ജീവന്റെ പുതിയ രൂപം; തവളകളുടെ മൂലകോശത്തിൽ നിന്നും ജീവനുള്ള റോബോട്ട്, അമ്പരപ്പിച്ച് സെനോബോട്ട്
ന്യൂയോർക്ക്: ജീവനുള്ള റോബോട്ടിനെ നിർമിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞന്മാർ. ആഫ്രിക്കൻ തവളയുടെ മൂലകോശങ്ങൾ ഉപയോഗിച്ചാണ് ഭൂമിയിൽ ജീവന്റെ പുതിയ രൂപത്തെ ശാസ്ത്രജ്ഞന്മാർ നിർമിച്ചിരിക്കുന്നത്. സെനോബോട്ട് എന്നാണ് ഈ ലിവിംഗ് റോബോട്ടിന്റെ പേര്.ഒരു മില്ലിമീറ്ററിൽ താഴെയാണ് സെനോബോട്ടിന്റെ വീതി. മനുഷ്യശരീരത്തിലൂടെ അനായാസമായി നീങ്ങാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
സെനോബോട്ടുകൾക്ക് നടക്കാനും നീന്താനും കഴിയുമെന്നും ആഴ്ചകളോളം ഭക്ഷണമില്ലാതെ തുടരാനാകുമെന്നും ശാസ്ത്രജ്ഞന്മാർ പറയുന്നു. ടഫ്റ്റ്സ് സർവകലാശാലയിലെ അലെൻ ഡിസ്കവറി സെന്ററും വെർമോണ്ട് സർവകലാശാലയും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് പുത്തൻ കണ്ടെത്തൽ. ജീവന്റെ പുതിയ രൂപം എന്നാണ് ശാസ്ത്രജ്ഞന്മാർ സെനോബോട്ടിനെ വിശേഷിപ്പിക്കുന്നത്.

പലതരത്തിൽ രൂപാന്തരം പ്രാപിക്കാൻ കഴിയുന്ന കോശങ്ങളാണ് മൂലകോശങ്ങൾ. ഗവേഷകർ തവളകളുടെ ഭ്രൂണത്തിൽ നിന്നും ജീവനുളള മൂലകോശങ്ങളെ വേർതിരിച്ചെടുക്കുകയും അവയെ ഇൻക്യുബേറ്റ് ചെയ്യുകയും ചെയ്കു. ഈ കോശങ്ങളെ മുറിച്ച് ഒരു സൂപ്പർ കംപ്യൂട്ടർ രൂപകൽപ്പന ചെയ്ത പ്രത്യേക ജീവനുള്ള രൂപങ്ങളായി പുനർനിർമിക്കുകയും ചെയ്യുകയായിരുന്നവെന്ന് വെർമോണ്ട് സർവകലാശാല പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ജീവനുള്ള പ്രോഗ്രാം ചെയ്യുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ജീവികളാണ്' സെനോബോട്ടുകൾ.
ഹൃദയ പേശികൾ മിടിക്കുന്നത് റോബോട്ടിനെ നീങ്ങാൻ സഹായിക്കും. റോബോട്ടിനെ രണ്ടായി മുറിച്ചാലും ഇവ പഴയ രൂപത്തിലാവുകയും ജോലി തുടരുകയും ചെയ്യും. സെനോബോട്ടുകൾ പരിസ്ഥിതി സൗഹൃദവും മനുഷ്യന്റെ ആരോഗ്യത്തിന് സുരക്ഷിതവുമാണെന്ന് ശാസ്ത്രജന്മാർ അവകാശപ്പെടുന്നു.
റേഡിയോ ആക്ടീവ് മാലിന്യങ്ങൾ വൃത്തിയാക്കാനും സമുദ്രങ്ങളിൽ നിന്നും മൈക്രോ പ്ലാസ്റ്റിക്കുകൾ ശേഖരിക്കാനും മനുഷ്യ ശരീരത്തിലെ പ്രത്യക ഇടങ്ങളിലേക്ക് മരുന്നുകൾ എത്തിക്കാനും സെനോബോട്ടുകളെ പ്രയോജനപ്പെടുത്താം. സെൽ ബയോളജിയേക്കുറിച്ച് കൂടുതൽ അറിയാൻ സെനോബോട്ടുകൾ സഹായകരമാകുമെന്നാണ പ്രതീക്ഷ. ഭാവിയിൽ ആരോഗ്യരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾക്ക് ഇത് വഴിവെച്ചേക്കാം.












Click it and Unblock the Notifications