Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓന്തിന്റെ വിപ്ലവം അഥവാ ആര്‍എസ്‍പിയുടെ ആദര്‍ശം

സഖാവ് തൃദീപ് ചൗധരിയെങ്ങനെയാണ് ആര്‍എസ്‍പിയുടെ ദേശീയ സെക്രട്ടറിയായത് എന്നറിഞ്ഞാലേ ഈ കോണ്‍ഗ്രസ് വിരുദ്ധ ഡപ്പാംകുത്തിന്റെ തമാശ പിടികിട്ടൂ. കിത്താബ് മടക്കി, സിദ്ധാന്തം പിഴുത് ഓടയിലെറി‍ഞ്ഞ്, 1953ല്‍ പാര്‍ട്ടി സെക്രട്ടറിയും ഇന്ത്യയിലെ ആര്‍എസ്‍പിയുടെ തലതൊട്ടപ്പനുമായിരുന്ന ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി ഒരു പ്രഭാതത്തില്‍ കോണ്‍ഗ്രസായി. അത്രയും കാലം പറഞ്ഞ സിദ്ധാന്തമൊക്കെ വിഴുങ്ങി സ്വന്തം സെക്രട്ടറി തന്നെ കോണ്‍ഗ്രസായി ജ്ഞാനസ്നാനം ചെയ്ത ഒഴിവിലാണ് ഒരു ഞെട്ടലും അല്‍പം ജാള്യവുമായി സഖാവ് തൃദീപ് ആര്‍എസ്‍പിയുടെ അഖിലേന്ത്യാ സെക്രട്ടറിയായതെന്നും അറിയുക.

കഥ അവിടെയും തീരുന്നില്ല. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുളള വിമോചന സമരത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു ആര്‍എസ്‍പിയ്ക്ക്. അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന ഇന്നത്തെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ കരുനാഗപ്പളളിയില്‍ കയ്യേറ്റം പോലും ചെയ്തിട്ടുണ്ട്, എന്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുളള കേരളത്തിലെ ഉശിരന്മാരായ ആര്‍എസ്‍പി സഖാക്കള്‍.

1957ലെ തിരഞ്ഞെടുപ്പില്‍ 31 സീറ്റു ചോദിച്ച ആര്‍എസ്‍പിയ്ക്ക് 15 സീറ്റു നല്‍കാമെന്ന് സമ്മതിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. " each according to his capacity and to each according to his needs" എന്നാണല്ലോ പ്രമാണ ശാസ്ത്രവും. ശ്രീകണ്ഠന്‍ നായര്‍ സഖാവും സംഘവും ക്ഷോഭിച്ച് ഒറ്റയ്ക്ക് മത്സരിച്ചു. മാര്‍ക്സിന്റെ വചനം അച്ചട്ടായി. പാര്‍ട്ടിയുടെ കപ്പാസിറ്റിയ്ക്ക് ചേര്‍ന്നതായി തിരഞ്ഞെടുപ്പ് ഫലം. 27 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് പൂജ്യം സീറ്റ്.

വാശിയില്‍ ആരുടെയും പിന്നിലല്ല അതിവിപ്ലവ സഖാക്കള്‍. സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലിനെയും ഭൂപരിഷ്കരണ നിയമത്തെയും എതിര്‍ക്കാന്‍ സഖാവ് തൃദീപ് ചൗധരി തന്നെ കേരളത്തില്‍ നേരിട്ട് അവതരിച്ചു.

ഭരണഘടനയ്ക്ക് കീഴില്‍ ശ്വാസം മുട്ടലനുഭവപ്പെടുന്ന ഈ പാര്‍ട്ടി, ഭരണഘടനയുടെ വകുപ്പ് 356 ഉപയോഗിച്ച് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മുക്തകണ്ഠം ആവശ്യപ്പെടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടതിന്റെ ആവേശം ഒട്ടും തണുക്കാതിരിക്കാന്‍ 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനൊരുങ്ങി, അതിവിപ്ലവ സഖാക്കള്‍. 1957ല്‍ നിന്നും 1960ലെത്തിയപ്പോള്‍ എന്തു വീണ്ടുവിചാരമാണ് സഖാക്കള്‍ക്ക് ഉണ്ടായതെന്നറിയില്ല, കോണ്‍ഗ്രസിനോട് ചോദിച്ചത് 10 സീറ്റ്.

മൂന്നു കൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചോദിച്ചത് 31 സീറ്റ്, കൊടുക്കാമെന്ന് സമ്മതിച്ചത് 15. 1960ല്‍ പാര്‍ട്ടി ചോദിച്ചത് 10 സീറ്റ്, കോണ്‍ഗ്രസ് കൊടുക്കാമെന്ന് സമ്മതിച്ചത് ആറ് സീറ്റ്. "each according to his capacity and to each according to his needs!" ആര്‍എസ്‍പി ചോദിച്ചാല്‍ ചോദിച്ചതാണ്. പത്തു ചോദിച്ചാല്‍ പത്തും കിട്ടണം. കോണ്‍ഗ്രസുമായുളള സഖ്യമോഹം കുഴിച്ചിട്ട് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചു.

1957ല്‍ 27 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച ആര്‍എസ്‍പി '60ല്‍ മത്സരിച്ചത് 18 സീറ്റില്‍. ദോഷം പറയരുതല്ലോ, വോട്ടെണ്ണിയപ്പോള്‍ രണ്ടുപേര്‍ക്ക് കെട്ടിവെച്ച കാശ് തിരിച്ചു കിട്ടി. ബാക്കിയുളളവരുടെ പണം രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് മുതല്‍ക്കൂട്ടായി.

കഥ അവിടം കൊണ്ടും അവസാനിച്ചില്ല. ഇന്ന് കോണ്‍ഗ്രസെന്നു കേട്ടാല്‍ ഓര്‍ക്കാനവും ഛര്‍ദ്ദിലും വരുന്ന ആര്‍എസ്‍പിക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു പൊറുതി. അമിതാധികാരത്തിന്റെ എല്ലാ ഭീകരതയും അഴിഞ്ഞാടിയ അക്കാലത്ത് "ജന്മി ബൂര്‍ഷ്വാ ഭൂപ്രഭു" വര്‍ഗത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസുമായി അധികാരപ്പങ്കുവെയ്ക്കലും ഒരുമിച്ചുറക്കവും നടത്താന്‍ ഉളുപ്പേതുമുണ്ടായില്ല അതിവിപ്ലവ സഖാക്കള്‍ക്ക്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊല്ലുമ്പോള്‍ ആര്‍എസ്‍പി നേതാവ് ബേബി ജോണായിരുന്നു കേരളത്തിലെ റവന്യൂ മന്ത്രി. പൊതുമരാമത്തും ടൂറിസവും കൈകാര്യം ചെയ്തിരുന്നത് സഖാവ് ടി കെ ദിവാകരനും.

ഭരണഘടന വിഭാവനം ചെയ്ത എല്ലാ അവകാശങ്ങളും ഹനിച്ചതു കൊണ്ടാണ് അന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ഭരണഘടന വലിച്ചു കീറിപ്പറത്തിയാല്‍ കോണ്‍ഗ്രസുമായും സഹകരിക്കാം. "അച്ചാരം കിട്ടിയാല്‍ അമ്മായിയേം കെട്ടാം" എന്ന തരത്തില്‍ ലൈന്‍ തിരുത്തിയെഴുതപ്പെടും. ഭരണഘടനയിലും തെരഞ്ഞെടുപ്പിലുമൊന്നും വിശ്വാസമില്ലാത്ത കൂട്ടരാണ് തങ്ങള്‍ക്ക് സീറ്റു കുറഞ്ഞുപോയെന്ന് നിലവിളിക്കുന്നതും! അതിവിപ്ലവത്തിന്റെ ഓരോരോ തമാശകളേ.....

സിപിഎമ്മിലുളളതിനെക്കാള്‍ കൂടുതല്‍ ക്രൈസ്തവരും മുസ്ലിങ്ങളും ആര്‍എസ്‍പിയിലുണ്ടെന്നാണ് പാര്‍ട്ടി പറയുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി, മൂവാറ്റുപുഴ, മഞ്ചേരി, പൊന്നാനി സീറ്റുകള്‍ സിപിഎം ആര്‍എസ്‍പിയ്ക്ക് കൈമാറുമെന്ന് ഉറപ്പിക്കാം.

ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തെങ്ങുമുളള തൊഴിലാളി വര്‍ഗത്തിന്റെ ഏക പ്രതീക്ഷയാണ് ആര്‍എസ്‍പി. ആര്‍എസ്‍പിയില്ലാതെ വിപ്ലവം നടത്താമെന്ന് കരുതുന്നവരേ, നിങ്ങള്‍ മൂഢന്മാര്‍. ആര്‍എസ്‍പിയില്ലാത്ത സോഷ്യലിസം ചന്ദ്രചൂഡന്‍ സഖാവില്ലാത്ത ചാനല്‍ ചര്‍ച്ച പോലെ വിരസമാണ്.

ആകയാല്‍,
സര്‍വരാജ്യ തൊഴിലാളി സഖ്യം വിജയിക്കട്ടെ,
ആര്‍എസ്‍പി നീണാല്‍ വാഴട്ടെ.
സഖാവ് ടി ജെ ചന്ദ്രചൂഡന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകട്ടെ!
സോഷ്യലിസം പുലരട്ടെ!

മുന്‍പേജില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+