Get Updates
Get notified of breaking news, exclusive insights, and must-see stories!

താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം... കൊട്ടിയൂരമ്പലത്തിലെ താടി പ്രസാദം

കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിനെത്തിച്ചേരുന്ന തീർത്ഥാടകർക്ക് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ്‌ പ്രസാദമായി ലഭിയ്ക്കുന്നത്. ഇന്ത്യയിൽ താടി പ്രസാദമായി ലഭിയ്ക്കുന്ന ഏക ദേവസ്ഥാനമാണ്‌ അക്കരെ കൊട്ടിയൂർ.

ദക്ഷയാഗം നടത്തിയ കർമ്മിയായ ഭൃഗുമുനിയുടെ താടിയെന്ന് സങ്കല്പിച്ചാണത്രേ ഓടപ്പൂവെന്ന് വിളിയ്ക്കുന്ന പ്രസാദം നല്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമായി ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നതിനാൽ വീടുകളിലും വാഹനങ്ങളിലും ഐശ്വര്യവർദ്ധനയ്ക്കായി ഇത് തൂക്കിയിടുന്നു.

ദക്ഷന്റെ പുത്രിയായ സതി

ദക്ഷന്റെ പുത്രിയായ സതി

ബ്രഹ്മാവിന്റെ പുത്രനും പ്രജാപതികളിൽ ഒരാളുമായ ദക്ഷന്റെ പുത്രിയായിരുന്നു സതി. ദക്ഷന്‌ ത്രിമൂർത്തികളായ പരമശിവൻ, മഹാവിഷ്ണു, ബ്രഹ്മാവ് എന്നിവരിൽ പരമശിവനെ പരമപുച്ഛവും അവജ്ഞയുമായിരുന്നു. ചണ്ഡാലവേഷധാരിയും ചുടലഭസ്മധാരിയും ജഡാധാരിയുമായ പരമശിവനെ ആരാധിക്കുവാനോ ബഹുമാനിയ്ക്കുവാനോ ദക്ഷന്‌ സാധ്യമല്ലായിരുന്നു.

അങ്ങനെയുള്ള ദക്ഷന്റെ പുത്രിയായ സതിയാവട്ടെ പ്രണയിച്ചത് പരമശിവനെ! പിതാവിന്റെ അനിഷ്ടം വകവെയ്ക്കാതെ, പിതാവിനെ ധിക്കരിച്ച് സതി സ്വമേധയാ കൊട്ടാരം വിട്ടിറങ്ങി പരമശിവനെ പരിണയം ചെയ്തു. അതിൽ കുപിതനായ ദക്ഷപ്രജാപതി, തനിയ്ക്കിങ്ങനെയൊരു മകളുമില്ല ജാമാതാവുമില്ല എന്ന് പ്രഖ്യാപിച്ചു.

പ്രജാപതിമാരുടെ സമ്മേളനം

പ്രജാപതിമാരുടെ സമ്മേളനം

അങ്ങനെയിരിക്കെ, പ്രജാപതിമാരുടെ സമ്മേളനം നടന്നു. അവിടെ ക്ഷണിയ്ക്കപ്പെട്ട അതിഥിയായി പരമശിവനും സന്നിഹിതനായിരുന്നു. ദക്ഷപ്രജാപതി സമ്മേളനസ്ഥലത്തേയ്ക്ക് പ്രവേശിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സകല മുനിമാരും ദേവന്മാരും മറ്റെല്ലാവരും എഴുന്നേറ്റ് നിന്ന് ദക്ഷനെ വണങ്ങി. എന്നാൽ പരമശിവൻ മാത്രം ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല.

തന്നെ പരമശിവൻ ബഹുമാനിച്ചില്ല എന്ന കാരണത്താൽ, വർദ്ധിത അഹങ്കാരിയായ ദക്ഷൻ പരമശിവനെ സദസ്സിൽ വെച്ച് പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും സമ്മേളനത്തിലെ യാഗപ്രസാദം കഴിയ്ക്കുന്നതിൽ നിന്നും ശിവനെ വിലക്കുകയും ചെയ്തു. ഇതിൽ കുപിതനായ പരമശിവൻ ‘ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കുവാൻ ഇടവരട്ടെ" എന്ന് ദക്ഷനെ ശപിച്ചു.

യാഗത്തിന് പോകുന്ന സതീദേവി

യാഗത്തിന് പോകുന്ന സതീദേവി

ഈ ശാപത്തിൽ നിന്നും മുക്തനാവുന്നതിനും സർവൈശ്വര്യങ്ങൾ ലഭ്യമാകുന്നതിനും വേണ്ടി ദക്ഷപ്രജാപതി ഒരു മഹായാഗം നടത്തുവാൻ തീരുമാനിയ്ക്കുകയും പരമശിവനെയും സതിയേയുമൊഴിച്ച് സകലരേയും യാഗത്തിന്‌ ക്ഷണിയ്ക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ, ദേവകളെല്ലാം പരിവാരസമേതം യാഗത്തിന്‌ പുറപ്പെടുന്നത് കണ്ട സതി 'പിതാവ് തന്നെ ക്ഷണിയ്ക്കുവാൻ മറന്നതായിരിക്കും‘ എന്ന് സമാധാനിച്ച് യാഗത്തിന്‌ കൊണ്ടുപോകുവാൻ പരമശിവനോട് ആവശ്യപ്പെട്ടു.

എന്നാൽ ത്രികാലജ്ഞാനിയായ പരമശിവൻ സതിയെ യാഗത്തിന്‌ പോകുന്നതിൽ നിന്ന് വിലക്കുകയും തന്റെ വിലക്ക് ലംഘിച്ച് യാഗത്തിന്‌ പോയാൽ അപമാനിതയാകപ്പെടും എന്ന് ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുകയും ചെയ്തു. സതിയുടെ സ്ത്രീ സ്വഭാവത്തിനാൽ അവയൊന്നും മുഖവിലയ്ക്കെടുക്കാതെ യാഗത്തിന്‌ പോകാനൊരുങ്ങി. "തന്റെ വാക്കുകൾ ശ്രവിയ്ക്കാതെ യാഗത്തിന്‌ പോയി അപമാനിതയായാൽ തിരികെ കൈലാസത്തിലേയ്ക്ക് വരേണ്ടതില്ല" എന്ന് പറഞ്ഞ് പരമശിവൻ തന്റെ പ്രിയപത്നിയായ സതീദേവിയെ പോകാനനുവദിച്ചു. ദേവിയുടെ സുരക്ഷയ്ക്കായി ശിവപാർഷദന്മാരെ അകമ്പടി സേവിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു.

സതീദേവിയുടെ ആത്മാഹുതി

സതീദേവിയുടെ ആത്മാഹുതി

ശിവപാർഷദന്മാരുടെ അകമ്പടിയോടെ യാഗശാലയിലേയ്ക്ക് യാത്രയായ സതീദേവി അത്യധികം ഉത്സാഹത്തോടെ പുറപ്പെട്ടു. എന്നാൽ യാഗശാലയിലെത്തിയ സതീദേവിയെ കാത്തിരുന്നത് പിതാവിനാലുള്ള അപമാനവും പരിഹാസവും നിന്ദ്യവചനങ്ങളുമായിരുന്നു. മാത്രമല്ല, യജ്ഞത്തിലെ ഹവിർഭാഗം തന്റെ പതിയായ പരമശിവന്‌ വയ്ക്കാതിരിക്കുകയും ചെയ്തു.

ഇതിൽ കോപിഷ്ഠയായ സതീദേവി "സർവാത്മനായ ഭഗവാനോട് വിരോധം കാട്ടുകയും വിശ്വബന്ധുവായ പരമശിവനെ അപമാനിയ്ക്കുകയും ചെയ്യുന്ന അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു" എന്ന് പറഞ്ഞ്പരമശിവനെ മനസിൽ ധ്യാനിച്ച് ദക്ഷന്റെ യാഗാഗ്നിയിൽ ചാടി ആത്മാഹൂതി നടത്തി. ഇതറിഞ്ഞ ശിവൻ അത്യധികം കോപാക്രാന്തനാകുകയും തന്റെ ജട പറിച്ച് നിലത്തടിയ്ക്കുകയും ചെയ്തു.

കൊട്ടിയൂരിലെ താടിപ്രസാദം

കൊട്ടിയൂരിലെ താടിപ്രസാദം

അതിൽ നിന്നുടലെടുത്ത ഉഗ്രരൂപിയായ വീരഭദ്രൻ ശിവനിർദ്ദേശപ്രകാരം യാഗശാലയിലെ പ്രജാപതിമാരെ ആക്രമിച്ച്, യാഗാഗ്നി കെടുത്തി, യജ്ഞശാല തകർത്ത്, ദക്ഷന്റെ ശിരസ്സറുത്തെടുത്തു. ഒടുവിൽ യജ്ഞാചാര്യനായ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. ബാവലിപ്പുഷയ്ക്കക്കരെയുള്ള തിരുവൻ ചിറയിലാണത്രേ താടി ചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണാർത്ഥവു ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കല്പ്പിച്ചും ഭക്തജനങ്ങൾ ഓടപ്പൂക്കൾ പ്രസാദമായി കൊണ്ടു പോകുന്നു.

വയനാടൻ മലനിരകളിൽ നിന്നാണ്‌ ഓടപ്പൂവിനു വേണ്ട ഈറ്റ ശേഖരിയ്ക്കുന്നത്. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുത്ത് വീണ്ടും വെള്ളത്തിലിട്ടു സംസ്ക്കരിച്ചതിനു ശേഷമാണ്‌ പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ്‌ ഉത്സവകാലങ്ങളിൽ ഈറ്റ വെട്ടുന്നത്. വൈശാഖോത്സവകാലത്ത് ഓടപ്പൂ നിർമ്മാണത്തിലൂടെ തൊഴിൽ കണ്ടെത്തുന്ന അനേകയിരങ്ങളുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ്‌ ഒരുമാസത്തെ വൈശാഖോത്സവത്തിൽ ഓടപ്പൂ വില്പനയോടെ ലഭ്യമാകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+