ഗ്രൂപ്പു കളിക്കാനെങ്കിലും അറിയേണ്ടേ, സഖാവേ....
പാര്‍ട്ടിക്കുളളില്‍ ഗ്രൂപ്പുകളിക്കുന്നതിനും ചില കളി നിയമങ്ങളൊക്കെ വേണമെന്ന് തോന്നുന്നു. സ്വന്തം നീക്കങ്ങള്‍ എപ്പോഴും മറ്റുളളവര്‍ അംഗീകരിച്ചു തരണമെന്ന് വാശിപിടിച്ചും സ്വയം ഉണ്ടെന്ന് നടിക്കുന്ന പ്രതിച്ഛായ എതിര്‍ഗ്രൂപ്പും വകവെച്ച് തരണമെന്ന് ശഠിച്ചും കളി നിയമങ്ങള്‍ മുഴുവന്‍ താന്‍ നിശ്ചയിക്കുമെന്ന് ആഗ്രഹിച്ചും ഏതെങ്കിലും പാര്‍ട്ടിയില്‍ ഗ്രൂപ്പുകളിക്കാനാകുമോ?
മറുഭാഗത്ത് നമുക്കിഷ്ടമില്ലാത്ത വേറൊരു വിഭാഗം ഉണ്ടാകുമ്പോഴാണല്ലോ ഗ്രൂപ്പുണ്ടാക്കേണ്ടി വരുന്നത്. അതായത് എതിര്‍ക്കാനും വെല്ലുവിളിക്കാനും അടിമപ്പെടുത്താനും നമ്മുടെ പാര്‍ട്ടിയില്‍ തന്നെ ആളെ കണ്ടെത്തുമ്പോഴാണ് ഒരാളിന് ഗ്രൂപ്പുണ്ടാക്കേണ്ടി വരുന്നത്. നമ്മെ എതിര്‍ക്കുന്നവനും അനുകൂലിക്കുന്നവനുമെന്ന് പാര്‍ട്ടിയെ രണ്ടായി പകുത്തു വയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്.
സിപിഎമ്മില്‍ ഇപ്പോള്‍ കാണുന്ന വൈരത്തിന്റെ വേരുകള്‍ തിരഞ്ഞാല്‍ അതു ചെന്നെത്തുന്നത് ഒരു പുസ്തകത്തിലാണ്. എം പി പരമേശ്വരന്‍ എഴുതി 1994ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുതിയ ലോകവും പുതിയ ഇന്ത്യയും എന്ന പുസ്തകത്തില്‍.
ഈ പുസ്തകത്തിലെ ആശയങ്ങളെച്ചൊല്ലി 2004ല്‍ വിഎസും സംഘവും ഉയര്‍ത്തിയ കോലാഹലങ്ങളെത്തുടര്‍ന്ന് എം പി പരമേശ്വരനും ബി ഇഖ് ബാലുമൊക്കെ പാര്‍ട്ടിക്കു പുറത്തായി. പുസ്തകമെഴുതി പത്തുവര്‍ഷത്തിനു ശേഷം ഗ്രന്ഥകര്‍ത്താവിനെ ശിക്ഷിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സൈദ്ധാന്തിക നയം വ്യക്തമാക്കി.
വിഎസ് അവിടം കൊണ്ടും നിര്‍ത്തിയില്ല. മാവോയുടെ ചൈനയിലെ പഴയ നാല്‍വര്‍ സംഘത്തെപ്പോലെ ചിലര്‍ ഇപ്പോഴും പാര്‍ട്ടിക്കുളളിലുണ്ടെന്നും അവരെയും നിഷ്കാസനം ചെയ്താലേ തന്റെ ദൗത്യം പൂര്‍ത്തിയാവൂവെന്നും അന്ന് ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ പദവിയിലിരുന്ന അദ്ദേഹം പത്രത്തില്‍ ലേഖനമെഴുതി.
ഐസക്, ബേബി, കോടിയേരി, പിണറായി എന്നീ നാല്‍വര്‍ സംഘത്തെയാണ് വിഎസ് ഉന്നം വയ്ക്കുന്നതെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ഇന്ത്യാവിഷനും മാധ്യമവും മാളോരെ പഠിപ്പിച്ചു. പാര്‍ട്ടിവിരുദ്ധ നിലപാടുകളെടുക്കുന്നവര്‍ക്കു നേരെ കയ്യാങ്കളിയ്ക്കും മടിക്കില്ലെന്ന് ജില്ലാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത വി എസ് മുന്നറിയിപ്പു നല്‍കി.
ആദര്‍ശരാഷ്ട്രീയം നയിക്കുന്ന ഇടയനായി വിഎസ്. പ്രത്യയശാസ്ത്ര ശുദ്ധിയുളള സഖാക്കളെന്ന കുഞ്ഞാടുകള്‍ നല്ല ഇടയനെ പിന്തുടരുമെന്നും മലപ്പുറത്ത് പലരെയും വെട്ടിനിരത്തുമെന്നും മാധ്യമങ്ങള്‍ അച്ചു നിരത്തി. ജനം വായിച്ച് ഹരം കൊണ്ട് വിഎസിന്റെ കീര്‍ത്തനങ്ങള്‍ ആവേശത്തോടെ ചൊല്ലി,
അച്യുതാനന്ദ!
ഗോവിന്ദ!
മാധവാ!
സച്ചിദാനന്ദ!
നാരായണാ!
ഹരേ!
എന്ന ഈരടികള്‍ പുതിയ വിപ്ലവഗാനമായി നാടെമ്പാടും മുഴങ്ങി.