ടൈംസ് നൗ ദാവൂദ് ഇബ്രാഹിമിനെ വിളിച്ചു, അദ്ദേഹം ഉറങ്ങുകയാണ് എന്ന് ഭാര്യ, വീഡിയോ..
എന്തൂസിയായസത്തിില്‍ കൈരളി പീപ്പിള്‍ ഗുരുനാഥ് മെയ്യപ്പനാണെങ്കില്‍ അക്കാര്യത്തിലെ എന്‍ ശ്രീനിവാസനാണ് ടൈംസ് നൗ ചാനല്‍. സുനന്ദ പുഷ്‌കര്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് പാകിസ്താനി ജേര്‍ണലിസ്റ്റ് മെഹര്‍ തരാറിനെ ഫോണില്‍ വിളിച്ച് കാര്യം ചോദിക്കാന്‍ ധൈര്യപ്പെട്ട ഒരു ചാനലേ മലയാളത്തില്‍ ഉള്ളൂ, അത് കൈരളി പീപ്പിളാണ്.
കൈരളി പീപ്പിള്‍ തരാറിനെ വിളിക്കുമ്പോള്‍ ദേശീയ ചാനലായ ടൈംസ് നൗവും എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയും ആരെ വിളിക്കണം. ചുരുങ്ങിയത് ദാവൂദ് ഇബ്രാഹിമിനെയെങ്കിലും വിളിക്കണം. വിളിച്ചു. ടൈംസ് നൗ ചാനല്‍ വിളിച്ച് ചോദിച്ചതും അവിടുന്ന് സമ്മതിച്ചു ഇത് ദാവൂദിന്റെ വീടാണ്... പിന്നീടെന്തുണ്ടായി എന്ന് കാണൂ...
സോഷ്യല്‍ മീഡിയയില്‍ ട്രോള്‍
ദാവൂദ് ഇബ്രഹാമിനെ ഫോണില്‍ വിളിച്ചു എന്ന് അവകാശപ്പെടുന്ന ടൈംസ് നൗവിനെയും അര്‍ണാബ് ഗോസ്വമിയെയും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ദാവൂദ് മുതലാളി വേളാങ്കണ്ണിക്ക് പോയി, ആര് ചോദിച്ചാലും ഇസ്ലാമാബാദില്‍ ധ്യാനം കൂടാന്‍ പോയി തുടങ്ങിയ ഡയലോഗുകളാണ് തകര്‍ക്കുന്നത്.
സംഭവം അതുക്കും മേലെ
ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും അടക്കമുളള ദേശീയ പത്രങ്ങളെല്ലാം ടൈംസ് നൗവിന്റെ ഫോണ്‍ കോള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടര്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാവൂദ് ഇബ്രഹാമിന്റെ കറാച്ചിയിലുള്ള വീട്ടിലേക്ക് വിളിച്ചത്.
ഫോണെടുത്തത് ഭാര്യ
ദാവൂദ് ഇബ്രാഹിമിന്റെ വീട്ടിലേക്കായിരുന്നു കോള്‍. ഫോണ്‍ എടുത്തതും അപ്പുറത്തുള്ള ആള്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയാണ് എന്ന് സമ്മതിക്കുന്നു. ആരാണ് ഇത് എന്ന് സംശയത്തോടെ അവര്‍ തിരിച്ചുചോദിക്കുന്നുമുണ്ട്.
ദാവൂദിനോട് സംസാരിക്കണം
ദാവൂദ് ഇബ്രാഹിമിനോട് സംസാരിക്കണം എന്നായിരുന്നു വിളിച്ച ആളുടെ ആവശ്യം. എന്നാല്‍ അദ്ദേഹം ഉറങ്ങുകയാണ് എന്ന് ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മറുപടി നല്‍കുന്നു.
ഈ വര്‍ഷത്തെ ബ്രേക്കിംഗ്
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്രേക്കിംഗ് ന്യൂസ് എന്ന് പറഞ്ഞാണ് ടൈംസ് നൗചാനലില്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ഈ ഫോണ്‍കോള്‍ പുറത്തുവിട്ടത്.
വെല്ലുവിളി ദാവൂദിനോട്
നിങ്ങള്‍ പാകിസ്താനിലുണ്ട് എന്ന കാര്യം ഞങ്ങളല്ല നിങ്ങളുടെ ഭാര്യ തന്നെ സമ്മതിച്ചിരിക്കുന്നു എന്നും ഗോസ്വാമി പറയുന്നു. ഇനി നിങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാം.
കൈരളി പീപ്പിളിന് പറ്റിയത്
സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം സംഭവിച്ചപ്പോള്‍ കൈരളി പീപ്പിള്‍ ചാനലില്‍ നിന്ന് മെഹര്‍ തരാറിനെ ഫോണില്‍ ബന്ധപ്പെട്ടത് ഈയവസരത്തില്‍ സോഷ്യല്‍ മീഡിയ ഓര്‍ക്കുകയാണ്, മെഹര്‍ മേ ഹൈ ഹെയ് ഹും എന്ന് തുടങ്ങിയ കൈരളി പീപ്പിള്‍ ഫോണ്‍ സംഭാഷണം അന്ന് വന്‍ ഹിറ്റായിരുന്നു.
തെളിവുകള്‍ കിട്ടിയിരുന്നു
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍, വീടുകളുടെ മേല്‍വിലാസം, ടെലിഫോണ്‍ ബില്‍ എന്നിങ്ങനെയുള്ള തെളിവകളാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്.
ഇന്ത്യ അങ്ങോട്ട് പറയും
ഈ വിവരങ്ങള്‍ ദേശീയ സുരക്ഷ ഉപദേശകരുടെ യോഗത്തില്‍ ഇന്ത്യ പാകിസ്താന് കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് ആദ്യമായാണ് വ്യക്തമായ തെളിവുകളോടെ ഇന്ത്യ ഇക്കാര്യം പാകിസ്താനെ അറിയിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ യോഗം തന്നെ ഇപ്പോള്‍ നടക്കുമെന്ന കാര്യം ഉറപ്പില്ല.
താമസിക്കുന്നത് രൂപം മാറി
രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളോടെയാണ് ദാവൂദ് പാകിസ്താനില്‍ താമസിയ്ക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ടെലിഫോണ്‍ ബില്ലില്‍ നിന്നാണ് ദാവൂദിന്റെ വിലാസം ലഭിച്ചത്. ഡി13 ബ്‌ളോക്ക് 4 കറാച്ചി ഡിവലപ്‌മെന്റ് അതോറിറ്റി, എസ്സിഎച്ച്5, കല്‍ഫ്‌ടോണ്‍ എന്നതാണ് വിലാസം
കുടുംബ സമേതമാണ് താമസം
ദാവൂദ് കുടുംബ സമേതമാണ് പാകിസ്താനിലെ കറാച്ചിയില്‍ താമസിയ്ക്കുന്നത്. ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖ്, മകന്‍ മൊയീന്‍ നവാസ്, പെണ്‍മക്കളായ മഹ്രൂക്ക്, മെഹ്‌റീന്‍, മാസിയ എന്നിവര്‍ക്കൊപ്പമാണ് താമസം.
വീഡിയോ കാണൂ
ടൈംസ് നൗ റിപ്പോർട്ടർ ദാവൂദ് ഇബ്രാഹിമിൻറെ വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നതിൻറെ വീഡിയോ കാണൂ