Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുവിളയ്ക്ക് കുരുതിക്കളം ഒരുങ്ങുന്നുവോ?

രാജു നാരായണ സ്വാമി ആളൊരു സ്വാമിയാണ്. ശുദ്ധന്‍. മാന്യന്‍. നീതിമാന്‍. ഭരണക്കാരുടെ കണ്ണിലെ കരടാകാന്‍ ഈ മൂന്ന് ദുര്‍ഗുണങ്ങള്‍ ധാരാളം. ഫലം എഴുതിയ പരീക്ഷകളെല്ലാം ഒന്നാം റാങ്കില്‍ ജയിച്ച സ്വാമി പല സര്‍ക്കാരുകള്‍ക്കും അനഭിമതന്‍.

വകുപ്പില്ലാ ഉദ്യോഗസ്ഥനായി ജോലിയില്ലാതെ ശംബളം വാങ്ങി കഴിഞ്ഞുകൂടുന്ന വേളയിലാണ് മൂന്നാറിലെ പെരുച്ചാഴിയെ പിടിക്കുന്ന പൂച്ചയുടെ പോസ്റ്റിലേയ്ക്ക് സ്വാമിയെ മുഖ്യമന്ത്രി റിക്രൂട്ട് ചെയ്തത്.

കോതമംഗലം, ചേലാട് തോംബ്രായില്‍ വീട്ടില്‍ ശ്രീമാന്‍ ഉതുപ്പിന്റെയും ശ്രീമതി മറിയത്തിന്റെയും മകനായി 1936ല്‍ ജനിക്കുകയും, കൃഷിയും ബിസിനസും നടത്തി പച്ചപിടിച്ച് രാഷ്ട്രീയത്തില്‍ കടക്കുകയും ചെയ്ത‍ കുര്യാക്കോസ് എന്ന ഷെവലിയര്‍ ടി യു കുരുവിള കേരളത്തിലെ പൊതുമരാമത്ത് മന്ത്രിയും കേ. കോ. ജോസഫ് നേതാവുമാണ്. കുരുവിളയ്ക്ക് മക്കള്‍ നാലു പെണ്ണും ഒരാണുമായി ആകെ അഞ്ചുപേര്‍. ഒരേയൊരു പുത്രന്‍ എല്‍ദോ കുരുവിള.

പ്രതിമാസം ഏഴുലക്ഷം രൂപ ശംബളം വാഗ്ദാനം ചെയ്ത ഐക്യരാഷ്ട്രസഭയുടെ ഐടി കണ്‍സള്‍ട്ടന്റ് പദം പുല്ലുപോലെ വലിച്ചെറിഞ്ഞ് സര്‍ക്കാരിനെ സേവിക്കാന്‍ തീരുമാനിച്ച രാജു നാരായണ സ്വാമിയും ഷെവലിയര്‍ ടി യു കുരുവിളയും തമ്മില്‍ അങ്കം കുറിച്ചു കഴിച്ചു. ഗോദ രാജകുമാരി വില്ലേജിലെ ഏലത്തോട്ടം.

കഥയിങ്ങനെ. 2007 ഏപ്രില്‍ 20, 28.30, മെയ് 4 തീയതികളിലായി രാജകുമാരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കുരുവിളയുടെ മക്കളായ എല്‍ദോ കുരുവിള, രേഖാ തോമസ്, രേണു പവല്‍ എന്നിവരുടെ പേരില്‍ 50.53 ഏക്കര്‍ സ്ഥലത്തിന്റെ ആധാരം നടക്കുന്നു. 19 പേരില്‍ നിന്നും വാങ്ങിയതായി രേഖ. രേഖ പ്രകാരം കൊടുത്ത വില ഒന്നരക്കോടിയും കുറെ ചില്ലറയും. ഏക്കറിന് രണ്ടു ലക്ഷം അഥവാ സെന്റിന് 2000 രൂപ കണക്കില്‍.

ആധാരം കാണിച്ച് ഈ സ്ഥലം പോക്കുവരവ് ചെയ്യാന്‍ ടി കക്ഷികള്‍ രാജകുമാരി വില്ലേജ് ഓഫീസറെ സമീപിച്ചു. ഓഫീസര്‍ ഫീസ് വാങ്ങി തണ്ടപ്പേര് പിടിക്കാനുളള നടപടി തുടങ്ങുന്നതിനിടെയാണ് സുരേഷ് ഗോപി സ്റ്റൈലില്‍ രാജു നാരായണ സ്വാമി ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെ പ്രവേശിക്കുന്നത്. സംഗതി അതോടെ അലമ്പായി.

സ്വാമിക്കും സര്‍ക്കാരിനും പരാതി നല്‍കിയത് കുവൈറ്റിലെ കെജിഎ, എന്‍ബിടിസി വ്യവസായ ഗ്രൂപ്പിന്റെ ഉടമ കെ ജി എബ്രഹാം. എബ്രഹാമിന്റെ കമ്പനിയിലെ ജനറല്‍ മാനേജരാണ് കുരുവിളയുടെ മകള്‍ രേഖയുടെ ഭര്‍ത്താവ് സുധീപ് ജോണ്‍ തോമസ്. മന്ത്രിയും മക്കളും മരുമക്കളും കൂടി തന്നെ വഞ്ചിച്ചുവെന്ന് എബ്രഹാം സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഒമ്പതു കോടി ആറു ലക്ഷം രൂപയ്ക്ക് മേല്‍പറഞ്ഞ 50.53 ഏക്കര്‍ സ്ഥലം കെജിഎ കമ്പനിക്ക് വില്‍ക്കാനായിരുന്നു കരാര്‍. ഏക്കറിന് രണ്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിയാണ് 19.5ലക്ഷം രൂപ യ്ക്ക് മറിച്ചു വില്‍ക്കാനിരുന്നത്.

ഏലക്കാടുകള്‍ക്ക് പട്ടയമുളളതാണ് ഈ അമ്പതേക്കര്‍ ഭൂമിയും. മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പട്ടയമില്ലാത്ത സര്‍ക്കാര്‍ ഭൂമി ഒരു കോടി മുപ്പത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നല്‍കാമെന്നും കെജിഎ ഗ്രൂപ്പുമായുണ്ടാക്കിയ കരാറില്‍ വാഗ്ദാനമുണ്ട്. സര്‍ക്കാര്‍ ഭൂമി കച്ചവടം ചെയ്യാന്‍ മന്ത്രിക്കല്ലെങ്കില്‍ പിന്നെയാര്‍ക്ക് അധികാരം? എങ്ങനെ നോക്കിയാലും ലാഭം ജനാധിപത്യത്തിന്.

അന്വേഷണം പുരോഗമിച്ചപ്പോഴാണ് പിടിച്ചതിനെക്കാള്‍ വലുതാണ് അളയിലിരിക്കുന്നതെന്ന് വ്യക്തമായത്. മന്ത്രിയുടെ മക്കള്‍ക്ക് ഭൂമി വിറ്റ 19 പേരും ശരീരമില്ലാത്ത വെറും ആത്മാക്കള്‍. ജോസി തോമസ്, സിബി തോമസ്, വിശ്വ മോഹന്‍ലാല്‍, വീരപുത്രന്‍, മുനിസ്വാമി, ചെല്ലദുരൈ, യേശു എന്നിവരൊക്കെയുണ്ട്, എല്‍ദോയ്ക്കും രേഖയ്ക്കും രേണുവിനും ഭൂമി വിറ്റവരില്‍.

ഇതില്‍ യേശുവിനെ മാത്രമേ ജില്ലാ ഭരണകൂടത്തിനറിയാവൂ. കറകളഞ്ഞ സമുദായ പ്രവര്‍ത്തകനും സത്യക്രിസ്ത്യാനിയും ഷെവലിയര്‍ പട്ടം വരെ നേടിയവനുമായ കുരുവിളയുടെ മകള്‍ രേഖാ തോമസിന് രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരം നമ്പര്‍ 979 പ്രകാരം ഏദന്‍ തോട്ടത്തിലെ 36.63 ആര്‍ സ്ഥലം കര്‍ത്താവീശോമിശിഹ വില്‍ക്കുന്നതില്‍ ജില്ലാ ഭരണകൂടം ഇടപെടേണ്ട കാര്യമില്ല. വിശ്വാസികള്‍ക്ക് അങ്ങനെ പലതും കിട്ടും.

ഏദന്‍തോട്ടത്തിലെ സ്ഥലം വില്‍ക്കാന്‍ കര്‍ത്താവിന് ആരുടെയും അനുവാദം വേണ്ട. എന്നാല്‍ രാജകുമാരി വില്ലേജില്‍ അതു പറ്റുമോ? മുട്ടിയില്‍ ഏതു വാതിലും തുറക്കുമെന്ന് ബൈബിള്‍ വാക്യം. പത്തൊമ്പത് ആത്മാക്കളുടെയും വീടുതേടിയിറങ്ങിയ ഉദ്യോഗസ്ഥരുടെ കാലു തേഞ്ഞതു മിച്ചം. രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയ വിലാസങ്ങളില്‍ ആരുമേ കിടയാത്.

യേശു മാത്രമല്ല, വീരപുത്രനും മുനിയമ്മയും വിശ്വ മോഹന്‍ലാലുമടക്കം 19 പേരും രൂപവും വിലാസവുമില്ലാത്ത ആത്മാക്കള്‍. ഏപ്രില്‍ 20 മുതല്‍ മെയ് നാലു വരെയുളള നാലു ദിവസങ്ങളില്‍ 50 ഏക്കര്‍ സ്ഥലം ഷെവലിയറുടെ മക്കള്‍ക്ക് വിറ്റിട്ട്, രൂപതയുടെയും മെത്രനച്ചന്റെയും കേരള കോണ്‍ഗ്രസ് ഒറ്റയാന്‍ ഗ്രൂപ്പിലെ പി സി ജോര്‍ജിന്റെയും കണ്ണ് വെട്ടിച്ച് ഓടി മറയുകയായിരുന്നു പ്രസ്തുത ആത്മാക്കള്‍ ചെയ്തത്.

മാന്യരാണ് ആത്മാക്കള്‍. അവരില്‍ ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്. മതവൈരമില്ല. അലമ്പില്ല. വിമോചന സമരം തെല്ലുമേയില്ല. വന്ന കാര്യം നടത്തുക. പിരിയുക.

റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ നിയമപരമായി അനുമതിയില്ലാത്ത ഭൂമിയാണെന്ന വിവരം മറച്ചു വെച്ചാണ് കെജിഎ ഗ്രൂപ്പിന് ഏതാണ്ട് പത്തുകോടി രൂപയ്ക്ക് വില്‍ക്കാന്‍ കുരുവിളയും മക്കളും തീരുമാനിച്ചത്. അഡ്വാന്‍സായി ആറരക്കോടി രൂപയും വാങ്ങി. ഇതിനിടെയാണ് എലിപിടുത്തവും റിസോര്‍ട്ട് പൊളിക്കലുമായി അച്യുതാനന്ദന്റെ വിപ്ലവ സേന ഇടുക്കിയില്‍ ജനകീയ ജനാധിപത്യ വിപ്ലവം നയിച്ചത്. ഇതോടെ ആറരക്കോടി കൊടുത്തവന്റെ ചങ്കിടിച്ചു തുടങ്ങി.

സ്വന്തം ജനറല്‍ മാനേജരുടെ ഇടപാടില്‍ തെല്ലും സംശയിച്ചിക്കാതെയാണ് എബ്രഹാം സാര്‍ അഡ്വാന്‍സായി ആറരക്കോടി നല്‍കിയത്. വാങ്ങാന്‍ തീരുമാനിച്ച ഭൂമിയ്ക്ക് കരംതീരുവയും പ്രമാണവും ഉണ്ടോയെന്ന് തിരക്കിയത് പിന്നീടാണ്. അവിടെ തുടങ്ങി പ്രശ്നങ്ങള്‍.

ഭൂമിയുടെ കരക്കുടിശികയും കടബാധ്യതയും മറ്റു കുണ്ടാമണ്ടികളും തീര്‍ത്ത് കന്യകയുടെ ചൈതന്യത്തോടെ വില്‍ക്കേണ്ട ചുമതലയുണ്ട് ഭൂമിയുടെ ഉടമയ്ക്ക്. ആഗസ്റ്റ് 31ന് കരാര്‍ കാലാവധി അവസാനിക്കും മുമ്പ് സംഗതി ഔപചാരികമാക്കണം. വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്ത് തണ്ടപ്പേരില്‍ രേഖപ്പെടുത്തിയാല്‍ പിന്നെയൊരു നാരായണ സ്വാമിയെയും പേടിക്കേണ്ട.

അങ്ങനെയാണ് കുരുവിള രാജകുമാരി വില്ലേജ് ഓഫീസറെ ഫോണ്‍ കറക്കി വിളിക്കുന്നത്. ആവശ്യം പോക്കുവരവ്. വിളി ഫോണിലാണെങ്കിലും റീസര്‍വെ കഴിഞ്ഞില്ലെന്ന വിവരം എഴുനേറ്റ് നിന്നറിയിച്ചു, രാജകുമാരി വില്ലേജ് ഓഫീസര്‍ തങ്കരാജ്. സാരമില്ലെന്ന് സമാധാനിപ്പിച്ചു, സംസ്ഥാന മന്ത്രി. നടപടിക്രമങ്ങളെക്കുറിച്ചുളള ഡയലോഗുകള്‍ അലവലാതി പൊതുജനത്തോടു മതിയെന്നും പറഞ്ഞുകാണണം. ഷെര്‍വലിയര്‍ക്കെന്ത് റീസര്‍വെ? മന്ത്രിക്കേത് നടപടിക്രമം?

ഓഫീസര്‍ റാന്‍ മൂളി ഫോണ്‍ വച്ചു. പിന്നെ കസേരയിലിരുന്നു. അപേക്ഷ പറന്നെത്തി, അതിനേക്കാള്‍ വേഗതയില്‍ ഫീസും പതിച്ചു. ജെറ്റ് വേഗതയില്‍ സര്‍ക്കാര്‍ യന്ത്രം കറങ്ങിത്തുടങ്ങി. അപ്പോഴല്ലേ സ്വാമി പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ വിഷയം സാക്ഷാല്‍ അച്യുതാനന്ദന്റെ മുന്നില്‍. സര്‍വ ഫയലുകളും സിഎമ്മിന്റെ മേശപ്പുറത്ത്. ഏപ്രില്‍ 20 ന് രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നതു മുതല്‍ വില്ലേജ് ഓഫീസര്‍ ഫീസ് സ്വീകരിച്ച രസീതിന്റെ പകര്‍പ്പു സഹിതം കുരുവിളയുടെ ആജന്മവൈരി പി സി ജോര്‍ജ് ശേഖരിച്ച രേഖകള്‍ വേറെയും.

അച്യുതാനന്ദന്റെ അളവു കോലനുസരിച്ച് സംസ്ഥാന മന്ത്രിസഭയിലെ ബൂര്‍ഷ്വയാണ് ടി യു കുരുവിള. സംസ്ഥാന ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ് മൂലം പ്രകാരം മംഗലാപുരത്തും കൊടൈക്കനാലിലും തേനിയിലുമായി കുരുവിളയുടെ പേരില്‍ പരന്നു കിടക്കുന്നത് നാല്‍പത്തിയെട്ടേക്കര്‍ നാല്‍പ്പത്തിനാലു സെന്റ് ഭൂമി. മതിപ്പു വില കേട്ട് ഞെട്ടരുത്. ഏതാണ്ട് എഴുപതു ലക്ഷത്തിനു മേല്‍ മാത്രം.

വിവിധ സ്ഥാപനങ്ങളുടെ ഓഹരിയടക്കമുളള മറ്റ് ജംഗമ സ്വത്തുക്കള്‍ ഏതാണ്ട് ഒരുകോടിയോളം രൂപ വേറെ. സ്വന്തം പേരിലുളള വാഹനങ്ങള്‍ ഒരു ടൊയോട്ട ഇന്നോവയും മഹീന്ദ്ര ജീപ്പും തമിഴ്നാട് രജിസ്ട്രേഷനുളള പിക്ക് അപ് വാനും. പാന്‍ ACUPK 6605P പ്രകാരം 2005-06ല്‍ അടച്ച ആദായനികുതി വെറും 3,93,758 രൂപ.

അച്ചായന്‍ ബൂര്‍ഷ്വയാവുമ്പോള്‍ ഭാര്യ ചിന്നമ്മ കുരുവിളയ്ക്കും അങ്ങനെയാവാതെ തരമില്ല. ഇരുപത്തി രണ്ടേക്കര്‍ ഭൂമിയുടെ ജന്മിയാണ് അവരും. സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയ മതിപ്പുവില ഇരുപത്തി അഞ്ചു ലക്ഷത്തില്‍ അല്‍പം കൂടുതലേയുളളൂ. വാഹനത്തിന്റെ കാര്യത്തില്‍ കുരുവിളച്ചായന്റെ ഇന്നോവയുടെ പത്രാസില്ലെങ്കിലും അവരുടെ പേരിലുമുണ്ട് 1987 മോഡല്‍ അംബാസഡര്‍ കാറൊരെണ്ണം.

ചിട്ടിയും അല്ലറ ചില്ലറ സമ്പാദ്യങ്ങളുമൊക്കെയായി ഏതാണ്ട് അരക്കോടിയോളം രൂപ മിസിസ് കുരുവിളയും ശേഖരിച്ചു വച്ചിട്ടുണ്ട്. മുറുക്കാനോ കാച്ചെണ്ണയോ അലക്കുസോപ്പോ വാങ്ങാന്‍ ഷെവലിയറെ ബുദ്ധിമുട്ടിക്കരുതല്ലോ.

അച്യുതാനന്ദന്റെ പാಠപുസ്തകമനുസരിച്ച് ഷെവലിയര്‍ കുരുവിളയും കുടുംബവും ബൂര്‍ഷ്വാസി. ആ ബൂര്‍ഷ്വാസിയുടെ പേരിലാണ് കോടികളുടെ അഴിമതിയാരോപണം മേശപ്പുറത്തിരുന്നത് പല്ലിളിക്കുന്നത്.

ആദര്‍ശം വിട്ടൊരു കളിയുമില്ല സഖാവിന്. പാര്‍ട്ടി സമ്മേളനങ്ങള്‍ ഇങ്ങടുത്തെത്തി. മൂന്നാറിലിനിയൊന്നും നടക്കുന്ന കോളുമില്ല. ഈ അഴിമതിയാരോപണത്തിന്റെ പേരില്‍ കുരുവിളയെ ബലികൊടുത്താല്‍ അച്യുതാനന്ദന്‍ സഖാവിന്റെ കരിയര്‍ ഗ്രാഫ് ഏതുവരെ ഉയരുമെന്ന് ആലോചിച്ചു നോക്കൂ.

സഹപ്രവര്‍ത്തകന്റെ അഴിമതി കയ്യോടെ പിടിച്ച് ഒരു കിഴുക്കും കൊടുത്ത് മന്ത്രിസഭയ്ക്ക് പുറത്തെറിഞ്ഞാല്‍ വിഎസ് സഖാവിന്റെ കീര്‍ത്തിയും പെരുമയും പിന്നെ പിടിച്ചാല്‍‍ കിട്ടുമോ? സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളെയും മന്ത്രിമാരെയും കളിയാക്കിയും കുറ്റപ്പെടുത്തിയും വിരാജിക്കുന്ന അച്യുതാനന്ദന് കിട്ടിയിരിക്കുന്ന ഒന്നാം ക്ലാസ് ഇരയാണ് ഷെവലിയര്‍ കുരുവിള.

രാജു നാരായണ സ്വാമിയെ ഇടുക്കി കളക്ടറായി നിയോഗിക്കുമ്പോള്‍ വിഎസ് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല, ഇങ്ങനെയൊരു ഇര സ്വാമിയുടെ ചൂണ്ടയില്‍ കുരുങ്ങുമെന്ന്. അറിഞ്ഞിടത്തോളം റവന്യൂ മന്ത്രിയും വിഎസിന് നല്‍കിയത് കുരുവിളയ്ക്കെതിരായ റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണത്തിന്റെ ചുമതല റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്

കോട്ടയത്ത് നടക്കാനിരിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി കേരളത്തില്‍ ഒരു മന്ത്രിയുടെ കുരുതി നടക്കുമോ? പിണറായിയുടെ കഴുത്തുവെട്ടാന്‍ മൂര്‍ച്ച കൂട്ടി വച്ചിരിക്കുന്ന വാളിന് ഒരു ടെസ്റ്റ് ഡ്രൈവ്? നമുക്ക് കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+