കോണ്ടത്തിന് ടാക്സ് ഇല്ല, സാനിറ്ററി പാഡുകൾക്ക് ആഡംബര നികുതി !നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി
പാഡുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ് എം പി സുസ്മിത ദേവ്.
ദില്ലി: ഏഴ് പാഡുകള്‍ അടങ്ങിയ ഒരു പാക്ക് സാനിറ്ററി പാക്കിന്റെ കുറഞ്ഞ വില 20 ആണ്. ഇത്തരത്തില്‍ ഒരു സ്ത്രീയ്ക്ക് ഒരു വര്‍ഷത്തില്‍ സാനിറ്ററി പാഡുകള്‍ വാങ്ങുന്ന ഇനത്തില്‍ ചെലവാകുന്നത് 500 മുതല്‍ 1000 രൂപവരെ (ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്). ആര്‍ത്തവം തുടങ്ങുന്ന കാലം മുതല്‍ സ്ത്രീകള്‍ മേല്‍ മാത്രം ചുമത്തുന്ന നികുതിയെ കുറിച്ച് അറിയുമോ...ആഡംബര വസ്തുക്കള്‍ക്ക് അടക്കം നികുതി ഇളവ് നല്‍കുന്ന നമ്മുടെ രാജ്യത്ത് എന്ത് കൊണ്ട് സാനിറ്ററി പാഡുകള്‍ക്ക് ഈ ആനുകൂല്യം ലഭിയ്ക്കാത്തത്.എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?
സ്ത്രീകള്‍ അവശ്യ വസ്തുവായി ഉപയോഗിയ്ക്കുന്ന സാനിറ്ററി പാഡുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ് എം പി സുസ്മിത ദേവ്.

സ്ത്രീകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത വസ്തു ആയിട്ടും, ആഡംബര വസ്തുക്കളുടെ ഗണത്തില്‍പ്പെടുത്തി ലക്ഷ്വറി ടാക്‌സ് ആണ് സാനിറ്ററി പാഡുകള്‍ക്ക് ചുമത്തിയിരിയ്ക്കുന്നത്. ഇതിനാല്‍ അടിസ്ഥാന വിലയില്‍ നിന്ന് 14.5 മടങ്ങ് അധികം വിലയ്ക്ക് പാഡുകള്‍ വില്‍ക്കാന്‍ ഉല്‍പാദകര്‍ നിര്‍ബന്ധിതരാകുന്നു.

ഇന്റര്‍ നാഷണല്‍ റിസര്‍ച്ച് ജേര്‍ണല്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 355 മില്യണ്‍ സ്ത്രീകള്‍ ആര്‍ത്തവം ഉള്ളവരാണ്. ഇതില്‍ 20 ശതമാനം മാത്രമാണ് സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നത്. ഇപ്പോഴും തുണിയും മറ്റ് പ്രാകൃത മാര്‍ഗ്ഗങ്ങളും പിന്തുടരുന്നവും നിരവധിയാണ്.

ഉത്തരന്ത്യയിലെ ചില ഗ്രാമങ്ങളില്‍ ഉണക്കിയ ചാണകം സ്ത്രീകള്‍ ആര്‍ത്തവ രക്തം തടയാനായി ഉപയോഗിയ്ക്കാറുണ്ട്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവര്‍ സൃഷ്ടിയ്ക്കുന്നത്. സാമ്പത്തിക വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 30 രൂപയുടെ ഒരു പാക്ക് സാനിറ്ററി പാഡ് എ്ന്നത് ആഡംബരം ആകുന്നത് ഇവിടെയാണ്. കുടുംബത്തില്‍ ഒന്നിലധികം സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പാഡിന്റെ ഉപയോഗം വരുത്തി വയ്ക്കുന്ന ബാധ്യത വലുതാണ്.

ആഡംബര നികുതി ഒഴിവാക്കുന്നതോടെ സാനിറ്ററി പാഡുകളുടെ വില കുറയും. ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഇടയില്‍ പോലും പാഡുകള്‍ സാര്‍വ്വത്രികമാക്കാന്‍ സഹായിക്കും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിയ്ക്കാന്‍ ഇത് കൊണ്ട് ആകും.

അന്തര്‍ദേശീയ വനിതാദിനമായ മാര്‍ച്ച് എട്ടിന് സുസ്മതി ദേവ് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും. ഇതിനായി രാജ്യത്ത് അങ്ങോളം, ഇങ്ങോളമുള്ള സ്ത്രീകളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തുകയാണ് വനിതാസംഘടനകള്‍. ഇത് വരെ 70,000 പേരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിയ്ക്കുന്നത്. change.org എന്ന് സൈറ്റിലൂടെയാണ് ഒപ്പ് ശേഖരണം നടത്തുന്നത്.

പരിസ്ഥിതിയ്ക്ക് കോ്ട്ടം തറ്റാത്ത വിധത്തിലുള്ള പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളുടെ ഉല്‍പാനം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അരുണ്‍ ജെയ്റ്റ്‌ലിക്ക് സമര്‍പ്പിയ്ക്കാന്‍ പോകുന്ന നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സ്‌കൂളുകളിലും ഗേള്‍സ് ഹോസ്റ്റലുകളിലും സൗജന്യമായി തന്നെ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കണമെന്നും വനിതാസംഘടനകള്‍ ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വനിതാ ശിശു ക്ഷേമ മന്ത്രി മേനകഗാന്ധിയും നിവേദനത്തെ പിന്തുണയ്ക്കുന്നുണ്ട്. സാനിറ്ററി പാഡുകള്‍ക്ക് നികുതി ചുമത്തുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് മേനക ഗാന്ധി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications