Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിയാണ് സഖാവേ.. ജനമാണ് കുറ്റക്കാര്‍...

ഒരുവന്റെ ശബ്ദം അപരന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്ന കാലം വരുത്താന്‍ യത്നിക്കുന്നവരാണ് സിപിഎമ്മുകാര്‍ എന്ന് ജനം തെറ്റിദ്ധരിക്കുന്നു. യേശുദാസും പി ജയചന്ദ്രനും കെ എസ് ചിത്രയും തൊട്ട് അഫ്സലും റിമി ടോമിയും പിന്നെ ടെലിവിഷന്‍ ചാനലുകളിലെ പാട്ടു പരിപാടികളില്‍ പങ്കെടുക്കുന്ന അസംഖ്യം കുട്ടികളും മാത്രം ജീവിച്ചിരുന്നാല്‍ മതിയെന്ന് പാര്‍ട്ടിക്കമ്മിറ്റി തീരുമാനിച്ചാല്‍ പോരേ. ബാക്കിയുളളവരെ നാടുകടത്തുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്താല്‍ നിഷ്പ്രയാസം ഈ ലോകം സാധ്യമാക്കാവുന്നതേയുളളൂ.

സംഗതി ഇങ്ങനെയാണെന്നു കരുതി കെ എം ഷാജഹാന്റെ സംഗീതക്കച്ചേരി പിണറായിയുടെയോ ബേബിയുടെയോ കാതുകളില്‍ അമൃതമഴയായി പെയ്തിറങ്ങുമോ?

ആഗ്രഹം അതാണെന്നു വച്ച് തോമസ് ഐസക്കിന്റെയോ ജി സുധാകരന്റെയോ ശബ്ദം വി എസ് അച്യുതാനന്ദന്റെയും ചന്ദ്രന്‍ പിളളയുടെയും കാതുകള്‍ക്ക് സംഗീതധാരയാകുമോ? ആ നാദപ്രവാഹത്തില്‍ അവര്‍ സ്വയം മറന്ന് ലയിച്ചിരിക്കുമോ? സ്വയം മറന്ന് ലയിച്ചിരുന്നാല്‍ പാര്‍ട്ടിയ്ക്കു വെളിയിലിരുന്ന് ശിഷ്ടകാലം ഷാജഹാനെപ്പോലെ കച്ചേരി നടത്താം.

ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാരെന്ന ജനത്തിന്റെ തെറ്റിദ്ധാരണ പാര്‍ട്ടി തന്നെ നേരിട്ട് തിരുത്തിയിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ സിപിഎം കേരള സംസ്ഥാനക്കമ്മിറ്റി 1-12-2006ന് പ്രസിദ്ധീകരിച്ച നാലാം പാര്‍ട്ടികത്തിലെ 134, 135 പേജുകള്‍ വായിക്കുക.

"സ്വയമേവ സ്ഥാനം ആഗ്രഹിച്ചു കൊണ്ട് അത് നേടിയെടുക്കാനുളള ഉപജാപപ്രവൃത്തികളില്‍" ഏര്‍പ്പെടുന്നവരുണ്ടത്രേ പാര്‍ട്ടിയില്‍. "സ്വന്തം കഴിവ് പെരുപ്പിച്ച് കാണിക്കുകയും സ്വന്തം സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുകയും" ചെയ്യുന്ന നേതാക്കളുണ്ടെന്നാണ് പാര്‍ട്ടി തന്നെ പറയുന്നത്.

പണ്ട് കരുണാകരനെയും മകനെയും കുറിച്ചൊക്കെയാണ് ഈ വിധം വിശേഷണങ്ങള്‍ സഖാക്കള്‍ പറഞ്ഞിരുന്നത്. തങ്ങളില്‍ ചിലര്‍ കൊളളരുതാത്ത സ്വഭാവമുളളവരാണെന്ന് ഒരുപാര്‍ട്ടി തന്നെ സ്വയം സാക്ഷ്യപ്പെടുത്തുമ്പോള്‍ എതിര്‍ക്കാന്‍ ആര്‍ക്കുളളൂ ധൈര്യം.

ഇതിനെക്കളൊക്കെ രസകരമായ വിവരമാണ് പ്രസ്തുത പാര്‍ട്ടി കത്തിന്റെ പേജ് നമ്പര്‍ 136ലുളളത്. അത് അതുപോലെ ഉദ്ധരിക്കാന്‍ മാരീചനെ അനുവദിക്കുക.

"ഇപ്പോള്‍ വന്‍തുകകള്‍ സംഭാവന ലഭിക്കാനുളള സാധ്യതയുണ്ട്. വന്‍തുകകള്‍ക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ പതിയിരിക്കുന്നുവെന്ന് നാം കാണണം. കൂടുതല്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് പോയി ചെറിയ തുകകള്‍ സംഭാവന പിരിക്കുന്ന ശൈലിയാണ് സ്വീകരിക്കേണ്ടത്".

1997 മാര്‍ച്ച് 8 മുതല്‍ 10 വരെ ചേര്‍ന്ന സംസ്ഥാനക്കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തല്‍ രേഖയിലുളളതാണ് ഈ ഭാഗമെന്നും പാര്‍ട്ടി കത്ത് ഓര്‍മ്മിപ്പിക്കുന്നു, വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ മറ്റൊരു വശമായാണ് മാരീചന്‍ ഇതിനെ കാണുന്നത്. ഏതാണ്ട് ഒരു കുമ്പസാരം പോലെയാണ് സംഗതി.

ചെയ്തുപോയ തെറ്റുകളെക്കുറിച്ചാണ് കുമ്പസാരിക്കുന്നത്. ചെയ്യാനിരിക്കുന്ന തെറ്റുകളെക്കുറിച്ചല്ല. അതുപോലെ 1997 മാര്‍ച്ച് 7 വരെ ചെയ്ത തെറ്റുകളെയാണ് പ്രസ്തുത സംസ്ഥാന കമ്മിറ്റി തിരുത്തിയത്.

അതിനു ശേഷം വേറെ തെറ്റുകള്‍ നാം ചെയ്യും. അടുത്ത തെറ്റു തിരുത്തല്‍ രേഖയില്‍ ഇതെല്ലാം തിരുത്തുകയും ചെയ്യും. ആദ്യം തെറ്റു ചെയ്യുക, പിന്നെ തിരുത്തുക എന്നതാണ് പാര്‍ട്ടി ലൈന്‍. ബൂര്‍ഷ്വകള്‍ക്ക് അത്രവേഗം പിടികിട്ടുന്ന സംഗതിയല്ല ഇത്.

നോക്കുക. ചെറിയ തുക സ്വീകരിക്കണമെന്ന് പാര്‍ട്ടി നയം. രണ്ടു കോടി വലിയ തുകയാണെന്നത് നാട്ടുകാര്‍ക്കുളള തെറ്റിദ്ധാരണയാണ്. പാര്‍ട്ടിയുടെ ധാരണ അത് ചെറിയ തുകയാണെന്നാണ്. സൈബര്‍ ടെക്നോളജി മനുഷ്യജീവിതത്തെ മാറ്റി മറിക്കുന്ന ഇക്കാലത്ത് രണ്ടുകോടി ഒരു വലിയ തുകയാണെന്നു കരുതുന്ന ജനത്തെ തുപ്പാക്കി പ്രയോഗിച്ച് ടിഷ്യും ടിഷ്യും ശൈലിയില്‍ ചുടുകയാണ് വേണ്ടത്.

പക്ഷേ ജനത്തോട് പാര്‍ട്ടി ക്ഷമിക്കുകയാണുണ്ടായത്. ഈ വിധം ജനത്തോട് ക്ഷമിക്കുന്ന പാര്‍ട്ടിയെ നാം അംഗീകരിക്കേണ്ടേ, അതിന്റെ നേതാക്കളെ പൂവിട്ട് പൂജിക്കേണ്ടേ, അവരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടേണ്ടേ...

"സര്‍വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം" എന്ന മുദ്രാവാക്യത്തില്‍ സിപിഎം ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് ജനം തെറ്റിദ്ധരിക്കുന്നു. "സര്‍വരാജ്യത്തൊഴിലാളികളേ, സിക്കിം ലോട്ടറിയെടുക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ സമ്പാദ്യം മാത്രം" എന്നതാണ് പുതിയ മുദ്രാവാക്യം. പക്ഷേ, ജനത്തിനിപ്പോഴും തെറ്റിദ്ധാരണ തന്നെ.

സ്വന്തം സഖാക്കളെ ഒറ്റികൊടുക്കാത്തവരാണ് സിപിഎമ്മുകാര്‍ എന്നാണല്ലോ ജനം കരുതുന്നത്. നടേ പറഞ്ഞ പാര്‍ട്ടി രേഖ വായിച്ചു നോക്കൂ. പേജ് 137. രണ്ടാം ഖണ്ഡിക.

"പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിന് തയ്യാറാകുന്ന ചിലര്‍ പാര്‍ട്ടിയില്‍ ഉളളതായി "രേഖ വെളിപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തല്‍ ജനത്തിന്റെ തെറ്റിദ്ധാരണ മാറ്റാനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

"താല്‍ക്കാലിക വിജയത്തിനായി സ്വന്തം സഖാക്കള്‍ക്കെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയും അതിനായി മാധ്യമങ്ങളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുകയും" ചെയ്യുന്ന പ്രവണതയും പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് പറയുന്നത്. ജനത്തിന്റെ ധാരണയെവിടെ? പാര്‍ട്ടി പറയുന്ന സത്യമെവിടെ?

എന്തിനാണ് ജനമേ, ഞങ്ങളെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നതെന്ന് സഖാവ് പിണറായി വിജയന്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടോ? ഇല്ലേയില്ല.

ആത്യന്തികമായി ജനം തന്നെയാണ് തെറ്റുകാര്‍. ചെത്തിമിനുക്കിയ മടലെടുത്ത് തലമണ്ടയ്ക്കടിച്ച് നാടുകടത്തേണ്ടവരെ വോട്ടു ചെയ്ത് വിജയിപ്പിച്ച് സെക്രട്ടേറിയറ്റിലിരുത്തിയ ജനം. തെറ്റു തിരുത്താന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടി വരുന്നുവെന്നതാണ് പാവങ്ങളുടെ ഗതികേട്.

അല്ലായിരുന്നെങ്കില്‍.....!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+