Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പോഴേ പറഞ്ഞില്ലേ...

സിപിഎമ്മിലെ ഗ്രൂപ്പു വഴക്കില്‍ മാധ്യമങ്ങള്‍ പക്ഷം ചേര്‍ന്നപ്പോഴേ മാരീചന്‍ കരുതിയതാണ് ചിലതൊക്കെ നടക്കുമെന്ന്.

മനോരമയും ദീപികയുമായി അങ്കം കുറിച്ചത് അച്യുതാനന്ദനാണെങ്കില്‍ പിണറായിയുടെ ചുരിക മാതൃഭൂമിയുടെ കഴുത്തിലാണ് വീണിരിക്കുന്നത്. രസകരമായി മുന്നേറുന്നതും ഈ യുദ്ധമാണെന്ന് കാഴ്ചക്കാരന്റെ റോളിലുളള മാരീചന്‍ പറയും. കാരണമുണ്ട്.

അച്യുതാനന്ദന്റെ രക്ഷകവേഷം ഏറ്റെടുത്ത് രംഗത്തിറങ്ങിയ മാതൃഭൂമിയെ ഒതുക്കാന്‍ ദേശാഭിമാനി സാക്ഷാല്‍ വീരേന്ദ്രകുമാറിനെത്തന്നെ ആക്രമിച്ചു തുടങ്ങി. പഴങ്കഥകള്‍ പറഞ്ഞ് എഡിറ്റര്‍ ഗോപാലകൃഷ്ണനെ പേടിപ്പിക്കുന്നത് നിര്‍ത്തി പിണറായി പത്രം തലയെത്തന്നൊയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഒരു മുന്നണിയില്‍ തോളും മുതുകുമായി കഴിയുകയാണ് സിപിഎമ്മും ജനതാദളവുമെന്നാണ് നാമൊക്കെ കരുതിയിരിക്കുന്നത്. എന്നാല്‍ സംഗതി അങ്ങനെയല്ല.

സാക്ഷാല്‍ വീരേന്ദ്രകുമാറിനെതിരെ ദേശാഭിമാനി തൊടുത്തു വിടുന്ന അമ്പുകള്‍ വായിച്ചാല്‍ ഇവര്‍ ഒരു മുന്നണിയില്‍ പോയിട്ട് പരിചയക്കാര്‍ പോലും ആവാന്‍ ഇടയില്ല.

ബെന്നറ്റ് കോള്‍മാന്‍ കമ്പനിയില്‍ നിന്നും ഷെയറുകള്‍ കൈക്കലാക്കിയതു മുതല്‍ വയനാട്ടില്‍ ബിസ്കറ്റു ഫാക്ടറി തുടങ്ങിയതു വരെയുളള കഥകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശേഷിക്കുന്ന നാളുകളില്‍ കൂടുതല്‍ പുറത്തുവരുമെന്ന് ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ ശതമന്യു ഭീഷണിയും മുഴക്കിയിട്ടുണ്ട്.

ഏതുപത്രത്തിന്റെയും അണിയറയില്‍ പുറത്തറിഞ്ഞാല്‍ നാണക്കേടുണ്ടാക്കുന്ന കഥകള്‍ ഒരുപാടുണ്ട്. മനോരമ മുതല്‍ മംഗളം വരെയുളള പത്രങ്ങള്‍ അതില്‍ നിന്ന് മുക്തമല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗ്രൂപ്പുകളിയില്‍ പത്രങ്ങള്‍ ചേരിതിരിഞ്ഞു പൊരുതിയാല്‍ ഇതില്‍ പലതും വെളിയില്‍ വരുമെന്ന് പലരും മുന്നേ കണ്ടതുമാണ്.

ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനിയില്‍ നിന്നും ഷെയറുകള്‍ സ്വന്തമാക്കാന്‍ മാതൃഭൂമിയിലെ രണ്ട് സിംഹങ്ങള്‍ ചര്‍ച്ച നടത്താന്‍ പോയ കഥ രസകരമാണെന്ന് പറഞ്ഞേ തീരു. ഷെയറുകള്‍ കൈക്കലാക്കാന്‍ വേണ്ടത്ര വീര്യത്തോടെ പോയതും ചന്ദ്രനെ മോഹിച്ച താമരയെപ്പോലെ അതിലൊരാള്‍ വഞ്ചിക്കപ്പെട്ടതും വെറും കഥയുമല്ല.

എയും ബിയും എന്ന പേരിലാണ് രണ്ടു സിംഹങ്ങളെ ദേശാഭിമാനി പരിചയപ്പെടുത്തുന്നത്. അറിയാത്തതിനെ എക്സ് എന്ന് പേരു കൊടുക്കുന്ന കണക്കിലെ തന്ത്രം പോലൊന്നാണ് ഇത്. എ നിലവാരത്തിലുളള കഥകള്‍ വേറെയുമുണ്ടത്രേ!

എപ്പോഴും കൂടെ നടക്കുന്ന പാര്‍ട്ടി നേതാക്കളെ മിസ്റര്‍ ഡിസ്ട്രിക് പ്രസിഡന്റ, മിസ്റര്‍ എംഎല്‍എ എന്നൊക്കെ വിളിച്ച് മുതലാളി കളിക്കുന്നയാളാണ് വീരേന്ദ്രകുമാര്‍ എന്ന് ദേശാഭിമാനി ആരോപിക്കുന്നു. ഇവരെയൊക്കെ സഖാവേ എന്നു വിളിക്കാന്‍ അദ്ദേഹം കമ്മ്യൂണിസ്റല്ലെന്നേ മാരീചന് പറയാനുളളൂ.

ഉന്നത വിദ്യാഭ്യാസം നേടിയ വീരേന്ദ്രകുമാര്‍ ഇവരെയൊക്കെ മിസ്റര്‍ എന്നെങ്കിലും വിളിക്കുന്നില്ലേ. പണ്ടൊരിക്കല്‍ മാരാരിക്കുളത്ത് നടന്ന ഒരു പൊതുയോഗത്തില്‍ വച്ച് സാക്ഷാല്‍ അച്യുതാനന്ദന്‍ ടി ജെ ആഞ്ചലോസിനെ സംബോധന ചെയ്തത് മീന്‍പെറുക്കി നടന്ന ചെക്കന്‍ എന്നായിരുന്നു.

മാരീചന് ഇത്രയേ പറയാനുളളൂ. ഈ അങ്കം മുറുകണം. മാതൃഭൂമിയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ തറ്റുമുടുത്ത് ഇറങ്ങട്ടെ,

ദേശാഭിമാനിയിലെ ഓരോരുത്തരുടെയായി കഥകള്‍ പുറത്തു വരട്ടെ. കളിയ്ക്ക് ഹരം കയറണമെങ്കില്‍ ഇരുപക്ഷത്തും തലകള്‍ ഉരുളണമല്ലോ!

സാഹിത്യകാരന്മാര്‍ക്കായിരുന്നു പണ്ട് ഈ രോഗം. ഒരു ദിവസം ടി പത്മനാഭന്‍ എംടിയെ ചീത്തവിളിക്കുന്നു. അടുത്ത ദിവസം എംടി മറുപടി പറയുന്നു. പഴങ്കഥകള്‍ പരസ്പരം അലക്കി ഇരുവരും സ്കോര്‍ ചെയ്യുന്നു.

ഏതാണ്ട് അതേ ലൈനില്‍ തന്നെയാണ് കളി ഇപ്പോഴും പോകുന്നത്. നാറ്റക്കഥകളില്‍ ദേശാഭിമാനിയാണ് ഇപ്പോള്‍ സ്കോര്‍ ചെയ്തിരിക്കുന്നത്. മാതൃഭൂമിയുടെ ചീഫ് എഡിറ്ററുടെയും മാനേജിംഗ് ഡയറക്ടറുടെയും ജാതകം ഏതാണ്ട് ജനം അറിഞ്ഞു.

വകയ്ക്കു കൊളളാത്ത ഒരാളെയാണ് ജനതാദള്‍ എന്ന പേരില്‍ ഇടതുമുന്നണിയില്‍ സിപിഎം കുടിപാര്‍പ്പിച്ചിരിക്കുന്നത് എന്നും വരികള്‍ക്കിടയിലൂടെ നമുക്ക് വായിച്ചെടുക്കാം.

അടുത്ത അങ്കം എന്നാണോ എന്തോ?

ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഗാനം പറയുമ്പോലെ. എന്തെരോ വരട്ട്.. . . അല്ല ഇതിനപ്പുറം ഇനി എന്തര് വരാനാ . . . ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+