Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണീ സദാചാര പൊലീസ്?

Moral Police
ബുധനാഴ്ചയിലെ ദിനപ്പത്രങ്ങളില്‍ മലബാര്‍ മേഖലയിലെ രണ്ട് ജില്ലകളില്‍ നിന്നും സദാചാരപൊലീസിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഈ പേരില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചില വിഭാഗം ആളുകളുടെ അതിക്രമങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപകമാകുന്നതിന്റെ ഏറ്റവും പുതിയ രണ്ട് വാര്‍ത്തകളാണ് ഇവ. ഒന്നാമത്തെ വാര്‍ത്ത കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു അഭിഭാഷകനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടതാണ്.

നാദാപുരം ബാറിലെ അഭിഭാഷകനെ കാണാനില്ലെന്ന പരാതിയുമായി അഭിഭാഷകരുടെ അസോസിയേഷന്‍ നല്‍കിയ പരാതിയാണ്. വാര്‍ത്തയ്ക്ക് ആധാരം. നരിപ്പറ്റയിലെ വള്ളിപറമ്പത്ത് അഡ്വ. ഷിജിത്തി(35)നെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തിങ്കളാഴ്ച്ച രാവിലെ കോടതിയിലേക്ക് പോയ ഇദ്ദേഹം പിന്നീട് വീട്ടിലേക്ക് തിരിച്ച് ചെന്നിട്ടില്ലെന്നാണ് പരാതി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുടെ പ്രണയവിവാഹത്തിന് ഈ അഭിഭാഷകന്‍ നിയമസഹായം നല്‍കിയിരുന്നു. ഈ സംഭവത്തിന് ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. തീവ്രവാദ സംഘടനയില്‍പ്പെട്ടവരോ സദാചാര പൊലീസോ ഇതിന് പിന്നിലുണ്ടെന്നാണ് പരാതിക്കാരുടെ സംശയം. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി അഭിഭാഷകനെ കണ്ടെത്താനുള്ള നടപടി ഉണ്ടാവണമെന്ന് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ സദാചാര വാദികള്‍ അന്യമതസ്തരായ യുവാവിനെയും യുവതിയെയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിടുകയും ചെയ്ത സംഭവവും ഇതേ ദിവസമുണ്ടായി. പഴയ എന്‍ ഡി എഫിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐക്കാരാണ് മങ്കരയില്‍ യുവാവിനേയും പെണ്‍കുട്ടിയേയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ എസ് ഡി പി ഐയുടെ ഓഫീസിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തത്. സംഭവത്തില്‍ ഒരാളെ മങ്കര പൊലീസ് അറസ്റ്റു ചെയ്തു. എസ് ഡി പി ഐ പ്രവര്‍ത്തകനായ മണ്ണൂര്‍ കിഴക്കുമ്പുറം പരാടിത്തൊടിയില്‍ ഇബ്രാഹിം ബാദുഷ (26) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെക്കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

മങ്കര പത്തിരിപ്പാല ജംഗ്ഷനിലാണ് ഈ സംഭവം. മങ്കര സ്വദേശിയായ അരുണി(21)നും പാലക്കാട് ഭാഗത്തുള്ള പെണ്‍കുട്ടിയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇരുവരും വ്യത്യസ്ത മതക്കാരാണ്. അരുണിന്റെ സഹോദരിയുടെ സഹപാഠിയാണ് പെണ്‍കുട്ടി. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് പരിചയമുള്ള ഇരുവരും ബസ് സ്റ്റോപ്പില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണ് മൂന്നംഗസംഘം ഇവര്‍ക്കടുത്തേക്ക് എത്തിയത്. ഇരുവരേയും മാറ്റിനിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയ തൊട്ടടുത്ത എസ് ഡി പി ഐ ഓഫീസിലേക്ക് കൊണ്ടുപോയി മുറിയിലിട്ടു പൂട്ടിയിട്ടു. യുവാവിനെ ഇവര്‍ വീണ്ടും മര്‍ദ്ദിച്ചു. പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ തുറന്നുവിട്ടത്. മര്‍ദ്ദനമേറ്റ ഇരുവരുടെയും മൊഴിയെടുത്ത പൊലീസ് ഇബ്രാഹിം ബാദുഷയെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

സദാചാരമെന്ന മലയാള വാക്ക് കൂട്ടിയെഴുതാന്‍ പോലും അറിയാത്ത സാമൂഹ്യവിരുദ്ധരും മതഭ്രാന്തന്മാരുമായ കുറെയാളുകള്‍ ചില സംഘടനകളുടെ പിന്തുണയില്‍ നാട്ടില്‍ അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. അക്രമസംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യം അക്രമസംഭവത്തില്‍ ഇരയാകുന്ന പെണ്‍കുട്ടി മിക്കവാറും മുസ്ലീം സമുദായാംഗം തന്നെയാണ് എന്നാണ്. പ്രതിയായ ആണ്‍കുട്ടി അല്ലെങ്കില്‍ ചെറുപ്പക്കാരന്‍ ഇതര മതത്തിലോ സമുദായത്തിലോ പെട്ട ആളായിരിക്കും. ഇതിന് അപവാദമായത് കോഴിക്കോട് ജില്ലയില്‍ തന്നെയുള്ള കൊടിയത്തൂരിലെ ഷഹീദ് ബാവ വധക്കേസാണ്. സ്ത്രീവിഷയവുമായി ബന്ധപ്പെട്ടാണ് ഷഹീദ് ബാവയും സദാചാരവാദികളുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിക്കഴിഞ്ഞു.

സ്വസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളോടും സ്ത്രീകളോടും മറ്റൊരു മതത്തിലും പെട്ട ആളുകള്‍ സംസാരിക്കാന്‍ പൊലും അനുവദിക്കില്ലെന്ന തരത്തിലാണ് സദാചാരക്കാരുടെ പ്രവര്‍ത്തനങ്ങള്‍. അതായത് വീടിന് പുറത്തിറങ്ങുന്ന മുസ്ലീം സമുദായത്തിലെ ഓരോ പെണ്‍കുട്ടിയുടെയും മേല്‍ സദാചാര സമുദായപ്പൊലീസിന്റെ കണ്ണുണ്ടെന്നാണ് ഇതിനര്‍ത്ഥം. അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റുന്നവര്‍ക്കെതിരെ സദാചാരപൊലീസ് അക്രമം നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനര്‍ത്ഥം സദാചാരവാദികള്‍ 'ലവ് ജിഹാദിന്' ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്ന് തന്നെയാണ്. ഇങ്ങോട്ടുപോരട്ടെ അങ്ങോട്ടെങ്ങാന്‍ നോക്കിയാല്‍ വിവരമറിയുമെന്നതാണ് സദാചാരവാദികളുടെ തത്വശാസ്ത്രം.

ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മതഭ്രാന്തന്മാരുടെ അക്രമത്തിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ യാത്രക്കാരുമായെത്തിയ ഓട്ടോ ഡ്രൈവറെ മതഭ്രാന്തന്മാര്‍ അക്രമിക്കുകയുണ്ടായി. അര്‍ബുദരോഗം ബാധിച്ച പതിനഞ്ചുകാരിയെ ഉമ്മയോടൊപ്പം മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൊണ്ടുപോയി മടങ്ങുമ്പോഴാണ് ഓട്ടോ ഡ്രൈവറായ പ്രജീഷിനെ മതഭ്രാന്തന്മാരായ റൗഡികള്‍ അക്രമിച്ചത്. കമ്പില്‍ ടൗണില്‍ ലീഗ് തീവ്രവാദികള്‍ ദമ്പതികളെ അക്രമിച്ച അതിക്രൂരമായ സംഭവമുണ്ടായത് ഈയിടെയാണ്.

വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള സ്ത്രീ പുരുഷന്മാര്‍ സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതും വിലക്കിക്കൊണ്ട് മത സ്പര്‍ധ വളര്‍ത്തുന്നതിനുള്ള ഗൂഢലക്ഷ്യമാണ് ഇത്തരം അക്രമത്തിന് പിന്നിലുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്ന മതേതര, മതസാഹോദര്യ പരിസരം തകര്‍ത്ത് മതഭ്രാന്തിന്റെയും മതതീവ്രവാദത്തിന്റെയും മണ്ണൊരുക്കുന്നതിനുള്ള ആസൂത്രിത പദ്ധതി ഇതിന്റെ പിന്നിലുണ്ട്.

മതപൊലീസ് വിളയാട്ടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിന്റെ പിന്നിലുള്ള തീവ്രവാദ ബന്ധം പുറത്തുകൊണ്ടു വരണം. മത ഭ്രാന്തന്മാര്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിം സമുദായത്തിലെ ഉല്‍പ്പതിഷ്ണുക്കളും എല്ലാ സമുദായങ്ങളിലേയും മതനിരപേക്ഷ വിശ്വാസികളും പ്രതികരിക്കണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

വാല്‍ക്കഷണം: മധ്യകാലഘട്ടത്തില്‍ സ്ത്രീകളുടെ ചാരിത്ര്യസംരക്ഷണത്തിനായി പൂട്ടുള്ള അടിവസ്ത്രം ധരിപ്പിക്കുക ചില സമൂഹങ്ങളില്‍ സാധാരണമായിരുന്നു. ലോകപ്രശസ്ത എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന നോവലില്‍ ഇത്തരം ചാരിത്ര്യപ്പൂട്ടിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ സദാചാരവാദികള്‍ക്ക് സ്വസമുദായത്തിലെ സ്ത്രീകളുടെ ചാരിത്ര്യസംരക്ഷണത്തിനായി ഇത്തരം അടിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറി തന്നെ തുറക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+