ഉര്‍ജിത് പട്ടേല്‍ റിലയന്‍സിന്റെ സ്വന്തം ആളോ? പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ കുറിച്ച് 10 കാര്യങ്ങൾ
രഘുറാം രാജനും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാം. രാജനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിയ്ക്കരുതെന്ന് പ്രധാനമന്ത്രിയ്ക്ക് നേരിട്ട് കത്തെഴുതിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയാലും ഏറ്റെടുക്കില്ലെന്ന് രഘുറാം രാജനും പറഞ്ഞിരുന്നു.
ഇപ്പോഴിതാ പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ പ്രഖ്യാപിച്ചിരിയ്ക്കുന്നു. രഘുറാം രാജന്റെ വലംകൈ ആയിരുന്ന ഉര്‍ജിത് പട്ടേല്‍ ആണ് കക്ഷി. നിലവിലെ റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍. സാമ്പത്തിക മേഖലയില്‍ ഏറെ അനുഭവങ്ങളും അറിവും ഉള്ള ആള്‍.
പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്- ഉര്‍ജിത് പട്ടേലും റിലയന്‍സും തമ്മില്‍ എന്താണ് ബന്ധം? റിസര്‍വ്വ് ബാങ്കിന്റെ തലപ്പത്ത് മോദി സര്‍ക്കാര്‍ സ്ഥാപിക്കുന്നത് റിലയന്‍സിന്റെ ആളെയാണോ?
ഉര്‍ജിത് പട്ടേല്‍
ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സമയത്താണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ എന്ന ഭാരിച്ച ഉത്തരവാദിത്തം ഉര്‍ജിത് പട്ടേല്‍ ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ്സിനും ബിജെപിയ്ക്കും വ്യവസായികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് ഉര്‍ജിത് പട്ടേല്‍
ഇന്ത്യക്കാരനാണോ?
കെനിയയില്‍ ആണ് ഉര്‍ജിത് പട്ടേല്‍ ജനിച്ചത്. പഠനം പിന്നീട് ബ്രിട്ടനില്‍ ആയിരുന്നു. എന്നാല്‍ പഠനാനന്തരം ഇന്ത്യയുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
റിലയന്‍സ് ബന്ധം
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബിസിനസ് ഡെവല്പമെന്റ് വിഭാഗത്തിന്റെ പ്രസിഡന്റ് ആയിരുന്നു ഉര്‍ജിത് പട്ടേല്‍. അതുകൊണ്ട് തന്നെയാണ് ചിലരെങ്കിലും ചില സംശയങ്ങള്‍ പ്രകടിപ്പിയ്ക്കുന്നത്.
കോണ്‍ഗ്രസ്
ആഗോളവത്കരണത്തിനും സ്വകാര്യവത്കരണത്തിനും ഇന്ത്യന്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുമ്പോള്‍ ഉര്‍ജിത് പട്ടേല്‍ ഇന്ത്യയിലുണ്ട്. ഐഎംഎഫിന്റെ പ്രതിനിധിയായി. അന്ന് ഉര്‍ജിത് പട്ടേലിന്റെ സേവനം തങ്ങള്‍ക്ക് രണ്ട് വര്‍ഷം കൂടി വേണം എന്നാവശ്യപ്പെട്ട് ഐഎംഎഫിന് കത്തയച്ചത് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ആയിരുന്നു.
മന്‍മോഹന്‍ പ്രധാനമന്ത്രിയായപ്പോള്‍
റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഉര്‍ജിത് പട്ടേല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിച്ചിരുന്നു. അന്ന് ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശക്കത്തെഴുതിയത് മറ്റാരും ആയിരുന്നില്ല, പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ആയിരുന്നു.
ഹിന്ദിയും ഗുജറാത്തിയും
ഉര്‍ജിത് പട്ടേലിന്റെ മാതാപിതാക്കള്‍ ഗുജറാത്തികളാണ്. പക്ഷേ ഉര്‍ജിത്തിന് ഹിന്ദിയോ ഗുജറാത്തിയോ അറിയില്ലായിരുന്നു. ഐഎംഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹം ഹിന്ദിയും ഗുജറാത്തിയും പഠിച്ചെടുത്തത്.
മോണിറ്ററി പോളിസി
2013 ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്താണ് ഉര്‍ജിത് പട്ടേലിനെ റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയി നിയമിക്കുന്നത്. അന്ന് മുതല്‍ മോണിറ്ററി പോളിസി വിഭാഗത്തിന്റെ തലവനാണ് ഇദ്ദേഹം. റിസര്‍വ്വ് ബാങ്കിന്റെ ധനകാര്യ നയരൂപീകരണത്തില്‍ നിര്‍മായകമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ളത് ഉര്‍ജിത് ആണ്.
മോദിയുടെ ആള്‍?
നേരത്തെ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ ബോര്‍ഡ് അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് മുതലേ നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്.
ആക്ഷേപം
ഗുജറാത്തിലെ കൃഷ്ണ-ഗോദാവരി തീരത്ത് വന്‍ പ്രകൃതിവാതക നിക്ഷേപം ഉണ്ടെന്ന് പ്രഖ്യാപിച്ചത് ഉര്‍ജിത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഉള്ള സമയത്തായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് ആയി പോകുന്നത്. സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
ഗുജറാത്ത് വത്കരണം
നിര്‍ണായക സ്ഥാനത്ത് ഗുജറാത്തുകാരനെ തന്നെ നിയമിച്ചതില്‍ നരേന്ദ്ര മോദിയുടെ ഗുജറാത്ത് വത്കരണം ആണോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.