ശബരിമലയും സ്വവർഗരതിയും വിവാഹേതര ലൈംഗികബന്ധവും, 2018ലെ പത്ത് ചരിത്ര വിധികൾ
ഇന്ത്യയുടെ ചരിത്ര പുസ്തകത്തിൽ സ്വർണ ലിപികളാൽ എഴുതപ്പെടേണ്ട വിധികളുടെ പേരിൽ കൂടിയാണ് 2018 ഓർമ്മിക്കപ്പെടുക. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ജീവിക്കാനും, തുല്യതയോടെ ജീവിക്കാനും മരിക്കാനും വരെയുളള അവകാശങ്ങൾ 2018ൽ ഇന്ത്യക്കാർ നേടിയെടുത്തു. ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും പടിയിറങ്ങി പോകും മുൻപാണ് സുപ്രധാനമായ പല വിധികളും എഴുതപ്പെട്ടത്. 2018ൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ സുപ്രധാന വിധികളിലേക്ക് നോക്കാം:
റാഫേല്‍ കേസ്
ബിജെപി സര്‍ക്കാരിന് എതിരെ വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെട്ട റാഫേല്‍ കേസില്‍ കേന്ദ്രത്തിന് ആശ്വാസമായാണ് സുപ്രീം കോടതി വിധി പുറത്ത് വന്നത്. റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതി വിധിച്ചത്. വില സംബന്ധിച്ച വിഷയത്തിലേക്ക് കടക്കാതെ കോടതി വിമാനങ്ങളുടെ ഗുണനിലവാരത്തില്‍ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ കോടതി വിധിയില്‍ പിഴവുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ശബരിമല സ്ത്രീ പ്രവേശനം
ശബരിമല ക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ ്പ്രായമുളള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവാണ് സെപ്റ്റംബര്‍ 28ന് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ റദ്ദാക്കിയത്. ജൈവപരമായ പ്രത്യേകതകളുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് കോടതി വിധിച്ചു. ലിംഗ നീതി ഉറപ്പാക്കുന്ന വിധിക്കെതിരെ കേരളത്തില്‍ പ്രക്ഷോഭം നടന്ന് കൊണ്ടിരിക്കുന്നു.
ആധാര്‍ കേസ്
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിന് ഭരണഘടനാ സാധുത നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഭേദഗതികളോടെയാണ് ആധാറിന് കോടതി അംഗീകാരം നല്‍കിയത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ എന്നിവയടക്കമുളളവയ്ക്ക് ആധാര്‍ നിര്‍ബന്ധമില്ല. അതേസമയം ആദായ നികുതി, പാന്‍കാര്‍ഡ്, സര്‍ക്കാര്‍ ആനുകൂല്യം എന്നിവയ്ക്ക് കോടതി ആധാര്‍ നിര്‍ബന്ധമാക്കി.
സ്വവര്‍ഗ രതി നിയമവിധേയം
സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീം കോടതി, സ്വവര്‍ഗ രതി നിയമവിധേയമാക്കി വിധി പുറപ്പെടുവിച്ചു. ഏതൊരു പൗരനുമുളള അവകാശം എല്‍ജിബിടി വിഭാഗത്തിനുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഉഭയസമ്മത പ്രകാരമല്ലാത്ത ലൈംഗിക ബന്ധത്തിന് ഐപിസി 377 വകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണ്.
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുന്ന ചരിത്രപരമായ വിധിയും 2018ല്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായി. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റവാളിയാക്കുന്ന ഐപിസി 497ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സ്ത്രീയുടെ അധികാരം പുരുഷനല്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ദയാവധം നിയമവിധേയം
വര്‍ഷങ്ങള്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ദയാവധം നിയമവിധേയമാക്കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നുറപ്പായാല്‍ ഉപാധികളോടെ ദയാവധമാകാം എന്ന് സുപ്രീം കോടതി വിധിച്ചു. അന്തസ്സായി ജീവിക്കാന്‍ എന്നത് പോലെ അന്തസ്സായി മരിക്കാനും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഭീമ കൊറേഗാവ്
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ട് തടങ്കല്‍ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിടണം എന്ന ആവശ്യവും കോടതി നിരസിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കവി വരവരറാവു, സുധ ഭരദ്വാജ്, ഗൗതം നാവലാഖ, അരുണ്‍ ഫെറേറ, വേര്‍നണ്‍ ഗൊണ്‍സാല്‍വസ് എന്നിവര്‍ വീട്ട് തടങ്കലില്‍ ആണ്.
കോടതി നടപടികള്‍ ലൈവ്
സുപ്രീം കോടതി നടപടികള്‍ ലൈവായി പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ കോടതി അനുമതി നല്‍കി. സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തുമെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് അടക്കമുളളവരാണ് കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ക്രിമിനല്‍ കേസുളളവര്‍ അയോഗ്യരല്ല
ക്രിമിനല്‍ കേസുകള്‍ ഉളളവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കോടതി, ഇവരെ മാറ്റി നിര്‍ത്തേണ്ടത് പാര്‍ലമെന്റ് ആണെന്നും വ്യക്തമാക്കി.
അയോധ്യ തര്‍ക്ക ഭൂമി കേസ്
അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചതും 2018ല്‍ തന്നെ. ഇസ്ലാം മതവിശ്വാസിക്ക് ആരാധനയ്ക്ക് പളളി അനിവാര്യമല്ല എന്ന ഫാറൂഖി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയക്ക് വിടേണ്ടതില്ല എന്ന് സുപ്രീം കോടതി വിധിച്ചു.