രാഹുൽ ഗാന്ധിയുടെ വിമാനാപകടം തമാശയല്ല.. മുൻ ദുരൂഹ മരണങ്ങൾ മുൻ നിർത്തി വിടി ബൽറാം പറയുന്നു!
തലനാരിഴയ്ക്കാണ് കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലാണ് രാഹുല്‍ സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം തെന്നിയത്. സംഭവം അട്ടിമറി ശ്രമമാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുന്നത് രാജ്യത്ത് പുതിയ സംഭവം അല്ല എന്നിരിക്കെ രാഹിലിന് സംഭവിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നത് സ്വാഭാവികമാണ്. രാഹുലിന്റെ അപകടത്തെ തമാശയും ട്രോളുമാക്കുന്ന സംഘികള്‍ ചുട്ടമറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് തൃത്താല എംഎല്‍എ വിടി ബല്‍റാം.
ചോദ്യങ്ങൾ സ്വാഭാവികം
കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം ഇക്കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടതിന്റേയും അതിൽ അട്ടിമറി ശ്രമമുണ്ടോ എന്ന സംശയത്തിന്റെയും സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവനു നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉയരുന്നുണ്ടോ എന്നും അങ്ങനെയുണ്ടാവുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ കെൽപ്പുള്ള സുരക്ഷാ സംവിധാനങ്ങൾ അദ്ദേഹത്തിന് ചുറ്റും രാജ്യം ഭരിക്കുന്ന സർക്കാർ ഒരുക്കിയിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്.
തലയിൽ പൂട തപ്പുന്നതെന്തിന്
ഈ ചോദ്യം കേൾക്കുമ്പോഴേക്ക് എന്തിനാണ് സൈബർ സംഘികളും ആർഎസ്എസ് അനുഭാവമുള്ള ചില പത്രപ്രവർത്തകരുമൊക്കെ തലയിൽ പൂടയുണ്ടോ എന്ന് തപ്പി നോക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. രാഷ്ട്രപിതാവും രണ്ട് പ്രധാനമന്ത്രിമാരും കൊല ചെയ്യപ്പെട്ട ഒരു രാജ്യത്ത് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷന്റെ ജീവനു നേരെ ഭീഷണി ഉയരുന്നത് അങ്ങനെ നിസ്സാരമായി കാണേണ്ട കാര്യമല്ല. ട്രോളുകളും പരിഹാസങ്ങളുമല്ല, ജാഗ്രതയും മുൻകരുതലുമാണ് ഇക്കാര്യത്തിൽ വേണ്ടത്.
പ്രധാനമന്ത്രിക്കും സംഭവിക്കാം
ഇന്ത്യൻ പ്രധാനമന്ത്രിയുടേതിന് തുല്യമായ നിലയിൽ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനമായ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സംരക്ഷണമാണ് രാഹുൽ ഗാന്ധിക്കും ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ് എസ്പിജി സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അതിൽ വരുന്ന വീഴ്ചകൾക്ക് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും മറുപടി പറയണമെന്ന വാദം ഉയരുന്നത്. രാഹുൽ ഗാന്ധിയുടെ കാര്യത്തിലുണ്ടാവുന്ന സുരക്ഷാ വീഴ്ചകൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാര്യത്തിലും ഉണ്ടാകാമെന്നതാണ് ഇതിനെ രാജ്യത്തിന്റെ മുഴുവൻ ആശങ്കയാക്കി മാറ്റുന്നത്.
ചില പേരുകൾ മറക്കുന്നു
ട്രോളുകളോടൊപ്പം ബിജെപിക്കാർ കാലങ്ങളായി ഗോസിപ്പ് ചെയ്യുന്ന കോൺസ്പിറസി തിയറികൾ യഥാർത്ഥ ചോദ്യത്തിനുള്ള മറുപടി ആകുന്നില്ല. അങ്ങനെ നോക്കുകയാണെങ്കിൽ പല ഉന്നത രാഷ്ട്രീയ നേതാക്കളുടേയും അസ്വാഭാവിക, അപകട മരണങ്ങൾക്ക് പുറകിലും പലതരം ഊഹാപോഹങ്ങൾ നിലവിലുണ്ട്. ബിജെപിക്കാർ ലാൽ ബഹാദൂർ ശാസ്ത്രിയുടേയും മാധവറാവു സിന്ധ്യയുടേയും രാജേഷ് പൈലറ്റിന്റേയുമൊക്കെ പേരുകൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയർത്തുമ്പോൾ സ്വന്തം കൂട്ടത്തിലുള്ള പല പേരുകളും അവർ മനപൂർവ്വം മറക്കുകയാണ്.
പരിവാർ നേതാക്കളുടെ മരണങ്ങൾ
സംഘ് പരിവാറിന്റെ സമുന്നത നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടേയും ദീൻ ദയാൽ ഉപാധ്യായയുടേയും മരണങ്ങളും ദുരൂഹം തന്നെയായിരുന്നു. പരിവാറിനകത്തെ ആഭ്യന്തര കലഹങ്ങളെക്കുറിച്ചായിരുന്നു ഇവയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ കൂടുതലും. രണ്ട് തവണ അധികാരത്തിലെത്തിയ വാജ്പേയ്, മോഡി സർക്കാരുകൾ ഇതിനേക്കുറിച്ചൊന്നും കാര്യമായി അന്വേഷിക്കാൻ മെനക്കെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇന്ന് നരേന്ദ്ര മോഡി എന്താണോ ആ സ്ഥാനത്തേക്ക് കടന്നുവരുമെന്ന് ഒരു കാലത്ത് വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്ന ബിജെപി നേതാവായിരുന്നു പ്രമോദ് മഹാജൻ.
അതെല്ലാം യാദൃശ്ചികമാണോ
കോർപ്പറേറ്റുകളുടെ ഇഷ്ടതോഴൻ, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരൻ, ഫണ്ട് റെയ്സർ, മാധ്യമങ്ങളുടെ കണ്ണിലുണ്ണി, വാജ്പേയ് മന്ത്രിസഭയിലെ ട്രബിൾഷൂട്ടറായ കാബിനറ്റ് മന്ത്രി, എന്നിങ്ങനെയൊക്കെ ഉയർന്നു നിന്നിരുന്ന പ്രമോദ് മഹാജൻ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാൽ കൊല ചെയ്യപ്പെടുകയായിരുന്നു. പ്രമോദ് മഹാജന്റെ കൊലപാതവും പാർട്ടിക്കുള്ളിലെ നരേന്ദ്ര മോഡിയുടെ വളർച്ചയും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ അരങ്ങേറിയതാണെന്നത് യാദൃശ്ചികമായിരിക്കാം. ഏതാനും വർഷങ്ങൾക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീർത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത് എന്നതും മറ്റൊരു യാദൃശ്ചികത ആയിരിക്കാം.
മരണങ്ങളുടെ പരമ്പര തന്നെ
ഗുജറാത്ത് കലാപത്തേക്കുറിച്ച് വ്യത്യസ്താഭിപ്രായം പറഞ്ഞ് മോഡി/അമിത് ഷാ കൂട്ടുകെട്ടിന്റെ കണ്ണിലെ കരടായി മാറിയ മുൻ ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യയും ദുരൂഹ സാഹചര്യത്തിൽ കൊല ചെയ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ കേസിൽ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ലോയയുടെ സംശയാസ്പദ മരണവും ഏറെ ചർച്ച ചെയ്യപ്പെടുന്നതാണല്ലോ. മധ്യപ്രദേശിൽ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ദുരൂഹ മരണങ്ങളുടെ ഒരു പരമ്പര തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്. സംഘ് പരിവാറിന് എതിർപക്ഷത്തു നിൽക്കുന്ന ബുദ്ധിജീവികളായ ധാബോൽക്കർ, പൻസാരേ, കൽബുർഗി,ഗൗരി ലങ്കേഷ് എന്നിവരൊക്കെ ഓരോരോ കാലത്ത് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു.
സുരക്ഷ കുറ്റമറ്റതാക്കണം
ഏറ്റവുമൊടുവിൽ മോഡി വിരോധിയായ വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീൺ തൊഗാഡിയ വരെ സ്വന്തം ജീവനുവേണ്ടി കേഴുന്ന കാഴ്ചയും നാം കണ്ടു കൊണ്ടിരിക്കുകയാണ്. പറയാനാണെങ്കിൽ ഇനിയും ഏറെയുണ്ട്. അതുകൊണ്ട്, ഗൂഡാലോചനാ സിദ്ധാന്തങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയുക എന്നതല്ല ഇപ്പോഴത്തെ ആവശ്യം, മറിച്ച് കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കുകയും രാഹുൽ ഗാന്ധിയടക്കമുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുകയും ചെയ്യുക എന്നതാണ്.
രാജീവ് ഗാന്ധിക്ക് സംഭവിച്ചത്
ഏതാനും ദിവസം മുൻപ് മാത്രമാണ് ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എറിഞ്ഞ പൂമാല കൃത്യമായി രാഹുൽ ഗാന്ധിയുടെ കഴുത്തിൽ വന്ന് വീണത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതും ഗുരുതരമായ ഒരു സുരക്ഷാവീഴ്ചയായിത്തന്നെ കണക്കാക്കണം. ശ്രീപെരുമ്പുത്തൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത് പ്രധാനമന്ത്രി ആയിരിക്കുന്ന വേളയിലല്ല, എന്നാൽ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അവസരത്തിലാണ്. സമീപകാല ഇന്ത്യ രാഹുൽ ഗാന്ധിയിലും ചില വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുന്നുണ്ട്. അത് സംരക്ഷിക്കുക എന്നത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സൗമ്യയെ കിഷോർ ഒഴിവാക്കാൻ കാരണം വഴിവിട്ട ജീവിതം! അമ്മയെ കൊന്ന ശേഷം രണ്ടാം വിവാഹത്തിനൊരുങ്ങി
അരുംകൊലകൾക്ക് ശേഷം ജീവനൊടുക്കാൻ പദ്ധതി.. അതിനിടെ പിണറായിക്ക് സൗമ്യയുടെ കത്തും!