Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി വിവാദത്തില്‍ നിന്ന് തലയൂരാന്‍ വിടി ബല്‍റാം; പ്രമോദ് രാമൻ നടത്തുന്നത് മാധ്യമ ക്വട്ടേഷന്‍!!

തന്റെ രാഷ്ട്രീയ ജീവിതത്തെ പിടിച്ചുലച്ച എ.കെ.ജി വിരുദ്ധ പരാമര്‍ശത്തില്‍ നിന്ന് പതുക്കെ തലയൂരാന്‍ വി.ടി.ബല്‍റാം എം.എല്‍.എയുടെ ശ്രമം. എ.കെ.ജിയെക്കുറിച്ചുള്ള പരാമര്‍ശം ആവര്‍ത്തിക്കുന്നില്ലെന്നും പെട്ടന്നുള്ള പ്രകോപനത്താല്‍ പറഞ്ഞുപോയതാണെന്നുമുള്ള വാദമാണ് യുവ കോണ്‍ഗ്രസ് എം.എല്‍.എ ഉയര്‍ത്തുന്നത്. എ.കെ.ജി വിവാദത്തില്‍ സി.പി.എം നടത്തുന്ന പ്രതിഷേധം കായികമായ അക്രമം കൂടിയാവുന്ന പശ്ചാത്തലത്തിലാണ് വിവാദം വഴിതിരിച്ചുവിടാനുള്ള നീക്കം. അതേസമയം എം.എല്‍.എയോടുള്ള പഴയ നിലപാടില്‍ മാറ്റമില്ലെന്നും മാപ്പുപറയാതെ ബല്‍റാമിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമുള്ള നിലപാടിലാണ് സി പി എം.


പുതിയ ലക്കം 'മാധ്യമം' വാരികയില്‍ ഡോ. ശ്രീകല മുല്ലശ്ശേരി നടത്തിയ അഭിമുഖത്തിലാണ് ഏറെ വിവാദപരമായ പരാമര്‍ശങ്ങളും ന്യായവാദങ്ങളുമുള്ളത്. വിഷയവുമായ് ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ച മനോരമ ന്യൂസിലെ പ്രമോദ് രാമനെ മാധ്യമ ക്വട്ടേഷന്‍ എന്നാണ് ബല്‍റാം വിശേഷിപ്പിക്കുന്നത്. നെഹ്റു പോലും ബഹുമാനിച്ച, എ.കെ.ജിയെ പുസ്തകത്താളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു സന്ദര്‍ഭം വെച്ച് ബാലപീഡകന്‍ എന്ന് വിളിച്ചത് മന:പൂര്‍വമാണോ എന്ന ചോദ്യത്തിനുള്ള പ്രതികരമായാണ് വി.ടി യുടെ വിശദീകരണം.

സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ട?

സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ട?

വിവാദം ഇങ്ങനെ നിലനിര്‍ത്തിക്കൊണ്ടു പോകണമെന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് അദ്ദേഹം പറയുന്നു. മാധ്യമ, സാംസ്‌കാരിക രംഗങ്ങളിലെ ചിലര്‍ക്കും ആ അജണ്ട ഉണ്ടെന്ന് തോന്നുന്നു. താനീ വിവാദം അന്നേ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതാണ്. ഫേസ്ബുക്ക് ചര്‍ച്ചകളിലൊക്കെ നേരിട്ട് പങ്കെടുക്കുന്ന ഒരാളാണ് താന്‍.

ഒരു ക്ലോസ്ഡ് ഗ്രൂപ്പിനകത്ത് മറ്റൊരു വിഷയത്തേക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ യാതൊരു കാരണവുമില്ലാതെ ചില സി.പി.എമ്മുകാര്‍ തന്റെ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളേയും അവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിച്ച് അധിക്ഷേപിക്കുകയായിരുന്നു. അതിലൊരാള്‍ക്ക് മറുപടി എന്ന നിലയില്‍ താന്‍ പറഞ്ഞ കമന്റാണ് വിവാദമായത്.

 സ്വാഭാവികമായ ഒരു കമന്റ് മാത്രം

സ്വാഭാവികമായ ഒരു കമന്റ് മാത്രം

തന്റേത് ആലോചിച്ചുറപ്പിച്ച ഒരു പോസ്റ്റ് ആയിരുന്നില്ല, മറിച്ച് അയാളുടെ പേര് പരാമര്‍ശിച്ച് വ്യക്തിപരമായി നല്‍കിയ മറുപടി കമന്റ് ആയിരുന്നു. ഇങ്ങനെ കോണ്‍ഗ്രസ് നേതാക്കള്‍ മുഴുവന്‍ ഒരു പ്രത്യേക സ്വഭാവക്കാരാണ് എന്ന് നിങ്ങള്‍ ആക്ഷേപിക്കുകയാണെങ്കില്‍ അപ്പുറത്ത് മറ്റ് ചില ആരോപണങ്ങള്‍ നിങ്ങള്‍ക്കും കേള്‍ക്കേണ്ടി വരും, അതിനു നിങ്ങളും മറുപടി പറയേണ്ടതായി വരും എന്ന നിലയിലാണ് താന്‍ പറഞ്ഞത്.

അതായത് നേതാക്കളുടെ വ്യക്തി ജീവിതങ്ങള്‍ വിട്ടുകളയുക, വിമര്‍ശനം രാഷ്ട്രീയപരമാക്കുക എന്നതായിരുന്നു അടിസ്ഥാനപരമായി തന്റെ പോയിന്റെന്ന് ബല്‍റാം വിശദീകരിക്കുന്നു. ഒരു യാത്രക്കിടയിലായിരുന്നതുകൊണ്ട് ആ ചര്‍ച്ചക്കിടെ എ.കെ.ജിയുടെ ആത്മകഥയില്‍ നിന്ന് എന്ന രീതിയില്‍ താനുദ്ധരിച്ചത് ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്ന ചില റെഡി റഫറന്‍സ് ലിങ്കുകള്‍ ഉപയോഗിച്ചാണ്. അതിലെ ചില വാക്കുകള്‍ തെറ്റായിപ്പോയി എന്ന് പലരും ചൂണ്ടിക്കാട്ടിയത് അംഗീകരിക്കുന്നു.

 'മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതി'

'മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതി'


എന്നാല്‍ സദുദ്ദേശ്യപരമായ തിരുത്തലിനപ്പുറം രാഷ്ട്രീയ വിരോധവും മുന്‍വൈരാഗ്യവും വച്ചുള്ള കൊത്തിപ്പറിക്കലും വളഞ്ഞിട്ടാക്രമിക്കലും അസഭ്യവര്‍ഷവും ഭീഷണിയുമൊക്കെയായിരുന്നു ഇതിന്റെ മിനിറ്റുകള്‍ക്കകം തനിക്കെതിരെ സി.പി.എമ്മിന്റെ സൈബര്‍ ചാവേറുകള്‍ തുടങ്ങിയത്. 'മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതി' എന്ന ഹാഷ്ടാഗ് ക്യാമ്പയിനും അപ്പോഴേക്കും ആരംഭിച്ചിരുന്നു.

പിറ്റേന്ന് തന്നെ തൃത്താലയിലെ തന്റെ എം.എല്‍.എ ഓഫീസ് രണ്ടുതവണ ആക്രമിച്ചു. വീടിന് നേരെയും കല്ലേറ് ഉണ്ടായി. മൂന്ന് നാല് ദിവസത്തിന് ശേഷം ഞാന്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ നേരിട്ടും ആക്രമണമുണ്ടായി, എന്റെ വാഹനമടക്കം തകര്‍ത്തു. വിമര്‍ശനമെന്ന പേരില്‍ മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കള്‍ എന്നെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ച ഭാഷയും ഒട്ടും നിലവാരമുള്ളതായിരുന്നില്ല എന്നും കാണാവുന്നതാണ്.

 വിവാദം ആവര്‍ത്തിക്കുന്നില്ല

വിവാദം ആവര്‍ത്തിക്കുന്നില്ല

പിന്നീട് ഒരു മാപ്പു പറയല്‍ പോലും താങ്കളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല, അതെന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് വിവാദം ആവര്‍ത്തിക്കുന്നില്ലെന്ന് വി.ടി. വ്യക്തമാക്കുന്നത്. നൈമിഷികമായ പ്രതികരണമായിരുന്നു അത്. ചില പ്രത്യേക ഘട്ടങ്ങളില്‍ പ്രത്യേക രീതിയില്‍ പ്രതികരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.

ഒരുപക്ഷെ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന ആളുകള്‍ക്ക് അത് കൃത്യമായിട്ട് അറിയാം. സി.പി.എം അധിക്ഷേപം ശരിയല്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍, അവര്‍ക്ക് മനസ്സിലാവുന്ന ഭാഷ ചില ഘട്ടങ്ങളില്‍ പ്രയോഗിക്കേണ്ടി വരും. താനതിനെ ന്യായീകരിക്കുകയല്ല, പവര്‍ പൊളിറ്റിക്‌സിന്റെ ചില നിവൃത്തികേടുകളേക്കുറിച്ച് സൂചിപ്പിച്ചു എന്നേയുള്ളൂ.

എ കെ ജിയുടെ രാഷ്ട്രീയ ജീവിതത്തെ മാനിക്കുന്നു

എ കെ ജിയുടെ രാഷ്ട്രീയ ജീവിതത്തെ മാനിക്കുന്നു

എ കെ ജിയുടെ രാഷ്ട്രീയ ജീവിതത്തെ വലിയ രീതിയില്‍ വിലമതിക്കുന്ന ഒരാളാണ് താന്‍. അത് അദ്ദേഹം ആദ്യകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങളെ ഉള്‍പ്പെടെ മാനിച്ചാണ്. സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹത്തിന്റെ ഭാഗധേയം, ഗുരുവായൂര്‍ സത്യാഗ്രഹം പോലുളള സാമൂഹ്യ നവോത്ഥാന ഇടപെടലുകളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഇതെല്ലാം അദ്ദേഹം കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ നടത്തിയ കാര്യങ്ങളാണ്.

അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തൊഴിലാളികള്‍ക്കൊപ്പം നടത്തിയ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളുമൊക്കെ താന്‍ ബഹുമാനപൂര്‍വ്വം തന്നെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു ജനപ്രതിനിധി അങ്ങനെയൊരു പ്രൊവോക്കിങ്ങ് കമന്റ് പറയുന്നതില്‍ പക്വത ഇല്ലായ്മയില്ലേ എന്ന ചോദ്യത്തിന് അത് സ്വാഭാവികമാണെന്ന വിശദീകരണവും ഉയര്‍ത്തുന്നു.

പൊളിറ്റിക്കല്‍ കറക്ട്നസ് രണ്ടാമത്

പൊളിറ്റിക്കല്‍ കറക്ട്നസ് രണ്ടാമത്

ഒരാള്‍ നമ്മളെ തെറി വിളിച്ചാല്‍ നമ്മുടെ ആദ്യത്തെ പ്രതികരണം ചിലപ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നസ് മാറ്റിവെച്ച് സാധാരണ മനുഷ്യര്‍ എന്ന നിലയിലാവും. ചില ഘട്ടങ്ങളില്‍ നമ്മള്‍ ആ രീതിയില്‍ പ്രതികരിക്കുമല്ലോ? ആ പ്രതികരണം ചിലപ്പോള്‍ അവരുടെ ഒരു ഫാദര്‍ ഫിഗറിനെ തിരിച്ച് പറഞ്ഞുകൊണ്ടായിരിക്കും. സാഹചര്യങ്ങളാണ് അതിലെ ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ താനത്തരം പ്രൊവോക്കേഷനുകള്‍ക്ക് കീഴ്‌പ്പെടരുതായിരുന്നു എന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സി.പി.എം നടത്തുന്ന പ്രതിഷേധത്തിനിടയില്‍ കൂടല്ലൂരില്‍ വി.ടിയുടെ വാഹനം അക്രമിച്ചു എന്ന വാര്‍ത്തയെ മനോരമ ചാനലില്‍ പ്രമോദ് രാമന്‍ ഖണ്ഡിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. മാധ്യമ ക്വട്ടേഷന്‍ എന്നാണതിനെ വി.ടി വിശേഷിപ്പിച്ചത്. അത്തരം ശൈലി ശരിയാണോ എന്ന ചോദ്യത്തിനോടും ബല്‍റാം പ്രതികരിക്കുന്നുണ്ട്.

സിപിഎമ്മും ചില മാധ്യമ പ്രവര്‍ത്തകരും...

സിപിഎമ്മും ചില മാധ്യമ പ്രവര്‍ത്തകരും...

''കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതിന്റെ പേരില്‍ സംഘ് പരിവാറിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായി അവര്‍ ഉയര്‍ത്തിയ മട്ടിലുള്ള വാദങ്ങളാണ് ഈ സംഭവത്തില്‍ സിപിഎമ്മും ചില മാധ്യമ പ്രവര്‍ത്തകരും ഉന്നയിച്ചത്. ബല്‍റാമിന് പരിക്കേറ്റില്ല, കാറിന്റെയും കണ്ണാടി മാത്രമേ തകര്‍ന്നുള്ളൂ, അതിനാല്‍ ഇതിനെയൊന്നും അക്രമമായി കണക്കാക്കാനാവില്ല എന്നാണവരുടെ വാദം.

പി.ജയരാജന്റെ കാറ് തടഞ്ഞു എന്ന പേര് പറഞ്ഞ് അരിയില്‍ ഷുക്കൂര്‍ എന്ന ഒരു ചെറുപ്പക്കാരനെ ആള്‍ക്കൂട്ട വിചാരണ നടത്തി വെട്ടിയരിഞ്ഞു കൊന്നവരാണ് സിപിഎമ്മുകാര്‍ എന്നോര്‍ക്കണം. സിപിഎമ്മിനെ സംബന്ധിച്ച് 52 വെട്ടും ബോംബേറുമൊക്കെയായിരിക്കാം അക്രമത്തിന്റെ കുറഞ്ഞ കണക്ക്. എന്നുവച്ച് എല്ലാവരും അതുവരെ സഹിച്ച് നിന്നോളണം എന്നില്ലല്ലോ.

ഇത് വെറും ഒരു വികലവാദം മാത്രം

ഇത് വെറും ഒരു വികലവാദം മാത്രം

സിപിഎമ്മിന്റെ നേതൃത്ത്വത്തില്‍ നിന്ന കരിങ്കൊടി പ്രതിഷേധത്തിനിടയിലാണ് എന്റെ വാഹനത്തിന് കേടുപാട് പറ്റിയത് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണല്ലോ. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി എനിക്കെതിരെ പരിപാടികള്‍ ബഹിഷ്‌ക്കരിച്ചും കരിങ്കൊടി കാട്ടിയുമൊക്കെ അവര്‍ സമരത്തിലാണ്. ആദ്യം ഓഫീസും കാറുമൊക്കെ തകര്‍ത്തും വീടിനു കല്ലെറിഞ്ഞും പൊതുപരിപാടിക്കിടെ നേരിട്ട് ആക്രമിച്ചുമൊക്കെ പ്രകടമായും വയലന്റായ സമരങ്ങളായിരുന്നു.

എന്നാല്‍ പിന്നീട് പോലീസുമായി സഹകരിച്ചുകൊണ്ടുള്ള സമാധാനപരമായ പ്രതിഷേധങ്ങള്‍ മാത്രമായി. എന്നിട്ടും ആളുകളുടെ തള്ളിക്കയറ്റത്തില്‍ കാറിന്റെ സൈഡ് വ്യൂ മിറര്‍ തകര്‍ന്നു. അത് പോലീസുകാരന്റെ കൈ തട്ടിയതാണോ സമരക്കാരിലാരുടേയെങ്കിലും കൈ തട്ടിയതാണോ എന്ന തര്‍ക്കത്തിന് എന്താണ് പ്രസക്തി എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ടി.പി.ചന്ദ്രശേഖരനെ കൊന്നത് കൊടി സുനിയല്ല, അയാളുടെ വടിവാളാണ് എന്ന് പറയുന്നത് പോലത്തെ ഒരു വികലവാദം മാത്രമാണത്.

രാഷ്ട്രീയം ഒരു പ്രൊഫഷനാക്കിയാൽ

രാഷ്ട്രീയം ഒരു പ്രൊഫഷനാക്കിയാൽ

എന്നാല്‍ നാളിതുവരെ ഇതിന്റെ പേരില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ കോടിയേരി നുണ പറയുകയാണോ അതോ പ്രതികളായ ആര്‍എസ്എസുകാരുമായി പിണറായി വിജയനും പോലീസും ഒത്തുകളിക്കുകയാണോ എന്ന് ഇതേപോലെ ചോദിക്കാന്‍ പ്രമോദ് രാമന് കഴിയുമോ? ''. ചുംബന സമരത്തെ അനുകൂലിച്ചെങ്കിലും അതില്‍ പങ്കാളികളായ രാഹുല്‍ പശുപാലും രശ്മി നായരും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിനെ താനെന്തിന് ന്യായീകരിക്കണമെന്നും വി.ടി ബല്‍റാം ചോദിക്കുന്നു.

രാഷ്ട്രീയം ഒരു പ്രൊഫഷന്‍ / കരിയര്‍ ആവുന്നതില്‍ തെറ്റില്ല എന്നാണ് തന്റെ അഭിപ്രായം. ഏറ്റവും മികച്ച പ്രൊഫഷണലുകള്‍ ആവണം രാഷ്ട്രീയക്കാര്‍. പ്രൊഫഷന്‍ എന്ന വാക്കിനെ നിങ്ങള്‍ എങ്ങനെ ഡിഫൈന്‍ ചെയ്യുന്നു എന്നതു കൂടി പ്രധാനമാണ്. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി എന്ന നിലയില്‍ മാത്രം നമ്മള്‍ പ്രവര്‍ത്തിക്കുന്ന ഒരു മേഖല എന്ന അര്‍ത്ഥത്തിലാണ് പൊതുവേ പ്രൊഫഷന്‍ എന്ന വാക്ക് ഉപയോഗിക്കാറുള്ളത്, മോശപ്പെട്ട ഒരര്‍ത്ഥമാണ് അതിന് കല്‍പ്പിക്കാറുള്ളത്. രാഷ്ട്രീയം അങ്ങനെയാവണമെന്നല്ല താന്‍ പറഞ്ഞത്.

വിവാദം അവസാനിക്കുമോ അതോ...

വിവാദം അവസാനിക്കുമോ അതോ...

ഓരോ പ്രൊഫഷനും അതിന്റേതായ എത്തിക്‌സ് ഉണ്ട്. പ്രൊഫഷണലിസത്തോടെ, കാര്യക്ഷമതയോടെ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആളുകള്‍ പാര്‍ലമെന്ററി രംഗത്തേക്കും കടന്നുവരിക എന്നത് രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും പൊതുവില്‍ ഗുണകരമാണ്. കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അതില്‍ ഇരട്ടത്താപ്പില്ല. തങ്ങള്‍ ഇന്ത്യയില്‍ പാര്‍ലമെന്ററി ഡെമോക്രസി എന്ന സിസ്റ്റത്തെ കൊണ്ടുവന്ന ആളുകളാണ്.

ഞങ്ങളതിനെ കാണുന്നത് സിപിഎമ്മിനേപ്പോലെ വെറുമൊരു 'ബൂര്‍ഷാ ജനാധിപത്യ'മായിട്ടല്ലെന്ന വിചിത്ര വാദവും ബല്‍റാം ഇന്റര്‍വ്യൂവില്‍ ഉയര്‍ത്തുന്നു. ബല്‍റാമിന്റെ പുതിയ വിവാദങ്ങളോട് സി.പി.എമ്മും കോണ്‍ഗ്രസ് നേതൃത്വവും എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+