ഗ്രൂപ്പു കളിക്കാനെങ്കിലും അറിയേണ്ടേ, സഖാവേ....
പാര്‍ട്ടിയിലെ കൊടും വില്ലന്റെ റോള്‍ മാധ്യമങ്ങള്‍ പിണറായിക്കാരന്‍ വിജയന്‍ സഖാവിന് നല്‍കി. വല്ലപ്പോഴും ചിരി. അതുതന്നെ കൊലയുടെ മണമുളളത്. അരിഞ്ഞ മീശയും മുഖത്ത് കലകളും. ആകെക്കൂടി ഒരു ഗോവിന്ദന്‍കുട്ടി സ്റ്റൈല്‍..
വില്ലന്റെ ശിങ്കിടികളുടെ റോളില്‍ ഇടത് ബേബിയും വലത് ഐസക്കും. വില്ലന്റെ ഡ്രൈവര്‍ കോടിയേരി ബാലകൃഷ്ണന്‍. എല്ലാം ചണ്ടാലന്മാര്‍.
ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍ ചണ്ഡാല കുലത്തില്‍ പിറക്കുന്നു എന്ന് കവി പല്ലവി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലാവുമ്പോള്‍ വിഎസ് വിരുദ്ധ ഗ്രൂപ്പാണ് ചണ്ഡാലകുലം. കവിതയുടെ അനുപല്ലവി അവര്‍ കാലാന്തരേ അച്യുതാനന്ദന്റെ കൈകൊണ്ട് വീണ്ടും ചാകും എന്നത്രേ.
നായനാര്‍ മന്ത്രിസഭയുടെ തോന്ന്യാസങ്ങള്‍ മുഴുവന്‍ പി ശശി എന്നയാളിന്റെ തലയില്‍ ചാര്‍ത്തുക എന്നതായിരുന്നു തിരക്കഥയിലെ അടുത്ത ഇനം. ശശിയാര്? വെറും സംസ്ഥാനക്കമ്മിറ്റി അംഗം. രസികരില്‍ രസികോത്തമനായിരുന്ന സഖാവ് നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലായിരുന്നാണത്രേ ശശി സഖാവ് പെരിസ്ട്രോയിക്ക നടപ്പാക്കിയത്.
വെറുമൊരു സംസ്ഥാനക്കമ്മിറ്റി അംഗത്തിന് എങ്ങനെ ഈ വൃത്തികേടുകള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന് ആരും ചോദിച്ചില്ല. ഗണ്ടാഗണ്ടന്മാരായ പി ബി- സെക്രട്ടേറിയറ്റ് അംഗങ്ങളെ വെറുമൊരു ഡൂക്കിലി സംസ്ഥാനക്കമ്മിറ്റിയംഗം അഞ്ചുകൊല്ലം നിരന്തരമായി പറ്റിച്ചെന്നോ... ശിവ ശിവ.. വിനയന്‍ സിനിമയിലെന്ന പോലെ ഈ സിനിമയിലും കഥയില്‍ ചോദ്യമില്ലെന്ന് മറുപടി.
മുഖ്യമന്ത്രി സാക്ഷാല്‍ നായനാര്‍. ഇടതുമുന്നണി കണ്‍വീനര്‍ വില്ലാളി വീരന്‍ വി എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സെക്രട്ടറി സഖാവ് ചടയന്‍ ഗോവിന്ദന്‍. പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും സെക്രട്ടേറിയറ്റിലാണെങ്കില്‍ ചെങ്കീരികളായ നേതാക്കള്‍ വേറെ.
ഇവരെയെല്ലാം അഞ്ചു കൊല്ലം പറ്റിച്ച ശശിയാരാ മോന്‍ എന്ന് സഖാക്കള്‍ പരസ്പരം ചോദിച്ചു. അങ്ങനെയൊക്കെ നടക്കുമോ എന്നു സംശയം ചോദിച്ചവര്‍ നയവഞ്ചകരായി ചാപ്പകുത്തപ്പെട്ടു. വെറുക്കപ്പെട്ട പട്ടം കൊടുക്കുന്ന ചടങ്ങ് അന്നില്ലാതിരുന്നതിനാല്‍ അതുമാത്രം നടന്നില്ല.
മലപ്പുറം സമ്മേളനത്തില്‍ അങ്കം രൂക്ഷമായി. കവടി നിരത്തിയും ജാതകം ഗണിച്ചും വടക്കുനോക്കിയന്ത്രം വച്ചും അച്യുതാനന്ദന്‍ മലപ്പുറത്ത് വിജയകിരീടം ചൂടും എന്ന് എല്ലാമറിയുന്ന മാധ്യമങ്ങള്‍ ഗണിച്ചു.
തത്സമയ റിപ്പോര്‍ട്ടുകള്‍ക്കായി ചാനല്‍കുടകള്‍ സമ്മേളന നഗരിയില്‍ നിരന്നു. പത്രപ്പരുന്തുകള്‍ വട്ടമിട്ടു പാറി. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നുറപ്പുവരുത്താന്‍ വിഎസിന്റെ മാനസപുത്രന്‍ ഷാജഹാന്‍ ചക്രവര്‍ത്തി മാക് അലിയുടെ ഹോട്ടലില്‍ കാവലിരുന്നു.