വെറുക്കപ്പെടാനുണ്ടോ വെറുക്കപ്പെടാന്‍...........
കാതോര്‍ത്തു നോക്കൂ കേരളത്തിലേയ്ക്ക്. ഇങ്ങനെയൊരു വിളിയുണ്ട് ഇപ്പോള്‍. ഈണത്തിലും താളത്തിലും നീട്ടി വിളിക്കുന്നതും പ്രഖ്യാപിക്കുന്നതും കേരളത്തിന്റെ മുഖ്യമന്ത്രി സാക്ഷാല്‍ പുന്നപ്ര വീരന്‍ സഖാവ് വി എസ് അച്യുതാനന്ദനും.
വെറുക്കപ്പെടേണ്ടയാളുടെ ലിസ്റ്റ് തയ്യാറാക്കിക്കൊടുക്കുന്നത് ഒരു പത്രമാണ്. മാര്‍ക്സിസ്റ്റുകാര്‍ മഞ്ഞയെന്നും സ്വയം ദേശീയമെന്നും പുകഴ്ത്തുന്ന മാതൃഭൂമി. ആദ്യ ഇംപ്രഷന്‍ സ്വയമ്പന്‍ ഇംപ്രഷനാവണമെന്ന് ഏവരും സമ്മതിക്കും. അതുകൊണ്ട് ഒരു സഹജീവിയുടെ ചെയര്‍മാനെയാണ് വെറുക്കപ്പെട്ടയാളായി വാഴിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത്.
കേരളത്തില്‍ പൊതുവെയും സിപിഎമ്മില്‍ പ്രത്യേകിച്ചും ഒരാള്‍ വെറുക്കപ്പെടണമെങ്കില്‍ അതിയാന് പിണറായി വിജയന്‍ എന്ന കക്ഷിയുമായി ഏതെങ്കിലും ബന്ധം ഉണ്ടായിരിക്കണം. ഇനി അഥവാ ഇല്ലെങ്കിലും ഉണ്ടെന്നു നാലു പേരെ കൊണ്ടു പറയിച്ചാല്‍ വെറുപ്പ് വണ്ടി വിളിച്ച് വീട്ടിലെത്തും എന്നതാണ് അവസ്ഥ.
പ്രഥമ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനു വേണ്ടി രൂപ അറുപതു ലക്ഷം നല്‍കിയ കുറ്റത്തിനാണ് ദീപിക ചെയര്‍മാന്‍ ഫാരിസ് അബൂബേക്കറിന്റെ നെറ്റിയില്‍ വെറുക്കപ്പെട്ടവന്‍ എന്ന മുദ്ര വി എസ് ചാര്‍ത്തിയത്. തിരുവനന്തപുരത്ത് കേസരി സ്മാരകത്തില്‍ പത്രക്കാരെ സാക്ഷി നിര്‍ത്തി ഫാരിസിനെ ഈ വിധം വാഴ്ത്തുമ്പോള്‍ ആകാശത്തു നിന്നും രക്തപുഷ്പങ്ങള്‍ പൊഴിഞ്ഞു. അവ വാരിയെടുത്ത് മാതൃഭൂമി പത്രത്തില്‍ പൊതിഞ്ഞ് മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ വിഎസിന് നല്‍കി.
സംസ്ഥാന മുഖ്യമന്ത്രിക്ക് ആരെയെങ്കിലും വെറുക്കപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ടോയെന്നാണ് രമേശ് ചെന്നിത്തല മുതല്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബീരാന്‍ വക്കീല്‍ വരെയുളളവര്‍ ചോദിക്കുന്നത്. സാധാരണ മുഖ്യമന്ത്രിമാര്‍ക്ക് അധികാരമില്ലായിരിക്കാം. എന്നാല്‍ എല്ലാവരെയും പോലെയല്ല വി എസ്.
അദ്ദേഹം അച്യുതാനന്ദനാണ്. പുന്നപ്ര വയലാര്‍ സമരസേനാനിയാണ്. മൂന്നാറിന്റെ ജീവാത്മാവും സ്മാര്‍ട്ട് സിറ്റിയുടെ പരമാത്മാവുമാണ്. അങ്ങനെയുളളയാള്‍ക്ക് ആരെയും വെറുക്കാം. വെറുക്കപ്പെട്ടവനാക്കാം.
വെറുക്കപ്പെട്ടവനായി വാഴിക്കുന്നത് വി എസാണെങ്കിലും ലിസ്റ്റു തയ്യാറാക്കുന്നത് മാതൃഭൂമിയാണെന്ന് പറഞ്ഞല്ലോ. സിംഗപ്പൂര്‍ കിഡ്നി ഫൗണ്ടേഷന് സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ കരാര്‍ ഫാരിസ് അബൂബേക്കറിന്റെ ഫോര്‍ട്ടി സിസ്റ്റം, പ്രോട്ടോണ്‍ വെബ് എന്നീ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല എന്നാണ് ഫാരിസിന്റെ പേരില്‍ ആരോപിക്കുന്ന കുറ്റം.
ഇതുസംബന്ധിച്ച് നെറ്റില്‍ ലഭ്യമായ മുഴുവന്‍ വിവരങ്ങളും പരതിയാലും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നതു പോലെ ഫാരിസ് കുറ്റം സമ്മതിക്കുകയോ പിഴയടയ്ക്കുകയോ ചെയ്തെന്ന വിവരം ലഭ്യമല്ല. മാത്രമല്ല ഏതാണ്ട് ഒരു വര്‍ഷത്തിലേറെ പഴക്കമുളള കേസുമാണിത്.
നെറ്റില്‍ സുലഭമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദീപികാ ചെയര്‍മാന്‍ ഫാരിസ് അബൂബേക്കറിനെതിരെ വാര്‍ത്ത നല്‍കിയാല്‍ അതിനെന്ത് മൂല്യം. ജനം വായിക്കണമെങ്കില്‍, മൂല്യം വരണമെങ്കില്‍ വാര്‍ത്തയില്‍ പിണറായിയുണ്ടാകണം.
അങ്ങനെയിരിക്കെയാണ് നായനാര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫാരിസിന്റെ പാരറ്റ് ഗ്രോവ് എന്ന സ്ഥാപനം 60 ലക്ഷം രൂപ സംഭാവന ചെയ്ത വിവരം മാതൃഭൂമിക്കു കിട്ടുന്നത്. 2007 ഏപ്രില്‍ 8നു തുടങ്ങി 24ന് അവസാനിച്ചതാണ് ഇ കെ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ്.
2007 മാര്‍ച്ച് എട്ട്, ഏപ്രില്‍ 3, മെയ് 14 തീയതികളിലാണ് പാരറ്റ് ഗ്രോവിന്റെ സ്ഥാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കണ്ണൂര്‍ ശാഖയിലുളള ടൂര്‍ണമെന്റ് സംഘാടക സമിതിയുടെ അക്കൗണ്ടിലേയ്ക്ക് പണമയച്ചത്.