ലോക്‌സഭ കിട്ടാത്ത ബേബിക്ക് നിയമസഭയും വേണ്ട!
എം എ ബേബിയാണ് സ്‌പെയിനിന്റെ ക്യാപ്റ്റനെങ്കി ഇപ്പ ലോകകപ്പ് തിരിച്ചുകൊടുത്തേനെ എന്നൊരു വിരുതന്‍ ഫേസ്ബുക്കില്‍ എഴുതിയത് അച്ചട്ടാണ്. ലോകകപ്പ് സീസണില്‍ എം എ ബേബിയുടെ കൊതിക്കെറുവിനെ കാണിക്കാന്‍ ഇതിലും നല്ലൊരു ഉപമ കിട്ടാനില്ല. ഒന്നും രണ്ടുമല്ല തുടര്‍ച്ചയായി അഞ്ച് ദിവസമാണ് കുണ്ടറ എം എല്‍ എ സഖാവ് എം എ ബേബി നിയമസഭ ബഹിഷ്‌കരിച്ചത്.
പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച എം എ ബേബി എം എല്‍ എ ബേബി എന്ന നല്ല ബേബിയായി സഭയിലെത്തിയെങ്കിലും ഹാജര്‍ ബുക്കില്‍ ഒപ്പുവെച്ചില്ല. പാര്‍ട്ടി സഭയില്‍ വരാന്‍ പറഞ്ഞു, വന്നു. പാര്‍ട്ടി ഒപ്പു വെക്കാന്‍ പറഞ്ഞില്ല, വെച്ചില്ല. സഭാനടപടികളില്‍ പങ്കെടുത്ത എം എ ബേബി ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടാതിരുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. എന്നാലും എന്തായിരിക്കും എം എ ബേബിയുടെ നിസ്സഹകരണ സമരത്തിന് പിന്നില്‍?
എം എല്‍ എ ആയിരിക്കേ ലോക്‌സഭയിലേക്ക് മത്സരിച്ച് തോല്‍ക്കുന്ന ആദ്യത്തെ ആളൊന്നുമല്ല കുണ്ടറ എം എല്‍ എ സഖാവ് മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം എ ബേബി. ആദര്‍ശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായ അരവിന്ദ് കെജ്രിവാള്‍ പോലും ഇങ്ങനെ തോറ്റ ആളാണ്. എന്നിട്ട് പുള്ളിക്കുണ്ടോ കുലുക്കം. കുലുക്കമില്ലെന്ന് മാത്രമല്ല ബാക്കിയായ എം എല്‍ എ മാരെ വെച്ച് ഒന്നുകൂടി മുഖ്യമന്ത്രി പദം കിട്ടുമോ എന്ന് കെജ്രിവാള്‍ ഒരു ശ്രമവും നടത്തി നോക്കിയിരുന്നു.
ഇനി മുഖ്യമന്ത്രിയാകാനുള്ള തന്ത്രങ്ങളിലാണോ എം എ ബേബിയും. ആണ് എന്ന് കരുതുന്നവര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ട്. അടുത്ത തിരഞ്ഞെടുപ്പിന് വി എസ് അച്യുതാനന്ദന്‍ ഒഴിച്ചിട്ട് പോകുന്ന ആദര്‍ശപട്ടം ഒരു പക്ഷേ എം എ ബേബിക്ക് കിട്ടിക്കൂടായ്കയില്ല. എക്കാലത്തും ഒരു വിഗ്രഹം തേടി നടക്കുന്ന സഖാക്കള്‍ക്ക് ഈ സ്ഥാനത്യാഗത്തിലൂടെ എം എ ബേബി വിശുദ്ധനാകാനും മതി. ലോക്സഭ കിട്ടാത്ത എം എ ബേബിക്ക് എം എൽ എ സ്ഥാനവും വേണ്ടത്രെ. കുണ്ടറ എം എൽ എ സ്ഥാനവും സഖാവ് രാജിവെച്ചേക്കുമെന്നും ശ്രുതിയുണ്ട്.
പരനാറി പ്രയോഗത്തിലൂടെ തന്നെ തോല്‍പിച്ച പാര്‍ട്ടി സെക്രട്ടറിയോടുള്ള പ്രതിഷേധമാണ് എം എ ബേബി അറിയിക്കുന്നതെന്നാണ് പാര്‍ട്ടി വിരോധികള്‍ പറയുന്നത്. അതിന് പിന്നെ അത്രയ്ക്കത്രയ്ക്കുള്ള വിലയേ കൊടുക്കണ്ടൂ, പണ്ട് പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്, ഈ പറയുന്ന പരനാറികള്‍ക്കൊന്നും പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല, ഇത് അവര്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടിയല്ല.