Get Updates
Get notified of breaking news, exclusive insights, and must-see stories!

അവരെങ്ങാനും ആവഴി വന്നാലുണ്ടല്ലോ...

ആരെക്കൊണ്ടും ചീത്തപ്പേര് കേള്‍പ്പിക്കരുതെന്ന് നിര്‍ബന്ധമുളളയാളാണ് സഖാവ് പി കെ ഗുരുദാസന്‍. അതുകൊണ്ടു തന്നെ നല്ല മന്ത്രിയെന്നുപോലും ഇന്നുവരെ ആരെക്കൊണ്ടും പറയിച്ചിട്ടില്ല.

മൂലധനം വായിച്ച് കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നയാളാണ് സഖാവ്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വരണമെന്ന കാര്യത്തില്‍ സഖാവിനുളള നിര്‍ബന്ധത്തിന്റെ കാരണവും മറ്റൊന്നല്ല.

ജനം വോട്ടു ചെയ്ത് ഇടതുമുന്നണിയെ കേരളത്തിലോ കേന്ദ്രത്തിലോ അധികാരത്തിലെത്തിച്ചാല്‍ ഈ സംഗതി വരുമെന്ന് ഒരു താളിയോലയിലും പറഞ്ഞിട്ടില്ല. ആയതിനാല്‍ സഖാവ് വായിച്ചിട്ടുമില്ല.

ട്രേഡ് യൂണിയനുകള്‍ വഴിയാകുന്നു മാര്‍ക്സിസം, കമ്മ്യൂണിസം, അതുവഴി തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്നിവ നിലവില്‍ വരുന്നതെന്നാണ് സ്റഡി ക്ലാസുകളില്‍ പഠിപ്പിച്ചത്.

ഇതു വന്നാലുടന്‍ ഭരണകൂടം കൊഴിഞ്ഞു വീഴും. പഴുത്ത ഇല പോലെ. ഭരണകൂടം മുന്‍കൈയെടുത്താല്‍ സര്‍വാധിപത്യം വരില്ല. പിണങ്ങി ദൂരെ മാറി നില്‍ക്കും.

ഐടി മേഖലയില്‍ നടക്കുന്ന കമ്പനികളുടെ ചൂഷണം തടയാന്‍ ട്രേഡ് യൂണിയനുകള്‍ വരണമെന്ന് സഖാവ് പറഞ്ഞതും ഈ ശാസ്ത്രീയ ചിന്തയുടെ പശ്ചാത്തലത്തിലാണ്.

അല്ലാതെ മന്ത്രിപ്പണി യൂണിയന്‍കാരെ ഏല്‍പ്പിച്ച് സുഖിക്കാനുളള ഉദ്ദേശമൊന്നും സഖാവിനില്ല.

പാശ്ചാത്യ രാജ്യങ്ങളിലെ ഐടി മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പാടേ നിരോധിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതായത് ഭരണത്തില്‍ കയറിയ സഖാവിന് പാശ്ചാത്യരാജ്യങ്ങളാണ് മാതൃക.

ജനകീയ ചൈനയിലെ കമ്പനികളില്‍ എത്ര ശതമാനം ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സഖാവിനോട് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നവന്‍ അന്യവര്‍ഗ ചിന്താഗതിക്കാരനും മുതലാളിത്തത്തിന്റെ ചാരനുമാകുന്നു.

എട്ടു മണിക്കൂറു കഴിഞ്ഞും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന കശ്മലക്കമ്പനികളെ നിലയ്ക്കു നിര്‍ത്താന്‍ ട്രേഡ് യൂണിയനുകള്‍ക്കേ കഴിയൂ എന്നാണ് ഗുരുദാസ സിദ്ധാന്തം.

കാര്യം ശരിയല്ലേ. ആരെക്കൊണ്ടും ഇന്നു വരെ പണിയെടുപ്പിച്ച ചരിത്രം ഏതെങ്കിലും ട്രേഡ് യൂണിയനുണ്ടോ? ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ ശംബളം വാങ്ങുന്ന കോളജ് അധ്യാപകരോട് എട്ടു മണിക്കൂര്‍ പണിയെടുക്കണമെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു നോക്കട്ടെ. കാണാം പൂരം.

ഐടി മേഖലയിലെ യൂണിയന്‍ നേതാവിന് ഐടിയെന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് അറിയണമെന്ന് നിര്‍ബന്ധമൊന്നുമില്ല. മാര്‍ക്സിസത്തില്‍ അങ്ങനെ പറയുന്നില്ല.

വണ്ടി ഓടിക്കാന്‍ അറിയുമായിരുന്നിട്ടാണോ പണ്ട് സഖാവ് ഗുരുദാസനെ കെഎസ്ആര്‍ടിസി യൂണിയന്റെ പ്രസിഡന്റാക്കിയത്. ചുവന്ന കൊടി കണ്ടാല്‍ തിരിച്ചറിയണം. അത്രയാണ് യൂണിയന്‍ നേതാവാകാനുളള യോഗ്യത.

എന്നാല്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് ടെക്നോപാര്‍ക്കില്‍ നിന്നും ആരെ കിട്ടുമെന്നാണ് ചോദ്യം. അവിടെ ഒരുവിധപ്പെട്ട കമ്പനികളെല്ലാം ജീവനക്കാര്‍ക്ക് മാന്യമായ ശംബളം കൊടുക്കുന്നുണ്ട്. ആഴ്ചയില്‍ അഞ്ചു ദിവസം പണിയും രണ്ടു ദിവസം അവധിയും.

ആനുകൂല്യങ്ങളും സൗജന്യങ്ങളും വേണ്ടുവോളം. ആധി പിടിച്ചും വേവലാതിപ്പെട്ടും തലച്ചോറിന്റെ ശ്രദ്ധ മറ്റെങ്ങും പോകാതിരിക്കാനുളള സകല അടവുകളും പുതിയ തലമുറ കമ്പനികളുടെ കൈയിലുണ്ട്. .

എന്തുവേണമെങ്കിലും കമ്പനി നല്‍കുമെന്ന അവസ്ഥയിലാണ് ഐടി മേഖലയിലെ കാര്യങ്ങള്‍. പിന്നെ ആരാണ് യൂണിയന്‍ പ്രവര്‍ത്തനത്തിനും ആനത്തലവട്ടം ആനന്ദന്റെ പ്രസംഗം കേള്‍ക്കാനും വരുന്നത്.

സംഗതി ഇത്രയേ ഉളളൂ. ഇനി തുലയ്ക്കാനുളളത് ഐടി മേഖലയാണ്. അവിടെ കയറിപ്പറ്റി നേതാവു കളിക്കാനുളള സാഹചര്യം ഇപ്പോഴില്ല. മന്ത്രിയായിരിക്കുമ്പോള്‍ അത് ചെയ്താല്‍ വരുംകാല പാര്‍ട്ടി സഖാക്കള്‍ക്കു വേണ്ടിയൊരു നീക്കിയിരിപ്പാകും.

സര്‍ക്കാര്‍ സര്‍വീസും അധ്യാപക മേഖലയുമൊക്കെ യൂണിയന്‍ കളിച്ച് തുലച്ചു. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും വിദ്യാഭ്യാസ നിലവാരവും മന്ത്രി ഗുരുദാസന്‍ സഖാവിന്റെ കാര്യപ്രാപ്തിയുമൊക്കെ സമാസമമാണ്.

ഫണ്ടു പിരിക്കാനും പ്രസംഗിച്ചു ഞെളിയാനും എങ്ങനെയും ഒന്ന് ടെക്നോപാര്‍ക്കില്‍ കയറിപ്പറ്റണം. ലെവിയിനത്തില്‍ വരാനുളള തുകയുടെ വലിപ്പം ആലോചിക്കുമ്പോള്‍ത്തന്നെ ആവേശം വാനോളം ഉയരും.

അസംഘടിത മേഖലയില്‍ ഇപ്പോഴും കൊടിയ ചൂഷണം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആദിവാസികളടക്കമുളളവര്‍ ഒരു തൊഴില്‍ നിയമത്തിന്റെയും ആനുകൂല്യവും ഇല്ലാതെ രാപ്പകല്‍ പണിയെടുക്കുന്നു. അവരെയോര്‍ത്ത് ഒഴുകാന്‍ സഖാവ് ഗുരുദാസന്റെ കണ്ണില്‍ ഒരുതുളളിക്കണ്ണുനീരില്ല.

ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ ഉറപ്പാക്കാനുളള ആനത്തലവട്ടം ആനന്ദനെയും കടകംപളളി സുരേന്ദ്രനെയും ശിവന്‍കുട്ടിയെയും മന്ത്രിയുടെ സാമന്തന്മാരായി ടെക്നോപാര്‍ക്കില്‍ നിയോഗിക്കുക എന്നതാണ്.

അതുകൊണ്ട് മാരീചന് ടെക്നോപാര്‍ക്കുകാരോടും സകലമാന ഐടി വിദഗ്ധരോടും പറയാനുളളത് ഇതാണ്. അല്‍പം തൊഴില്‍ നിയമങ്ങളൊക്കെ പാലിച്ച് മര്യാദയ്ക്ക് അടങ്ങിയൊതുങ്ങിക്കഴിയുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ മേല്‍പറഞ്ഞ യൂണിയന്‍ വീരന്മാര്‍ അതുവഴി വരും.

അവരെ അവിടെ വരുത്തിയിട്ട് പിന്നെയിരുന്ന് കരയരുത്.. . . .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+