അതികായനില്‍ നിന്ന് അഴുക്കുചാലിലേയ്‌ക്കോ...? കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം
കരിങ്കോഴയ്ക്കല്‍ മാണി മാണി എന്ന കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം പ്രായോഗിക രാഷ്ട്രീയത്തിന്റെ ഒരു പാഠ പുസ്തകമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കെഎം മാണി സ്വന്തമാക്കാത്ത റെക്കോര്‍ഡുകള്‍ അപൂര്‍വ്വം തന്നെ. പക്ഷേ അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതം മുഴുവന്‍ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ ഹോമിയ്ക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് ഇപ്പോള്‍ കെഎം മാണിയുടെ ജീവിതത്തില്‍ ഉണ്ടായിരിയ്ക്കുന്നത്.
ഒരു കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് കെഎം മാണി. അധികാരത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ നോക്കി കേരള കോണ്‍ഗ്രസ്സിലേയ്ക്ക് ചേക്കേറി. പിന്നീട് കേരള കോണ്‍ഗ്രസ് എം രൂപീകരിച്ച് അതിന്റെ ചെയര്‍മാനായി. മകനെ എംപിയാക്കി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ബാക്കി നിര്‍ത്തിയാണ് മാണി ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ നേരിടുന്നത്.

കരിങ്കോഴക്കല്‍ മാണി മാണി
1933 ജനുവരി 30 ന് തൊമ്മന്‍ മാണിയുടേയും ഏലിയാമ്മയുടേയും മകനായാണ് കെഎം മാണി ജനിയ്ക്കുന്നത്.

വക്കീലായി തുടക്കം
ട്രിച്ചി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിഎയും മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. ഇതിന് ശേഷം അഭിഭാഷകനായി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് പ്രവര്‍ത്തന മേഖല പാലയിലെ കോട്ടയം ജില്ലാ കോടതിയിലേയ്ക്ക് മാറ്റി.

കോണ്‍ഗ്രസ്സുകാരനായ മാണി
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് കെഎം മാണി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കെപിസിസി അംഗവും കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിയും വരെ ആയിരുന്നു കെഎം മാണി.

കേരള കോണ്‍ഗ്രസ്സിലേയ്ക്ക് ചാടുന്നു
1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിയ്ക്കുമ്പോള്‍ കെഎം മാണി അതില്‍ അംഗമായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് തന്നെ അദ്ദേഹം കേരള കോണ്‍ഗ്രസ്സ് ക്യാമ്പിലെത്തുകയായിരുന്നു.

ആദ്യമായി നിയമസഭ കണ്ടു
1965 ലാണ് കെഎം മാണി ആദ്യമായി കേരള നിയമസഭയില്‍ എത്തുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ നിന്നാണ് നിയമസഭാംഗമായത്. പിന്നീടിങ്ങോട്ട് എല്ലാ കാലവും മാണി പാലായുടെ എംഎല്‍എ ആണ്.

മന്ത്രിയാകാന്‍ പിന്നേയും 10 കൊല്ലം
എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎം മാണി ആദ്യമായി മന്ത്രിയാകുന്നത്. 1975 ല്‍ ആയിരുന്നു ഇത്.

പാര്‍ട്ടി പിളര്‍ത്തിയ മാണി
കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ കുറിച്ചുള്ള അപവാദമാണിത്- പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടി. കേരള കോണ്‍ഗ്രസ് ആദ്യമായി പിളര്‍ത്തി കേരള കോണ്‍ഗ്രസ് എം രൂപീകരിയ്ക്കുന്നത് കെഎം മാണിയാണ്. 1979 ല്‍ ആയിരുന്നു ഇത്.

മുഖ്യമന്ത്രിയാകാന്‍
കേരള രാഷ്ട്രീയത്തില്‍ കെഎം മാണി എന്ന രാഷ്ട്രീയ നേതാവ് എത്രത്തോളം നിര്‍ണായകമായിരുന്നു എന്ന് തെളിയിയ്ക്കുന്ന കാലഘട്ടമായിരുന്നു അത്. നിയമസഭയില്‍ മാണിയുടെ അംഗബലം മുന്നണികള്‍ക്ക് അത്രയേറെ പ്രധാനമായിരുന്നു. ഒരു ഘട്ടത്തില്‍ മാണി മുഖ്യമന്ത്രിയായേക്കുമെന്ന് പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എംഎല്‍എ എന്ന റെക്കോര്‍ഡ്
ഏറ്റവും കൂടുതല്‍ തവണ ഒരേ മണ്ഡലത്തെ തന്നെ പ്രതിനിധീകരിച്ച എംഎല്‍എ എന്ന റെക്കോര്‍ഡ് കെഎം മാണിയുടെ പേരിലാണ്. 1965 മുതല്‍ ഇങ്ങോട്ട് പാലാ മണ്ഡലത്തില്‍ കെഎം മാണി മാത്രമേ ജയിച്ചിട്ടുള്ളൂ.

മന്ത്രി പദവിയിലെ റെക്കോര്‍ഡ്
ഏറ്റവും കൂടുതല്‍ കാലം മന്ത്രിക്കസേരയില്‍ ഇരുന്ന മലയാളി ആരെന്ന് ചോദിച്ചാല്‍ ഉത്തരം കെഎം മാണി എന്ന് മാത്രമാണ്. ബേബി ജോണിന്റെ റെക്കോര്‍ഡാണ് മാണി തകര്‍ത്തത്.

ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍
ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായ വ്യക്തിയെന്ന് റെക്കോര്‍ഡും മാണിയുടെ പേരില്‍ തന്നെ. പത്ത് മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിട്ടുണ്ട്.

സത്യപ്രതിജ്ഞയിലും റെക്കോര്‍ഡ്
ഏറ്റവും അധികം തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കെഎം മാണി തന്നെ. 11 തവണ. 1977 ല്‍ രാജി വയ്ക്കുകയും പിന്നീട് അതേ മന്ത്രിസഭയില്‍ തന്നെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ബജറ്റ് റെക്കോര്‍ഡ്
ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോര്‍ഡും കെഎം മാണിയ്ക്ക് സ്വന്തം. 12 തവണ ബജറ്റ് അവതരിപ്പിച്ചു.

മുഖ്യമന്ത്രിയാകാന്‍
സോളാര്‍ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോള്‍ ഒരു പരിഹാരമെന്ന് നിലയ്ക്ക് മാണിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതാണ്. യുഡിഎഫിനെ മറിച്ചിട്ട് എല്‍ഡിഎഫില്‍ ചേക്കേറി മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എല്ലാം തകര്‍ത്ത ബാര്‍ കോഴ
സംസ്ഥാനത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിയ്ക്കുന്ന വിഷയത്തില്‍ കെഎം മാണി അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടു എന്ന് ബിജു രമേശ് ആക്ഷേപം ഉന്നയിച്ചതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. മുന്നണി മാറ്റമടക്കമുള്ള എല്ലാ സാധ്യതകളും ഇതോടെ അവസാനിച്ചു.

ബജറ്റ് വിറ്റവന്‍?
ബാര്‍ കോഴ മാത്രമായിരുന്നില്ല് പിന്നീട് മാണിയ്‌ക്കെതിരെ ഉയര്‍ന്നത്. ബജറ്റ് വിറ്റ് കാശാക്കിയെന്ന് പോലും ആക്ഷേപം ഉയര്‍ന്നു.

ബജറ്റ് സംഘര്‍ഷം
2015 ല്‍ കെഎം മാണിയെ ബജറ്റ് അവതരിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷാവസ്ഥയിലെ മാണി ബജറ്റ് അവതരിപ്പിച്ച് അന്ന് റെക്കോര്‍ഡിട്ടു.

വിജിലന്‍സ് അന്വേഷണം
ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് എസ്പി സുകേശനാണ് മാണിയ്ക്കതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയത്. മാണി കോഴ വാങ്ങിയിട്ടുണ്ടെന്നായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

വിജിലന്‍സ് വിവാദം
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെ മറികടന്നാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശത്തിന്റെ പിന്‍ബലത്തില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കാന്‍ തീരുമാനിച്ചത്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിയ്ക്കുകയും ചെയ്തു.

വിജിലന്‍സ് കോടതിയുടെ വിധി
കെഎം മാണിയുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ട് കേസില്‍ തുടരന്വേഷണം നടത്തണം എന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. പ്രഥമ ദൃഷ്ട്യാ മാണിയ്‌ക്കെതിരെ തെളിവുണ്ടെന്നും കോടതി പറഞ്ഞു.

അവസാന പ്രതീക്ഷ
അവസാന പ്രതീക്ഷയെന്ന നിലയിലാണ് വിജിലന്‍സ് കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ അത് മാണിയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ അന്ത്യം വരുത്തുകയായിരുന്നു. ജസ്റ്റിസ് കമാല്‍ പാഷയുടെ അതിരൂക്ഷമായ പരമാര്‍ശങ്ങളാണ് ഇപ്പോള്‍ മാണിയുടെ രാജിയിലേയ്ക്ക് നയിച്ചത്.

അനിശ്ചിതത്വത്തിന്റെ മണിക്കൂറുകള്‍
ഹൈക്കോടതി പരാമര്‍ശം വന്ന് നേരം ഇരുട്ടി വെളുത്തിട്ടും മാണി രാജിവയ്ക്കാന്‍ തയ്യാറായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിനൊടുവിലാണ് രാജി തീരുമാനം വന്നത്.












Click it and Unblock the Notifications