രമേശ് ചെന്നിത്തലയ്ക്ക് ആചാരം തെറ്റിക്കാം... പക്ഷേ, സുപ്രീം കോടതി ഉത്തരവ് സഹിക്കില്ല; ഇരട്ടത്താപ്പ്?
പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്നുള്ള എംഎല്‍എ ആണ് അദ്ദേഹം. മുന്‍ കെപിസിസി അധ്യക്ഷനും ആണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നപ്പോള്‍, ആ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിധി പഠിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ ആകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഓറും' 'സ്‌നോയും' 'വേണ്ടണവും' അല്ല! മലക്കം മറിഞ്ഞ് കോൺഗ്രസ്സും... സ്ത്രീ പ്രവേശനത്തിൽ എതിര്
പക്ഷേ, വളരെ പെട്ടെന്നാണ് ചെന്നിത്തലയുടെ നിലപാട് മാറിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യു ഹര്‍ജി സമര്‍പ്പിക്കണം എന്നായി അദ്ദേഹത്തിന്റെ ആവശ്യം.
രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി
എന്തിന്റെ പേരിലാണ് രമേശ് ചെന്നിത്തല ഇങ്ങനെ ഒരു കാര്യം പറയുന്നത് എന്ന് കൂടി പരിശോധിക്കപ്പെടേണ്ടതാണ്. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ടാനങ്ങളുടെ പേരിലാണ് സ്ത്രീ പ്രവേശനത്തെ അദ്ദേഹം എതിര്‍ക്കുന്നത്. എന്നാല്‍ ഈ ആചാരാനുഷ്ടാനങ്ങള്‍ പാലിക്കുന്ന ഒരാളാണോ ശ്രീ രമേശ് ചെന്നിത്തല എന്നതാണ് വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം. അതിന് അധികകാലമൊന്നും പിറകോട്ട് പോകേണ്ട കാര്യവും ഇല്ല.
സ്ഥിരം സന്ദര്‍ശകന്‍
രമേശ് ചെന്നിത്തല ഒരു കോണ്‍ഗ്രസ് നേതാവ് മാത്രമല്ല. അദ്ദേഹം ഒരു അയ്യപ്പ ഭക്തനും ആണ്. സ്ഥിരമായി ശബരിമല സന്ദര്‍ശിക്കുന്ന ആളാണ് രമേശ് ചെന്നിത്തല എന്നത് മുന്‍കാല വാര്‍ത്തകള്‍ പരിശോധിച്ചാല്‍ വ്യക്തമാകാവുന്നതേയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ക്ക് ശബരിമലയിലെ ആചാരങ്ങളില്‍ ഇത്തരത്തില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നത് സ്വാഭാവികം ആണ്.
എങ്ങനെയാണ് ശബരിമലയില്‍ പോകേണ്ടത്
വര്‍ഷങ്ങളായി അയ്യപ്പ ഭക്തനായ ഒരാള്‍ക്ക് എങ്ങനെയാണ് ശബരിമല സന്ദര്‍ശനം നടത്തേണ്ടത് എന്നത് സംബന്ധിച്ച കൃത്യമായ ധാരണ കാണും. 41 ദിവസം വ്രതം എടുത്ത്, ഇരുമുടിക്കെട്ടും ചൂടി വേണം ശബരിമലയില്‍ എത്താന്‍. ആര്‍ത്തവം ഉള്ള സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതം എടുക്കാന്‍ സാധിക്കില്ല എന്നതാണ് പലരും ഉയര്‍ത്തിക്കാട്ടുന്ന വലിയ പ്രശ്‌നം.
ചെന്നിത്തല പാലിക്കാറുണ്ടോ
എന്നാല്‍ രമേശ് ചെന്നിത്തല ശബരിമല സന്ദര്‍ശനം നടത്തുമ്പോള്‍ ആചാരങ്ങള്‍ പാലിക്കാറുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അദ്ദേഹം ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ഒട്ടനവധി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാണാന്‍ ആകും. 41 ദിവസത്തെ വ്രതം എടുത്തിട്ടാണോ ചെന്നിത്തല മലചവിട്ടാറുള്ളത് എന്നതിന് ആ ചിത്രങ്ങള്‍ തന്നെ മറുപടി നല്‍കും.
ക്ലീന്‍ ഷേവും ഷൂവും
കരിമല കയറ്റം കഠിനമെന്റയ്യപ്പാ- എന്നാണ് അയ്യപ്പ ഭക്തര്‍ പറയാറുള്ളത്. കല്ലുമുള്ളും കാലിന് മെത്തയാണെന്നും പറയു. അതായത് നഗ്ന പാദരായാണ് ശബരിമല ചവിട്ടേണ്ടത് എന്ന്.
പക്ഷേ, ഈ ചിത്രം നോക്കൂ- രമേശ് ചെന്നിത്തല ഷൂസ് ധരിച്ചാണ് ശബരിമലയിലേക്ക് പോകുന്നത്. കൂടാതെ ക്ലീന്‍ ഷേവും ആണ്. ഒരു താടിരോമം പോലും നമുക്ക് കാണാന്‍ കഴിയില്ല. ശബരിമലയിലേക്ക് പുറപ്പെടുന്ന ദിവസം പോലും അദ്ദേഹം ഷേവ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണിത്.
വേറേയും ചിത്രങ്ങളുണ്ട്
2016 ഡിസംബര്‍ മാസത്തില്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിന് പുറപ്പെടുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം ആണിത്. മക്കള്‍ക്കൊപ്പം ആണ് അദ്ദേഹം ശബരിമലയ്ക്ക് പോകുന്നത്. പക്ഷേ, അപ്പോഴും അദ്ദേഹം ക്ലീന്‍ ഷേവ് ആണ്. മക്കള്‍ക്ക് ദീക്ഷയുണ്ട് താനും. ആ സമയത്തും രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ആചാരാനുഷ്ഠാനങ്ങള്‍ ഒരു പ്രശ്‌നമായിരുന്നില്ലേ...
ചെന്നിത്തലയും തിരുവഞ്ചൂരും
2016 ജനുവരില്‍ ഉള്ള ചിത്രമാണിത്. രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സന്നിധാനത്തെത്തിയതിന്റെ ചിത്രം. അപ്പോള്‍ ചെന്നിത്തല ആഭ്യന്തര മന്ത്രിയാണ്.
റിപ്പോര്‍ട്ടര്‍ ടിവിയില്‍ വന്നതാണ് ഈ ചിത്രം. ഇത് സംബന്ധിച്ച വാര്‍ത്തയില്‍ മറ്റൊരു കാര്യവും പറയുന്നുണ്ട്. തിരുവഞ്ചൂര്‍ ഇരുമുടിക്കെട്ടില്ലാതെ ആണ് സന്ദര്‍ശനം നടത്തിയത്.
മാത്രമല്ല, ഈ ചിത്രത്തിലും രമേശ് ചെന്നിത്തല ക്ലീന്‍ ഷേവ് ആണെന്ന് വ്യക്തമാണ്.(ചിത്രത്തിന് കടപ്പാട്: റിപ്പോർട്ടർ ടിവി)
നൂറ്റാണ്ടുകളായുള്ള ആചാരമെന്ന്
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല രന്തളം രാജകുടുംബ പ്രതിനിധിയെ സന്ദര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം ഇട്ടിരുന്നു.
നൂറ്റാണ്ടുകളായി തുടരുന്ന ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസ്സും യുഡിഎഫും ശബരിമല വിഷയത്തില്‍ ഒപ്പമുണ്ടാകുമെന്ന് രാജകുടുംബ പ്രതിനിധിയെ അറിയിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
നൂറ്റാണ്ടുകളായുള്ള ആചാരാനുഷ്ഠാനങ്ങള്‍ സ്വയം പാലിച്ചായിരുന്നോ അദ്ദേഹം ഇത്രയും നാള്‍ ശബരിമല സന്ദര്‍ശനം നടത്തിയത് എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നല്‍കേണ്ടതാണ്.
ഉപവാസ സമരം
ഭക്തരുടെ വികാരം മാനിക്കണം എന്നതാണ് ഇപ്പോള്‍ ചെന്നിത്തലയുടെ പക്ഷം. റിവ്യു ഹര്‍ജി നല്‍കാതെ പിന്‍വാങ്ങിയതിലൂടെ ദേവസ്വം ബോര്‍ഡ് അതില്‍ പരാജയപ്പെട്ടു എന്നും ചെന്നിത്തല പറയുന്നുണ്ട്.
ശബരിമല യുവതി പ്രവേശന വിധിയ്‌ക്കെതിരെ പത്തനംതിട്ട ഡിസിസി ഏകദിന ഉപവാസ സമരം നടത്താന്‍ പോവുകയാണ്. ആ ഉപവാസം ഉദ്ഘാടനം ചെയ്യുന്നത് രമേശ് ചെന്നിത്തലയാണ്. ഉപവാസത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമായി പറയുന്നും ഉണ്ട്.
ഭരണഘടനാ ബഞ്ചിന്റെ വിധി
ശബരിമലയില്‍ ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ആണ്. സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ത്യയിലെ ഏത് പൗരനും ഉണ്ട്. അതേ അവകാശം രമേശ് ചെന്നിത്തലയ്ക്കും ഉണ്ട്.
പക്ഷേ, ശബരിമലയുടെ കാര്യത്തില്‍, സ്വയം ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാതിരിക്കുന്ന ഒരാള്‍ക്ക്, ഇപ്പോഴത്തെ ആചാരങ്ങള്‍ മാറ്റുന്നതില്‍ പ്രതിഷേധിക്കാനുള്ള എന്ത് ധാര്‍മികതയാണ് അവശേഷിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തപ്പെടും എന്ന് ഉറപ്പാണ്.