതാവിന്റെ പേര് ഇന്ദിരാ ഗാന്ധിയാണെന്നും അറിയാം. ഇന്ദിരയുടെ പിതാവ് നെഹ്‌റു ആണെന്നും അറിയാം. എന്നാല്‍ മോദിയുടെ കുടുംബത്തെ പറ്റി ആര്‍ക്കും അറിയില്ല. രാജ്യത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന് എന്താണ് അവകാശപ്പെടാനുള്ളതെന്നും വിലാസ് റാവു പറഞ്ഞിരുന്നു.

അമിത് ഷാ

അമിത് ഷാ

സുപ്രീം കോടതിയെ വെല്ലുവിളിക്കുകയും കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷനാണ് തീവ്ര പരാമര്‍ശം നടത്തിയത്. ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് ഇത്. കോടതികള്‍ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് കോടതി വിധി. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ ഭീഷണി മുഴക്കിയിരുന്നു. അതോടൊപ്പം കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

തീപ്പൊരി പ്രസംഗങ്ങള്‍ക്ക് പേര് കേട്ട യോഗി ആദിത്യനാഥും ഇത്തവണ വിവാദത്തില്‍ ചാടിയിട്ടുണ്ട്. ഹനുമാന്‍ ഒരു ദളിത് ആദിവാസിയാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. ഹനുമാന്‍ കാട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരെയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ ശ്രമിച്ചു. ശ്രീരാമന്റെ ആഗ്രഹമായിരുന്നു ഇതെന്ന് യോഗി പറയുന്നു. അതേസമയം ഇത് ഇന്ത്യയില്‍ ഉടനീളമുള്ള മതസംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഹനുമാന്‍ ക്ഷേത്രങ്ങള്‍ ദളിതര്‍ക്ക് കൈമാറണമെന്നാണ് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹനുമാന്‍ ദളിതനല്ലെന്നും ദിവാസിയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷനും പറഞ്ഞു.

ശശി തരൂര്‍

ശശി തരൂര്‍

2019ല്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യയെ അവര്‍ ഹിന്ദു പാകിസ്താനാക്കി മാറ്റുമെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ഭരണഘടന തിരുത്തിയെഴുതുമെന്നും, അങ്ങനെ പൊളിച്ചെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു. വന്‍ വിവാദമാണ് ഇതിലൂടെ ഉണ്ടായത്. പാകിസ്താനിലെ സമാന സ്ഥിതി ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന തരൂരിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. സാമൂഹ്യപ്രവര്‍ത്തകര്‍ അടക്കം തരൂരിന്റെ പ്രസ്താവന അപക്വമാണെന്ന് ഉന്നയിക്കുകയും ചെയ്തു.

രാം മാധവ്

രാം മാധവ്

ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവനയും ദേശീയ തലത്തില്‍ വലിയ വിവാദമായിരുന്നു. കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനായി പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിച്ചത് പാകിസ്താന്റെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു രാം മാധവ് പറഞ്ഞത്. കഴിഞ്ഞ മാസം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികളും ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാകിസ്താന്റെ നിര്‍ദേശമനുസരിച്ച് സര്‍ക്കാരുണ്ടാക്കാനായി എത്തിയെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ ഒമര്‍ അബ്ദുള്ള രൂക്ഷമായി വിമര്‍ശിച്ചതോടെ രാം മാധവ് ഇത് പിന്‍വലിച്ച് മാപ്പുപ്പറയുകയും ചെയ്തു.

അര്‍ജുന്‍ മേഘ്‌വാള്‍

അര്‍ജുന്‍ മേഘ്‌വാള്‍

നരേന്ദ്ര മോദിയുടെ പ്രശസ്തി വര്‍ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുമെന്നായിരുന്നു കേന്ദ്ര മന്ത്രി കൂടിയായ അര്‍ജുന്‍ രാം മേഘ്‌വാളിന്റെ പരാമര്‍ശം. ആള്‍വാറില്‍ പശുവിനെ കടത്തി എന്ന് ആരോപിച്ച് ഒരാളെ അടിച്ചു കൊന്ന സംഭവത്തെ ന്യായീകരിക്കവേയാണ് ഇത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്തിയത്. തിരഞ്ഞെടുപ്പില്‍ വിഷയങ്ങള്‍ മാറിവരും. മോദി നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ അതിന്റെ തിരിച്ചടികളാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങളെന്നും മന്ത്രി പറഞ്ഞു. ഇത് ബിജെപിയെ തന്നെ പ്രതിരോധത്തിലാക്കിയ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+