ബല്‍റാമിന് തോമസ് ഐസക്കിനോട് അസൂയയാണോ... അല്ലെങ്കില്‍ പിന്നെ ഇങ്ങനെ പറയണോ?
കേരളത്തില്‍ ഫേസ്ബുക്കില്‍ ഏറ്റവും സജീവമായ രണ്ട് രാഷ്ട്രീയ നേതാക്കളാണ് തോമസ് ഐസക്കും വിടി ബല്‍റാമും. എന്നാല്‍ രണ്ട് പേരുടേയും ഫേസ്ബുക്ക് ഇടപെടലുകളില്‍ വലിയ അന്തരം ഉണ്ട്. ഒരാള്‍ ആശയ തര്‍ക്കങ്ങള്‍ക്ക് ഈ മാധ്യമത്തെ ഉപയോഗിയ്ക്കുമ്പോള്‍ മറ്റൊരാള്‍നവീനമായ ഒരു സാധ്യത ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കുന്നു.
തൃത്താലയിലെ കൃഷി ഓഫീസറായ വിപി സിന്ധുവിനെ ചിറ്റൂരിലേയ്ക്ക് സ്ഥലം മാറ്റിയത് സംബന്ധിച്ച് തോമസ് ഐസക് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് ബല്‍റാം നല്‍കിയ മറുപടി കണ്ടാല്‍ ഒന്ന് സംശയിച്ച് പോകും- ബല്‍റാമിന് തോമസ് ഐസക്കിനോട് അസൂയയാണോ?
കെ സുരേന്ദ്രനുമായി ഫേസ്ബുക്ക് യുദ്ധം നടത്തി ജയിച്ചതിന്റെ ആവേശമുണ്ടാകും ബല്‍റാമിന്. പക്ഷേ തോമസ് ഐസക്കിനെതിരെ അത്തരമൊരു യുദ്ധത്തിന് മുതിര്‍ന്നാല്‍ ആരാകും ജയിക്കുക?
തൃത്താലയുടെ കൃഷി ഓഫീസര്‍
തൃത്താലയിലെ കൃഷി ഓഫീസര്‍ ആയിരുന്നു വിപി സിന്ധു മേഖലയില്‍ വലിയ കാര്‍ഷിക വിപ്ലവത്തിന് തന്നെ നേതൃത്വം നല്‍കിയ വ്യക്തിയാണ്. അവരെയാണ് ഇപ്പോള്‍ ചിറ്റൂരിലേയ്ക്ക് സ്ഥലം മാറ്റിയിരിയ്ക്കുന്നത്.
പിന്നില്‍ ബല്‍റാമോ
കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ സ്ഥലം എംഎല്‍എ ആയ വിടി ബല്‍റാം ആണെന്ന് ആക്ഷേപമുണ്ടെന്നാണ് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ബല്‍റാമിന്റെ മാന്യത
എന്തുകൊണ്ടൊക്കെ ആയിരിയ്ക്കാം ബല്‍റാമിന് കൃഷി ഓഫീസറോട് എതിര്‍പ്പ് തോന്നിയത് എന്നരീതിയില്‍ ഐസക് പറയുന്നുണ്ടെങ്കിലും മാന്യമായ ഭാഷയും ശൈലിയും മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ബല്‍റാമിന്റെ മാന്യതയ്ക്ക് ചേരുന്നതല്ല ഇപ്പോഴത്തെ നടപടിയെന്നും തോമസ് ഐസക് പറയുന്നു.
തോമസ് ഐസക്കിന്റെ ആകുലത
തൃത്താല കൃഷിഭവനിലെ ഒരു കൃഷി ഓഫീസറുടെ സ്ഥലം മാറ്റമാണ് ഇപ്പോള്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ആലപ്പുഴ എംഎല്‍എയും ആയ തോമസ് ഐസക്കിന്റെ ഏറ്റവും വലിയ ആകുലത എന്നാണ് ബല്‍റാം പറഞ്ഞ് തുടങ്ങുന്നത്.
'സാറിലാണ് പ്രതീക്ഷ'
ജൈവ കൃഷിയേയും മാലിന്യ സംസ്‌കരണത്തേയും കുറിച്ച് മാത്രം പോസ്റ്റ് ഇട്ട് മധ്യവര്‍ഗ്ഗത്തിന് സ്വീകാര്യനായ നല്ല പിള്ള ചമയലും' സാറിലാണ് ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ' എന്ന് പറയിപ്പിക്കയും ആണ് ഐസക്കിന്റെ ഫേസ്ബുത്ത് പോസ്റ്റുകളുടെ ലൈന്‍ എന്നാണ് ബല്‍റാമിന്റെ ആക്ഷേപം.
ഇത് അസൂയ തന്നെ
തോമസ് ഐസക് ഉന്നയിച്ച ഒരു വിഷയത്തില്‍ ഇങ്ങനെ ഒരു മറുപടിയുടെ ആവശ്യം എന്താണ്. ബല്‍റാം തന്നേയും ഐസക്കിനേയും ഫേസ്ബുക്ക് പോസ്റ്റുകളുടെ കാര്യത്തില്‍ താരതമ്യം ചെയ്തപ്പോള്‍ അസൂയ തോന്നിയതാണോ...?
മുന്‍വിധികളുടെ ബല്‍റാം
ബല്‍റാമിനുള്ള വിരോധമാണോ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തിന് കാരണം- അങ്ങനെയെങ്കില്‍ അത് തിരുത്തണം എന്നാണ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിയ്ക്കുന്നത്. ഐസക്കിന് പ്രിയപ്പെട്ടവരെ തലയിലേറ്റി നടക്കണം എന്ന് ബല്‍റാമിനോട് പറയുന്നതായി പ്രത്യക്ഷത്തില്‍ ആര്‍ക്കും തോന്നില്ല.
പാര്‍ലമെന്ററി സാധ്യത
തൃത്താലയിലെ കൃഷി ഓഫീസറുടെ വിഷയം ഉന്നയിക്കുമ്പോള്‍ ബല്‍റാം ഉന്നയിക്കുന്നത് തോമസ് ഐസക്കിന്റെ പാര്‍ലമെന്ററി സാധ്യതകളെ കുറിച്ചാണ്. അതിനെ കുറിച്ച് പറയാന്‍ ഇത്തരം ഒരു പോസ്റ്റിന്റെ ആവശ്യമുണ്ടോ എന്ന് ബല്‍റാം തന്നെ സ്വയം ചോദിയ്ക്കണം.
'അടയിരിയ്ക്കുക'
വിടി ബല്‍റാമിന്റെ ഭാഷ പലപ്പോഴും നിലവാരത്തകര്‍ച്ച നേരിടുന്നു എന്ന് ആക്ഷേപമുണ്ട്. കെ സുരേന്ദ്രന്‍ വിഷയത്തില്‍ അത് കണ്ടതും ആണ്. എന്നാല്‍ വനിത കൃഷി ഓഫീസര്‍ കഴിഞ്ഞ എത്രയോ വര്‍ഷമായി തൃത്താലയില്‍ അടയിരിയ്ക്കുകയാണ് എന്ന് പറയുന്നത് എത്രത്തോളം നീതിയുക്തമാണ്.
ബല്‍റാമിന്റെ വിലാപങ്ങള്‍
തൃത്താല മണ്ഡലത്തില്‍ സിപിഎം ഭരിയ്ക്കുന്ന നാല് പഞ്ചായത്തുകളിലെ ഔദ്യോഗിക പരിപാടികള്‍ക്ക് തന്നെ ക്ഷണിയ്ക്കുന്നില്ലെന്ന വിലാപവും ഈ പോസ്റ്റില്‍ കടന്നുവരുന്നുണ്ട്.
ഐസക്കിന്റെ ഭാഷ
ബല്‍റാമിനെതിരെ ഒരു ആക്ഷേപം ഉന്നയിച്ചപ്പോള്‍ പോലും തോമസ് ഐസക് ഉപയോഗിച്ച ഭാഷയെങ്കിലും ബല്‍റാം പഠിയ്ക്കാന്‍ തയ്യാറായാല്‍ ഒരു പക്ഷേ അദ്ദേഹത്തിന് തന്നെ അത് ഭാവിയില്‍ ഗുണം ചെയ്‌തേയ്ക്കും.
ജൈവകൃഷി മാത്രമല്ല
ജൈവകൃഷിയും മാലിന്യ സംസ്‌കരണവും മാത്രമല്ല തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകളെന്ന് ബല്‍റാമിന് അറിയാഞ്ഞിട്ടാവില്ല. ആലപ്പുഴ സീമാസ് സമരം അദ്ദേഹം മനപ്പൂര്‍വ്വം മറന്നുപോയതാവും.
വാക്പയറ്റല്ല പ്രവര്‍ത്തനം
ഫേസ്ബുക്കിൽ വാക് പയറ്റാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് ചിലര്‍ക്ക് തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ അതിനപ്പുറത്തേയ്ക്ക് ആ മാധ്യമത്തെ ക്രിയാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിയ്ക്കാമെന്ന് ആരെങ്കിലും തെളിയിയ്ക്കുമ്പോള്‍ അതിനെ കൊഞ്ഞനം കുത്തുന്നതില്‍ അര്‍ത്ഥമില്ലതാനും.
|
ഐസക്കിൻറെ പോസ്റ്റ്
ഇതാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
|
ബൽറാമിൻറെ മറുപടി
ഇതാണ് വിടി ബൽറാമിൻറെ മറുപടി പോസ്റ്റ്