Get Updates
Get notified of breaking news, exclusive insights, and must-see stories!

മുര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റും

Asianet Logoസൂക്ഷിച്ചു നോക്കൂ..ഏഷ്യാനെറ്റ് ഓഹരികള്‍ റൂപ്പര്‍ട്ട് മുര്‍ഡോക്ക് വാങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ ഉതിരുന്ന കണ്ണീരില്‍, ഉയരുന്ന നിലവിളിയില്‍, മുറുമുറുക്കലില്‍, പ്രാക്കിലൊക്കെ കാപട്യത്തിന്റെ നയന്‍ വണ്‍ സിക്സ് മുദ്ര തെളിഞ്ഞു നില്‍ക്കുന്നില്ലേ...

ആഗോള മാധ്യമ രംഗത്തെ "ഏറ്റവും വൃത്തികെട്ടവന്‍" മലയാളത്തിന്റെ തിരുമുറ്റത്തെത്തുന്നേയെന്ന സിപിഎം നിലവിളി ഒരുവശത്ത്. ഇടക്കാലത്ത് ദീപിക സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ് വീരന്‍ ഫാരീസ് അബൂബേക്കറുടെ മുതുകത്ത് വെറുക്കപ്പെട്ടവന്റെ മുദ്ര കുത്താനിറങ്ങിയ ആശയസമര പ്രതിഭയും ആരാധക വൃന്ദവും, റൂപ്പര്‍ട്ട് മുര്‍ഡോക്കിനു മുന്നില്‍ കൊടിയ നിശബ്ദത പുലര്‍ത്തുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ മറുവശത്ത്.

ഇവര്‍ക്കു മധ്യേ നിന്ന് ഭാഷാ മാധ്യമങ്ങളെ സ്വന്തമാക്കാനെത്തുന്ന ആഗോളഭീമന്മാരുടെ വരവ് വിശകലനം ചെയ്യുക നാം.

സ്റ്റാര്‍ ടി വിക്കും ഏഷ്യാനെറ്റിനും ഒരുപോലെ പ്രധാനപ്പെട്ട വര്‍ഷമാണ് 1991. ഏഷ്യാനെറ്റ് തുടങ്ങിയത് 1991ല്‍. സ്റ്റാര്‍ ടി വി ഇന്ത്യയിലെത്തിയതും ഇതേ വര്‍ഷം.

ഹച്ചിസണ്‍ വാംപോവ എന്ന ഹോങ്കോങ് കമ്പനിയുടെ ഭാഗമായിരുന്നു അന്ന് സ്റ്റാര്‍. പിന്നീട് 525 മില്യണ്‍ ഡോളര്‍ മുടക്കി മുര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ സ്റ്റാര്‍ ടിവിയുടെ സമ്പൂര്‍ണ അധികാരികളായി.

സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ വണ്‍, സ്റ്റാര്‍ മൂവീസ്, സ്റ്റാര്‍ സ്പോര്‍ട്ട്സ്, സ്റ്റാര്‍ ഉത്സവ്, സ്റ്റാര്‍ ക്രിക്കറ്റ്, വി ചാനല്‍, സ്റ്റാര്‍ ന്യൂസ് എന്നിവയ്ക്കു പുറമേ, മറാത്തിയില്‍ സ്റ്റാര്‍ മജാ, തമിഴില്‍ സ്റ്റാര്‍ വിജയ്, ബംഗാളിയില്‍ സ്റ്റാര്‍ ആനന്ദ എന്നീ ചാനലുകളും മുര്‍ഡോക്കിന്റെ വകയായി ഇപ്പോള്‍ ഇന്ത്യയിലുണ്ട്.

സ്റ്റാര്‍ ആനന്ദ വഴി 2005 ജൂണ്‍ ഒന്നിനാണ് വിപ്ലവ സ്വപ്നങ്ങളുടെ വംഗഭൂമിയില്‍, ജ്യോതിബാസു, ബുദ്ധദേവ് ഭട്ടാചാര്യ, അനില്‍ ബിശ്വാസ് എന്നീ ആജന്മ വിപ്ലവകാരികളുടെ ചുവന്ന തട്ടകത്തില്‍ റൂപ്പെര്‍ട്ട് മുര്‍ഡോക്ക് ചാനല്‍ക്കളി തുടങ്ങിയത്.

ആഗോളമാധ്യമ ഭീമന്‍, വംഗനാട്ടില്‍ കാലുകുത്തി, ഫ്രീ ടു എയര്‍ ശീതങ്കന്‍ തുളളല്‍ തുടങ്ങിയതിനെതിരെ അന്ന് നെഞ്ചിലടിയും നിലവിളിയും ഉണ്ടായോ എന്ന് ബംഗാളി ഭാഷ വശമില്ലാത്തതിനാല്‍ മാരീചന് നിശ്ചയമില്ല.

സ്റ്റാര്‍ ആനന്ദയില്‍, ആനന്ദബസാറുകാര്‍ക്കാണ് 74 ശതമാനം ഓഹരി. സ്റ്റാറിന്റെ വിഹിതം വെറും 26 ശതമാനം. ഓഹരി വിഹിതം കൂടുമ്പോള്‍ പ്രതിഷേധിക്കാമെന്നു കരുതി ബംഗാള്‍ സഖാക്കള്‍ അന്ന് മുര്‍ഡോക്കിനെ വെറുതെ വിട്ടതാകാം. വിഹിതം കൂടുമ്പോള്‍ പ്രതിഷേധം കനക്കുമെന്ന് പ്രതീക്ഷിക്കുക.

കേരളത്തിലും അല്‍പം മുമ്പേ തുടങ്ങിയതാണ് ഏഷ്യാനെറ്റും മുര്‍ഡോക്കുമായുളള ബന്ധം. അത് മനസിലാകണമെങ്കില്‍ ഏഷ്യാനെറ്റിന്റെ ആരംഭ ചരിത്രം അല്‍പം അറിയേണ്ടതുണ്ട്.

ഡോ. രജി മേനോനും അനന്തിരവന്‍ ശശികുമാറും ചേര്‍ന്ന് 1991ല്‍ തുടങ്ങിയത് രണ്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് (പ്രൈവറ്റ്) ലിമിറ്റഡ് (ACL), ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് (പ്രൈവറ്റ്) ലിമിറ്റഡ് (ASCL) എന്നിങ്ങനെ രണ്ടെണ്ണം. വിനോദവ്യവസായം എസിഎല്ലിന്, കേബിള്‍ വിതരണം എഎസ്‍സിഎല്ലിന്. അതായിരുന്നു തീരുമാനം.

1994ല്‍ എഎസിഎല്ലിന്റെ 50 ശതമാനം ഓഹരികള്‍ രാജന്‍ രഹേജ ഗ്രൂപ്പിന്റെ ഹാത്‍വേ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് വിറ്റു. 1999ല്‍ ശേഷിക്കുന്ന ഓഹരികളും രഹേജ ഗ്രൂപ്പിന് കൈമാറി, എഎസ്‍സിഎല്ലുമായുളള ബന്ധം പൂര്‍ണമായും ഏഷ്യാനെറ്റ് ഉപേക്ഷിച്ചു. ഈ ഹാത്‍വേയുടെ 26 ശതമാനം ഓഹരികള്‍ മുര്‍ഡോക്കിന്റെ കൈയിലാണ്, 2000 മുതല്‍.

അതായത്, നമ്മുടെ തെരുവിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കൂടി ഏഷ്യാനെറ്റുകാര്‍ വലിച്ചിരിക്കുന്ന കേബിളിന്റെ അവകാശികളിലൊരാളാണ് ഇക്കഴിഞ്ഞ 2000 മുതല്‍ റൂപ്പെര്‍ട്ട് മുര്‍ഡോക്ക്. എന്നു വെച്ചാല്‍ കേരളത്തിലേയ്ക്ക് മുര്‍ഡോക്ക് കടന്നു വരുന്നത് ഈ ഓണക്കാലത്തല്ല, ആ വരവ് 2000ല്‍ സംഭവിച്ചു.

രജി മേനോനില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റിന്റെ ഓഹരികള്‍ വാങ്ങിയപ്പോള്‍ തന്നെ മാധ്യമരംഗത്തെ സാകൂതം വീക്ഷിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു, ഒരു വമ്പന്‍ കച്ചവടം.

അദ്ദേഹം വന്നതിനു ശേഷമാണ് കന്നഡയില്‍ ഏഷ്യാനെറ്റ് സുവര്‍ണ തുടങ്ങിയത്. സുവര്‍ണ ന്യൂസ് എന്ന പേരില്‍ കന്നഡ വാര്‍ത്താ ചാനലും സംപ്രേക്ഷണവും തുടങ്ങി. തെലുങ്കില്‍ ഏഷ്യാനെറ്റ് സിത്താര തുടങ്ങാനുള്ള നീക്കങ്ങളും ആരംഭിച്ചു. അതേ പേരില്‍ ന്യൂസ് ചാനലും തുടങ്ങാനുളള ആലോചനയുണ്ട്.

ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിക്കു വേണ്ടി രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിലെ 51 ശതമാനം ഓഹരികള്‍ വാങ്ങിയത് ഏതാണ്ട് 150 കോടി രൂപയ്ക്കാണ് എന്നാണ് വിപണിയിലെ വര്‍ത്തമാനം.

2006 ഒക്ടോബര്‍ - നവംബര്‍ കാലയളവിലായിരുന്നു വില്‍പന ഉറച്ചത്. തന്റെ പക്കലുളളതില്‍ 51 ശതമാനം ഓഹരികള്‍ വിറ്റ് ഏഷ്യാനെറ്റ് ഉടമ ഡോ. റെജി മേനോന്‍ ഉക്രയിനിലെ എണ്ണവ്യാപാരത്തില്‍ ശ്രദ്ധിക്കാന്‍ പോയി.

ശേഷിക്കുന്ന 49 ശതമാനം ഓഹരികളില്‍ മൂന്നു ശതമാനം ഓഹരികള്‍ സീ ഗ്രൂപ്പിനാണ്. ബാക്കിയുളളവ റെജി മേനോനും ഏഷ്യാനെറ്റ് വൈസ് ചെയര്‍മാന്‍ കെ മാധവനും കൂടി കൈവശം വെച്ചിരിക്കുന്നു.

പ്രതിവര്‍ഷം 90 കോടിയ്ക്കു മുകളില്‍ ലാഭം ഏഷ്യാനെറ്റ് നേടുന്നുണ്ടെന്നാണ് കണക്ക്. പുതിയ കച്ചവടത്തിനു മുമ്പ്, എസിഎല്ലിനെ നാലു കമ്പനികളായി വിഭജിച്ചിട്ടുണ്ട്‍. വിനോദം, വാര്‍ത്ത, റേഡിയോ, ഇന്‍ഫ്രാസ്ട്രക്‍ചര്‍ എന്നിങ്ങനെ വെട്ടിക്കീറിയ ആ നാലെണ്ണത്തില്‍ വിനോദിപ്പിക്കാനുളള ചുമതലയാണ് റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഏറ്റെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാധ്യമ രംഗത്ത് കേള്‍ക്കുന്ന ഒരു ഗോസിപ്പു കൂടി പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല. റെജി മേനോനും ശശികുമാറും ഭാഗം വെച്ചു പിരിഞ്ഞ കാലത്ത് സിപിഎമ്മിന് ചാനലില്‍ കണ്ണുണ്ടായിരുന്നത്രേ! സിപിഎമ്മുമായി നല്ല ബന്ധമുണ്ടായിരുന്ന ശശികുമാറിന്റെ നേതൃത്വത്തില്‍ ചാനല്‍ ഏറ്റെടുത്തു നടത്തുക എന്നതായിരുന്നു പോലും പാര്‍ട്ടിയുടെ ലക്ഷ്യം.

അമ്പതു കോടിയ്ക്കടുത്തുളള ഒരു തുകയില്‍ കരാര്‍ ഏതാണ്ട് ഉറപ്പിച്ചുവെന്നും പറയപ്പെടുന്നു. ലെയിസണ്‍ പണിയില്‍ അഗ്രഗണ്യനായ ദില്ലിയിലെ മുതിര്‍ന്ന ഒരു വ്യക്തി വഴി ബാങ്ക് വായ്പയും തരപ്പെടുത്തിയത്രേ. പക്ഷേ, പതിമൂന്നാം മണിക്കൂറില്‍ പാര്‍ട്ടി കച്ചവടത്തില്‍ നിന്നും പിന്മാറിയെന്നാണ് കഥ.

സത്യമാണെങ്കില്‍, അന്നൊരു അമ്പതു കോടി സംഘടിപ്പിച്ചു നല്‍കാനുളള ബുദ്ധി തോന്നാത്തതിന് സിപിഎമ്മിന് സ്വയം പഴിക്കാം...അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ സൂര്യാ ടിവിയെ നോട്ടമിടേണ്ടി വന്നേനെ ആഗോള മാധ്യമഭീമന്.

പോയ ബുദ്ധിയെ തിരികെ വിളിക്കാന്‍ പോന്ന ഒരു മുദ്രാവാക്യവും ഇതുവരെ എഴുതപ്പെട്ടിട്ടില്ല. (ഈ പറയുന്നതില്‍ എത്ര സത്യമുണ്ടെന്നൊന്നും മാരീചന് അറിയില്ല. തെളിയിക്കാന്‍ പറയരുത്.. പ്ലീസ്.. )

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+