ചവിട്ടിത്താഴ്ത്തേണ്ടേ ഇദ്ദേഹത്തെ പാതാളത്തിലേയ്ക്ക്...?.

തോംബ്രോട്ടെ ഉതുപ്പ് മറിയം ദമ്പതികളുടെ മകനായ കുര്യാക്കോസിനെ നാട്ടുകാര്‍ കുരുളാന്‍ എന്നാണ് വിളിച്ചിരുന്നത്. പൂയംകുട്ടി വനത്തില്‍ നിന്നും ഈറ മുറിച്ചു വില്‍ക്കാന്‍ കരാറെടുത്ത കുരുളാനെ ഇപ്പോഴും കോതമംഗലത്തുകാര്‍ ഓര്‍ക്കുന്നുണ്ട്. അന്നു കുരുളാന്‍ കോടീശ്വരന്‍ ആയിരുന്നില്ല. കുരുളാന് അധികാരവുമില്ലായിരുന്നു.

ഇന്ന് കുരുളാന്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയാണ്. ഷെവലിയറാണ്. കേരളാ കോണ്‍ഗ്രസ് നേതാവാണ്. പി ജെ ജോസഫിന്റെ സ്വന്തം ആളുമാണ്. അതിനുമപ്പുറം കുരുളാന്‍ എന്തെന്നറിയണമെന്നുളളവര്‍ക്ക് രാജകുമാരി വില്ലേജ് ഓഫീസര്‍ തങ്കരാജിനോട് ചോദിക്കാം. അല്ലെങ്കില്‍ തങ്കരാജ് രാജു നാരായണ സ്വാമിക്ക് നല്‍കിയ പരാതി വായിക്കാം.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കുരുവിളയുടെ മക്കളുടെ പേരിലുളള ആധാരങ്ങള്‍ പോക്കുവരവ് ചെയ്യരുതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി രാജകുമാരി വില്ലേജ് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കിയത്. മാധ്യമങ്ങളില്‍ വന്‍പ്രാധാന്യത്തോടെ വാര്‍ത്ത വരികയും ചെയ്തു. കേരളത്തിലെ ഏതു കൊടികെട്ടിയ രാഷ്ട്രീയ നേതാവും ഇത്രയുമായാല്‍ പതറിപ്പോകാറാണ് പതിവ്.

മറിച്ചു സംഭവിക്കുന്നത് കേരളത്തിനു പുറത്താണ്. ഒട്ടേറെ വാഹനങ്ങളില്‍ ഗുണ്ടകളും പ്രമാണിമാരും സര്‍ക്കാര്‍ ഓഫീസിലെത്തി ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നതും എതിര്‍ക്കുന്നവനെ വകവരുത്തുന്നതും നാം കണ്ടിട്ടുളളത് തമിഴ് തെലുങ്ക് സിനിമകളില്‍. വായിച്ചറിഞ്ഞത് ഉത്തരേന്ത്യയില്‍ നിന്നുളള പത്രറിപ്പോര്‍ട്ടുകളില്‍.

കഴിഞ്ഞ ദിവസം രാജകുമാരി വില്ലേജ് ഓഫീസര്‍ അനുവഭിച്ചതും ഇതൊക്കെ തന്നെ. ഈറ കരാറുകാരന്‍ കുരുളാന്‍ സംസ്ഥാന മന്ത്രി വരെ വളര്‍ന്നപ്പോള്‍ കണ്ടതും വായിച്ചതുമൊക്കെ കേരളീയര്‍ നേരിട്ട് അറിയുകയാണ്.

രാജകുമാരി വില്ലേജ് ഓഫീസില്‍ ഏറ്റവും പുതിയ വാഹനങ്ങളിലാണ് കുരുവിളയുടെ ഗുണ്ടകള്‍ എത്തിയത്. വന്നവര്‍ വെളളഖദര്‍ ധാരികള്‍. അവര്‍ സംസാരിച്ചു നില്‍ക്കെ ഇടുക്കി സര്‍വെ സൂപ്രണ്ട് ആന്‍ഡ്രൂസിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വെയറും വന്നു. പെരുക്കിയ മസിലു കണ്ടപ്പോള്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെക്കാള്‍ വലുത് സ്വന്തം തടിയാണെന്ന് തങ്കരാജ് തിരിച്ചറിഞ്ഞു.

ഇമ ചിമ്മുന്ന വേഗത്തില്‍ തണ്ടപ്പേരു പുസ്തകവും സര്‍വേ രേഖകളും മേശപ്പുറത്ത് നിരന്നു. ആവശ്യമായ രേഖകളെല്ലാം വില്ലേജ് ഓഫീസര്‍ നോക്കിയിരിക്കെ സര്‍വെയര്‍ തിരുത്തി. പോക്കുവരവും നടത്തി.

ഇതുപ്രകാരം കരം അടച്ചു കൊടുക്കുക എന്ന നിര്‍ദ്ദേശം അനുസരിക്കാതിരിക്കാന്‍ വില്ലേജ് ഓഫീസര്‍ക്കാവുമായിരുന്നില്ല. ആ സമയത്ത് കളക്ടറല്ല സാക്ഷാല്‍ വി എസ് അച്യുതാനന്ദനായാലും അനുസരിച്ചു പോകുമായിരുന്നെന്ന് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ തങ്കരാജ് തുറന്നു പറയുന്നു. ഈ മൊഴിയുടെ പകര്‍പ്പു സഹിതമാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജു നാരായണ സ്വാമി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജെയിംസ് ബോണ്ട് ത്രില്ലറുകളെ വെല്ലുന്ന രംഗങ്ങളാണ് കുരുവിള സംവിധാനം ചെയ്ത് നടപ്പാക്കിയത്. കേരളത്തില്‍ ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്നവര്‍ അന്തംവിട്ടു പോകുന്ന തരത്തിലാണ് കാര്യങ്ങള്‍. പൊതുജനം കാര്യങ്ങളറിയുന്നതിനെ അല്‍പമെങ്കിലും ഭയന്നിരുന്ന പഴയ രാഷ്ട്രീയ തലമുറ അപ്രത്യക്ഷമാവുന്നു. എന്തും ചെയ്യാനുളള തന്റേടവും തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മാഫിയാ ഗുണ്ടാ സംഘങ്ങളുടെ പിന്‍ബലവുമുളള രാഷ്ട്രീയ നേതാക്കള്‍ പൊതുമനസാക്ഷിയെ വെല്ലുവിളിക്കുന്നത് തെല്ലും പേടിയില്ലാതെ.

സര്‍ക്കാര്‍ ഭൂമി കയ്യേറുക, വ്യാജ രേഖ നിര്‍മ്മിക്കുക, കോടികള്‍ കൈപ്പറ്റി വ്യക്തികളെ വഞ്ചിക്കുക, പട്ടാപ്പകല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിഞ്ഞാടാന്‍ മാഫിയാ സംഘത്തെ നിയോഗിക്കുക, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ രേഖകള്‍ തിരുത്തിക്കുക ഇതൊക്കെയാണ് മന്ത്രിയായി ഒരുവര്‍ഷത്തിനകം കുരുവിള കാട്ടിക്കൂട്ടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജകുമാരി വില്ലേജ് ഓഫീസില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

ഇത്രയുമൊക്കെ നടന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെയാണ് കുരുവിള മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. വിവാദ ഭൂമി തന്റേതായിരുന്നുവെന്ന് ഇപ്പോഴും കുരുവിള വാദിക്കുന്നു. പിന്നെയെന്തിന് തമിഴര്‍ ഈ ഭൂമി തന്റെ മക്കള്‍ക്ക് വിറ്റതായി രേഖയുണ്ടാക്കി എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ല. വീരപുത്രന്‍, മുനിയാണ്ടി, വിശ്വ മോഹന്‍ലാല്‍ യേശു എന്നിങ്ങനെ പത്തൊമ്പതു പേര്‍ കുരുവിളയുടെ മക്കള്‍ക്ക് വിറ്റതായാണ് രാജകുമാരി വില്ലേജ് ഓഫീസില്‍ രേഖയുണ്ടാക്കിയിരിക്കുന്നത്.

എങ്ങനെയാണ് ഈ ഭൂമി കുരുവിളയ്ക്ക് കിട്ടിയത് എന്ന ചോദ്യം കുരുവിള കേട്ടില്ലെന്ന് നടിക്കുന്നു. ആരില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്ന ചോദ്യം കുരുവിള ചിരിച്ചു തളളുന്നു. ഇന്ത്യന്‍ ബാങ്കില്‍ രേണു തോമസിന് വന്ന ചെക്ക് രേഖാ തോമസ് എന്നു തിരുത്തി പണം പിന്‍വലിച്ചത് ആള്‍മാറാട്ടമല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല.

സര്‍ക്കാര്‍ ഭൂമി വില്‍ക്കാമെന്ന വ്യവസ്ഥയുമുണ്ടെന്ന് എബ്രഹാം പുറത്തുവിട്ട കരാ‍ര്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ മന്ത്രി വാക്കു നല്‍കിയത് ശരിയോ എന്ന ചോദ്യത്തിന് കേരളാ കോണ്‍ഗ്രസുകാരാണ് മറുപടി പറയുന്നത്. കുരുവിള പണ്ടേ കോടീശ്വരനാണെന്നാണ് അവരുടെ വാദം. കോടീശ്വരന്മാര്‍ക്ക് എന്തുമാകാമോ എന്ന് ജനം തിരിച്ചുചോദിക്കുന്നതിനെ കേരളാ കോണ്‍ഗ്രസുകാര്‍ ഭയക്കുന്നതേയില്ല.

കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണ വര്‍ഷത്തില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായതാണ് പൂയംകുട്ടി വനത്തിലെ ഈറ കരാറുകാരന്‍ കുരുളാന്‍. ഈറ്റക്കെട്ടുകള്‍ക്കുളളില്‍ തടിമുറിച്ചു കുരുളാന്‍ കടത്തുകയാണെന്ന് ആരോപിച്ചവരെ രാഷ്ട്രീയ എതിരാളികളായി നേതാവും അനുയായികളും മുദ്രകുത്തി.

എന്നും പി ജെ ജോസഫിന്റെ വിശ്വസ്തനായിരുന്നു കുരുളാന്‍. പഞ്ചായത്തു പ്രസിഡന്റും ഷെവലിയറുമായി കുരുവിള രാജ്യാന്തര പ്രശസ്തി നേടിയപ്പോഴും ജോസഫിനൊപ്പം നിന്നു. ഒടുവില്‍ ജോസഫിന്റെ പകരക്കാരനായി മന്ത്രിയുമായി. മന്ത്രിക്കസേരയില്‍ ഇരുന്നിട്ട് ഒരു വര്‍ഷം തികയുന്നില്ല. മന്ത്രിക്കുപ്പായത്തിനുളളിലെ പഴയ ഈറ്റക്കരാറുകാരന്റെ തനിസ്വരൂപം കേരളം തിരിച്ചറിയുന്നു. അണ്ണാന്‍ മൂത്താല്‍ മരം കയറ്റം മറക്കില്ല. കുരുവിള മന്ത്രിയായെന്നു വെച്ച് വന്ന വഴി മറക്കുകയുമില്ല.

കഴിഞ്ഞ ഓണക്കാലത്താണ് ലക്ഷ്മി ഗോപകുമാറിന്റെ വേഷത്തില്‍ വാമനന്‍ അവതരിച്ച് ജോസഫ് മന്ത്രിയദ്ദേഹത്തെ രാഷ്ട്രീയ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയത്. അടുത്ത ഓണക്കാലത്ത് കുവൈറ്റ് മലയാളി എബ്രഹാമിന്റെ രൂപത്തില്‍ മറ്റൊരു വാമനന്‍. ഇക്കുറി പാതാളം പൂകുന്നതും മറ്റൊരു കേരള കോണ്‍ഗ്രസുകാരന്‍.

പഴയ മഹാബലിയെ മലയാളികള്‍ ഓര്‍ക്കുന്നത് സ്നേഹത്തോടെയും നഷ്ടബോധത്തോടെയും. വര്‍ഷത്തിലൊരു നാള്‍ ആ മഹാബലി തിരിച്ചുവരുന്നുവെന്ന സങ്കല്‍പം പോലും ആവേശത്തിന്റെ ആഘോഷത്തിമിര്‍പ്പാണ് കേരളത്തിന്. അഴിമതിയുടെ പാതാളലോകം പൂകുന്ന പുതിയ ഭരണാധിപന്മാരുടെ ഓര്‍മ്മകള്‍ പോലും തങ്ങളെ വേട്ടയാടരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നു കേരളജനത. ഈ വൈതാളികരെ ഏതുപാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയാലാണ് ഈ നാട് രക്ഷപെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+