സൈനിക മേധാവികളെ നീചമായി അവഹേളിച്ചത് മോദി.. വായിൽത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ഐസക്
ബെംഗളൂരു: കര്‍ണാടക പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന അവസാന നിമിഷങ്ങളില്‍ ബിജെപിക്ക് തിരിച്ചടികളുടെ പെരുന്നാളാണ്. കൈക്കൂലി വീഡിയോയില്‍ ഞെട്ടി നില്‍ക്കുന്ന ബിജെപിയെ കൂടുതല്‍ നാണക്കേടിലേക്ക് തള്ളി വിടുന്നത് അവരുടെ ഏറ്റവും കരുത്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്.
കോണ്‍ഗ്രസിനെ തല്ലാനെടുത്ത വടി കൊണ്ട് സ്വയം അടി വാങ്ങിയ അവസ്ഥയിലാണിപ്പോള്‍ നരേന്ദ്ര മോദി. ജനറല്‍ കരിയപ്പ-തിമ്മയ നുണ നാടകം പൊളിഞ്ഞതിന് പിന്നാലെ മോദി കയറിപ്പിടിച്ചത് ഭഗത് സിംഗിലായിരുന്നു. കൈ പൊള്ളിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ച് പറയുന്നതല്ല രാജ്യത്തിന്റെ ചരിത്രമെന്ന് പ്രധാനമന്ത്രിയെ ഡോ. തോമസ് ഐസക് ഓര്‍മ്മപ്പെടുത്തുന്നു:
വായിൽ തോന്നിയത് അല്ല ചരിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു വായിൽത്തോന്നിയതല്ല ഇന്ത്യാ ചരിത്രം. തെരഞ്ഞെടുപ്പു യോഗങ്ങളിൽ ലജ്ജാശൂന്യമായി അദ്ദേഹം വിളിച്ചു പറയുന്ന അസംബന്ധങ്ങൾ സമാഹരിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാമെന്ന് സംഘപരിവാറിന്റെ ബൌദ്ധികകാര്യവാഹകുമാർ ധരിച്ചു വെച്ചിട്ടുണ്ടെങ്കിൽ ആ വ്യാമോഹം ചെലവാകാനും പോകുന്നില്ല. വായിൽത്തോന്നിയത് വിളിച്ചു പറഞ്ഞാൽ ചരിത്രമുള്ളടത്തോളം കാലം നാണം കെടാം. വേറൊരു കാര്യവുമില്ലെന്ന് വിനയപൂർവം സാക്ഷാൽ നരേന്ദ്രമോദിയെ ഓർമ്മിപ്പിക്കട്ടെ.
ഇത്രയും തരം താഴാനാകുമോ
ഭഗത് സിംഗിനെക്കുറിച്ചാണ് ലേറ്റസ്റ്റ് പ്രകടനം. തൂക്കുമരം കാത്ത് തടവറയിൽ കിടന്ന ഭഗത് സിംഗിനെ ജവഹർലാൽ നെഹ്രു സന്ദർശിച്ചില്ലത്രേ. അക്ഷരാഭ്യാസത്തിന്റെ പരിമിതിയുള്ള സംഘികളുടെ കൈയടി നേടാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെ തരംതാഴാമോ? ഒരു ഗൂഗിൾ സെർച്ചു മതി, ഈ ആരോപണം പൊളിഞ്ഞു പാളീസാകാൻ. ഏതു സംഘപരിവാറുകാർക്കും പരീക്ഷിക്കാവുന്നതേയുള്ളൂ. ജയിലിൽ തടവുകാരുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭഗത് സിംഗും ഭുവനേശ്വർ ദത്തുമടക്കമുള്ളവർ നിരാഹാരസമരം ആരംഭിച്ചപ്പോൾ നെഹ്രു അവരെ ജയിലിൽ സന്ദർശിച്ചിരുന്നു.
എന്തൊരു ഗതികേടാണിത്
1929 ആഗസ്റ്റ് എട്ടിന്. ആ അനുഭവം തന്റെ ആത്മകഥയിൽ അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തെ രാഷ്ട്രീയത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നതിനു മുമ്പ് പോയി ചരിത്രപുസ്തകം വായിക്കൂ എന്നാണ് ഭഗത് സിംഗിന്റെ ജീവചരിത്രമെഴുതിയ ചരിത്രകാരൻ ഇർഫാൻ ഹബീബ് ട്വിറ്ററിൽ പ്രതികരിച്ചത്. മറ്റേതെങ്കിലും നാട്ടിലെ പണ്ഡിതസമൂഹത്തിന് ഇത്തരമൊരു ഗതികേടു വന്നിട്ടുണ്ടോ എന്നറിയില്ല. വല്ലതും വായിച്ചും പഠിച്ചും ബോധമുറപ്പിച്ചിട്ടുവേണം, പ്രസംഗിക്കാനിറങ്ങേണ്ടത് എന്ന് ഓർമ്മപ്പെടുത്തേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്. എന്തൊരു ഗതികേടാണിത്!
പത്ത് വോട്ടിന് വേണ്ടി
ഇതോടൊപ്പമുള്ള വീഡിയോ നോക്കൂ. ജനറൽ കരിയപ്പയെക്കുറിച്ചും ജനറൽ തിമ്മപ്പയെക്കുറിച്ചും പമ്പരവിഡ്ഢിത്തരങ്ങളാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പുയോഗങ്ങളിൽ തട്ടിവിടുന്നത്. കർണാടകയുടെ പുത്രന്മാരായിരുന്നു പ്രഗത്ഭരായ ഈ സൈനിക മേധാവിമാർ. അവരെ ജവഹർലാൽ നെഹ്രു അവഹേളിച്ചു എന്നു പ്രചരിപ്പിച്ചാൽ പ്രാദേശികവികാരമിളകി പത്ത് വോട്ടു കിട്ടുമോ എന്നാണ് മോദിയുടെ ചിന്ത. അതിനുവേണ്ടി അവരെ നീചമായി അവഹേളിക്കുകയാണ് അദ്ദേഹം.
അസംബന്ധങ്ങളുടെ ഘോഷയാത്ര
1948ൽ പാകിസ്താനുമായി യുദ്ധം ജയിപ്പിച്ചത് ജനറൽ തിമ്മയ്യയുടെ നേതൃത്വത്തിലായിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനും തുടർച്ചയായി അവഹേളിച്ചുവെന്നും അപമാനിതനായ ജനറൽ തിമ്മയ്യയ്ക്ക് രാജിവെയ്ക്കേണ്ടി വന്നു എന്നുമൊക്കെയാണ് ഒരു പൊതുയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി വെച്ചു കീറിയത്. അസംബന്ധങ്ങളുടെ ഘോഷയാത്രയാണീ പ്രസ്താവന. ജനറൽ തിമ്മയ്യ കരസേനാ മേധാവിയായത് 1957ൽ.
മോദിയെ എന്ത് വിശേഷിപ്പിക്കും
1961വരെ ആ പദവിയിൽ തുടർന്നു. ഈ ഉദ്യോഗസ്ഥൻ 1948 ൽ രാജിവെച്ചുപോയി എന്നു സംശയലേശമെന്യേ പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓർക്കുക. തീർന്നില്ല, 1948ലെ യുദ്ധാനന്തരം അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയുടെ കൊറിയയിലെ പുനരധിവാസ കമ്മിഷന്റെ ചെയർമാനായി നിയോഗിക്കുകയാണ് അന്നത്തെ സർക്കാർ ചെയ്തത്. ഈ വിധത്തിലാണ് രാജ്യം ജനറൽ തിമ്മയ്യയെ ആദരിച്ചത്. അതൊക്കെ ഔദ്യോഗിക ചരിത്രരേഖയാണെന്നിരിക്കെ, ജവഹർലാൽ നെഹ്രു തുടർച്ചയായി അവഹേളിച്ചു എന്നൊക്കെ ആരോപിക്കാൻ മടിക്കാത്തവരെ നാം എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?
നട്ടാൽക്കുരുക്കാത്ത നുണകൾ
1962ലെ ചൈനാ യുദ്ധത്തിന് നേതൃത്വം നൽകിയ ജനറൽ കരിയപ്പയെയും ജവഹർ ലാൽ നെഹ്രു അവഹേളിച്ചത്രേ. 1953ൽ സർവീസിൽ നിന്ന് വിരമിച്ച ജനറൽ കരിയപ്പയെക്കുറിച്ചാണിതു പറയുന്നത്. യഥാർത്ഥത്തിൽ ജനറൽ കരിയപ്പയെയും ജനറൽ തിമ്മയ്യയെയയും നീചമായി അവഹേളിച്ചത് നരേന്ദ്ര മോദിയാണ്. നട്ടാൽക്കുരുക്കാത്ത നുണകളെഴുന്നെള്ളിച്ച് ഇന്ത്യയുടെ പ്രഗത്ഭരായ സൈനികമേധാവിമാരുടെ സേവനപാരമ്പര്യവും സൽക്കീർത്തിയും വ്യക്തിത്വവും അന്തസുമാണ് ചവിട്ടിയരച്ചത്. പത്തോട്ടു പ്രതീക്ഷിച്ച് പ്രാദേശിക വികാരമിളക്കിവിടാൻ നടത്തിയ അഭ്യാസം. ഇത്തരം കപടനാടകങ്ങളുടെ തിരക്കഥ ഇന്ത്യയുടെ ചരിത്രമാക്കാമെന്ന പ്രതീക്ഷ വെറും വ്യാമോഹം മാത്രമാണെന്ന് വൈകാതെ സംഘപരിവാറിന് ബോധ്യമാകും.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജോലിയുള്ള പെണ്ണുങ്ങൾക്കെല്ലാം അവിഹിതം.. അടിവസ്ത്രം എല്ലായിടത്തും കിടക്കും! വേറെ ലെവൽ ദുരന്തം
അല്ലു അർജുൻ സിനിമയെ വിമർശിച്ചു.. അപർണ പ്രശാന്തിയെ തെറി വിളിച്ചും അശ്ലീലം പറഞ്ഞും ആക്രമിച്ച് ഫാൻസ്