യുഡിഎഫിന്റേത് കരുതിയതിലും വലിയ നഷ്ടം, എല്‍ഡിഎഫിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടം... ഭരണസമിതികള്‍ വന്നപ്പോൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഭരണ സമിതികള്‍ അധികാരത്തിലേറിയതോടെ സംസ്ഥാനത്തെ മുന്നണികളുടെ യഥാര്‍ത്ഥ ചിത്രം പുറത്തെത്തുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനം ആണെന്ന യുഡിഎഫിന്റെ വാദങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. സമസ്ത മേഖലകളിലും യുഡിഎഫ് പിന്നോട്ട് പോയിരിക്കുകയാണ്.
2015 ല്‍ എല്‍ഡിഎഫ് വിജയിച്ചത് 549 ഗ്രാമപ്പഞ്ചായത്തുകളിലാണെങ്കില്‍ 2020 ല്‍ അത് 578 ആയി ഉയരുകയാണ് ചെയ്തത്. നഷ്ടം സംഭവിച്ചത് ആര്‍ക്കായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരിശോധിക്കാം...

യുഡിഎഫ് വാദം
തിരഞ്ഞെടുപ്പ് ഫലം വന്ന ദിനം തന്നെ യുഡിഎഫ് പ്രകടനം എത്രത്തോളം ദയനീയമാണെന്നത് തെളിയിക്കപ്പെട്ടിരുന്നു. എന്നാല്‍ അപ്പോള്‍ ലഭ്യമായ കണക്കുകളില്‍ അവര്‍ക്ക് ആശ്വസിക്കാനും വകയുണ്ടായിരുന്നു. 2015 ല്‍ നേടിയ 365 ഗ്രാമപ്പഞ്ചായത്തുകളേക്കാള്‍ കൂടുതല്‍ നേടി എന്നതായിരുന്നു കണക്ക്.

കമ്മീഷന്റെ പിഴവ്
എന്നാല്‍ അത് അങ്ങനെ വരാന്‍ മറ്റൊരു കാരണം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ പിഴവായിരുന്നു അത്. രണ്ട് കൂട്ടരും തുല്യമായ പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭൂരിപക്ഷം എന്നാണ് വെബ്‌സൈറ്റില്‍ കാണിച്ചത്. മാത്രമല്ല, മുന്നണികളുടെ ഭാഗമായി സ്വതന്ത്രരായി മത്സരിച്ചവരേ മറ്റുള്ളവര്‍ ആയിട്ടാണ് പരിഗണിച്ചതും.

ഇതാണ് സത്യാവസ്ഥ
യഥാര്‍ത്ഥത്തില്‍ യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ച അത്ര ഗ്രാമപ്പഞ്ചായത്തുകളില്‍ ഇത്തവണ ഭരമം ലഭിച്ചിട്ടില്ല. ഇത്തവണ അത് 325 നും 330 നും ഇടയില്‍ മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ തവണ ഇത് 365 ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിയ വാദത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയാണ് ഇതോടെ വെളിവായിട്ടുള്ളത്.

മുനിസിപ്പാലിറ്റികളുടെ കാര്യവും
മുനിസിപ്പാലിറ്റികളുടെ കാര്യത്തിലും ഇത് തന്നെ സ്ഥിതി. ആദ്യ ഘട്ട വിവരങ്ങള്‍ പ്രകാരം യുഡിഎഫിനായിരുന്നു ഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം. യഥാര്‍ത്ഥ കണക്കുവന്നപ്പോള്‍ അവിടേയും എല്‍ഡിഎഫ് തന്നെ മുന്നിലെത്തി. 43 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ യുഡിഎഫ് 41 ഇടത്ത് ഒതുങ്ങുകയായിരുന്നു.

കോര്‍പ്പറേഷനുകള്‍
കഴിഞ്ഞ തവണ ആറില്‍ നാല് കോര്‍പ്പറേഷനുകളില്‍ ആയിരുന്നു എല്‍ഡിഎഫ് ഭരണം. ഇത്തവണ അത് ആറില്‍ അഞ്ചായി ഉയര്‍ന്നു. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ മികച്ച ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണ് യുഡിഎഫിന്റെ നേട്ടം.

ഭാഗ്യത്തിന്റെ കളി
മൂന്ന് നഗരസഭകളില്‍ ഇത്തവണ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തി. വയനാട് ജില്ലാ പഞ്ചായത്തിലും യുഡിഎഫ് നറുക്കെടുപ്പിലൂടെ ആണ് അധികാരത്തിലെത്തിയത്. ഈ നറുക്കെടുപ്പ് ഭാഗ്യം ആണ് യുഡിഎഫിന് അല്‍പമെങ്കിലും നേട്ടമുണ്ടാക്കിക്കൊടുത്തത് എന്നും പറയാവുന്നതാണ്.

ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍
രാഷ്ട്രീയ വോട്ടുകള്‍ എന്ന് കണക്കാക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്ലാം എല്‍ഡിഎഫിന്റെ മൃഗീയ ഭൂരിപക്ഷം ആണ്. കഴിഞ്ഞ തവണ 90-61 എന്നതായിരുന്നു ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥിതി. ഇത്തഴ അത് 109-40 ആയി. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണത്തിലും എല്‍ഡിഎഫ് ആണ് അധികാരത്തില്‍. വയനാട്ടില്‍ യുഡിഎഫ് അധികാരത്തിലെത്തിയത് നറുക്കടുപ്പിലൂടെ ആയിരുന്നു.

സിപിഎമ്മിന്റെ കണക്ക്
സിപിഎമ്മിന്റെ വിലയിരുത്തല്‍ പ്രകാരം 98 നിയമസഭ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഇപ്പോള്‍ വ്യക്തായ ഭൂരിപക്ഷമുണ്ട്. 41 സീറ്റുകളില്‍ യുഡിഎഫിനും ഒരു സീറ്റില്‍ ബിജെപിയ്ക്കും ആണ് മുന്‍തൂക്കം. മറ്റ് മാധ്യമങ്ങളുടെ കണക്കില്‍ 100 സീറ്റില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. എന്നാല്‍ ഇത് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക രണ്ട് കൂട്ടര്‍ക്കുമുണ്ട്.

യുഡിഎഫിന്റെ പ്രതീക്ഷ
നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറിമറിയും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതിനായി ഉമ്മന്‍ ചാണ്ടിയെ രംഗത്തിറക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരികെ എത്തുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.












Click it and Unblock the Notifications