ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയോട് അമ്മ ഹീരാബെന്‍ പറഞ്ഞത് ഇതാണ്...
നരേന്ദ്ര മോദിക്ക് അമ്മ ഹീരാബെൻ മോദിയോടുള്ള അടുപ്പവും സ്നേഹവും സുവ‍്യക്തമാണ്. കോൺഗ്രസുകാർ മോദിയുടെ അമ്മയെ കളിയാക്കിയപ്പോൾ നാമിത് കണ്ടതാണ്. ഹീരാബെൻ മോദിയുടെ പ്രായത്തിനൊപ്പം രൂപയുടെ മൂല്യവും താഴ്ന്ന് പോകുകയാണ് എന്ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ പ്രസംഗിച്ചപ്പോൾ നരേന്ദ്ര മോദി വളരെ വികാരപരമായി തന്നെ അതിനെതിരെ രംഗത്ത് വന്നിരുന്നു. ഹ്യൂമൻസ് ഓഫ് ബോംബേയ്ക്ക് നൽകിയ അഭിമുഖത്തിന്റെ നാലാം ഭാഗത്ത് മോദി അമ്മയെക്കുറിച്ച് സംസാരിക്കുമ്പോൾ അതിൽ ഒട്ടും അത്ഭുതത്തിന് ഇടയില്ല.
കഷ്ടപ്പാടുകൾക്കിടയിലും തന്റെ മക്കളെ വളര്‍ത്തി വലുതാക്കിയ അമ്മയെക്കുറിച്ച് വാഴ്ത്തുകയാണ് മോദി. മോദി എന്ന പ്രമുഖനേതാവിന്റെ അമ്മയാണ് അവർ. അവർക്ക് മോദിയുടെ പ്രധാനമന്ത്രി പദം അത്ര വലിയ പ്രാധാന്യമുള്ള കാര്യമല്ല. പ്രധാനമന്ത്രി പദത്തിന് അവർ അത്രയധികം പ്രാധാന്യം കല്‍പ്പിക്കുന്നതായി മോദിയും കരുതുന്നില്ല. ഗുജറാത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ തന്നെ മോദി വളരെയധികം പ്രാധാന്യം ആര്‍ജിച്ചുകഴിഞ്ഞിരുന്നു.
ഞാൻ പ്രധാനമന്ത്രിയായപ്പോൾ എന്റെ അമ്മയ്ക്ക് എന്ത് തോന്നി എന്ന് എന്നോട് ഒരുപാട് പേർ ചോദിച്ചിട്ടണ്ട്. - മോദി പറഞ്ഞു. അപ്പോഴേക്കും മോദി എന്ന പേര് പ്രശസ്തമായിരുന്നു. എന്റെ ചിത്രങ്ങളും മറ്റും വളരെയധികം പ്രചരിച്ചിരുന്നു. എന്റെ പേര് ചർച്ചയായിരുന്നു. പക്ഷേ എനിക്ക് തോന്നുന്നു അമ്മയെ സംബന്ധിച്ചിടത്തോളം കുറേക്കൂടി വലിയ നാഴികക്കല്ല് ഞാൻ മുഖ്യമന്ത്രിയായതായിരുന്നു.
സ്ഥാനലബ്ധിയെക്കുറിച്ച് മോദി അറിയുന്നത് ദില്ലിയിൽ ഉള്ളപ്പോഴാണ്. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയെ കാണാനായി അദ്ദേഹം അഹമ്മദാബാദിലെത്തി. ആ കൂടിക്കാഴ്ചയും അപ്രതീക്ഷിതമായി അമ്മ നൽകിയ ഉത്തരവും മോദിയുടെ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തിയ കാര്യങ്ങളാണ്.
അദ്ദേഹം പറഞ്ഞു - ഞാൻ ദില്ലിയിലായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഞാൻ അമ്മയെ കാണാനായി നേരെ അഹമ്മദാബാദിലെത്തി. അവിടെയാണ് അവർ സഹോദരനൊപ്പം കഴിഞ്ഞിരുന്നത്. ഞാൻ മുഖ്യമന്ത്രിയാകുമെന്ന കാര്യം അപ്പോഴേക്കും അവർ അറിഞ്ഞിരുന്നു. പക്ഷേ എന്താണ് ആ പോസ്റ്റ് എന്ന കാര്യം അവർക്ക് വ്യക്തമായിരുന്നോ എന്ന കാര്യം എനിക്കുറപ്പില്ല. ഞാൻ എത്തുമ്പോഴേക്കും അവിടം ഉത്സവപ്രതീതിയിലായിരുന്നു.
വീടിന് അടുത്ത് തന്നെ മകൻ പ്രവർത്തിക്കാനെത്തുന്നു എന്ന കാര്യം ഹീരാബെന്നിനെ വളരെയധികം സന്തോഷിപ്പിച്ചു. അധികാരം ദുർവിനിയോഗിക്കരുതെന്നും കൈക്കൂലി വാങ്ങരുതെന്നുമുള്ള ഉറച്ച വാക്കുകളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്.
അദ്ദേഹം ഓർമിച്ചു, അതിന് ശേഷം അവർ പറഞ്ഞു, നോക്കൂ നീ എന്താണ് ചെയ്യുന്നത് എന്നത് എനിക്ക് മനസിലാകില്ല. പക്ഷേ അഴിമതി കാണിക്കില്ല എന്ന് എനിക്ക് വാക്ക് തരൂ. ആ പാപം ഒരിക്കലും ചെയ്യരുത്. ആ വാക്കുകൾ എന്നെ വളരെയധികം സ്വാധീനിച്ചു. അതെന്ത് കൊണ്ട് എന്ന് ഞാൻ പറയാം. വളരെയധികം കഷ്ടപ്പാടിൽ ജീവിച്ച ഒരു സ്ത്രി, സുഖ സൗകര്യങ്ങൾ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്ത്രീ ആഘോഷിക്കേണ്ട ഒരു നിമിഷം വന്നപ്പോൾ എന്നോട് പറഞ്ഞത് കൈക്കൂലി വാങ്ങരുത് എന്നാണ്. ആ വാക്കുകളാണ് മോദിയുടെ ഭരണകാലം അടയാളപ്പെടുത്തിയത്. പ്രധാനമന്ത്രിയായതിന് ശേഷവും എന്റെ വേരുകൾ വളരെ ശക്തമായിരുന്നു.
ഇത് ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള മോദിയുടെ അഭിമുഖത്തിന്റെ നാലാമത്തെ ഭാഗമാണ്. കഴിഞ്ഞ മൂന്ന് ഭാഗങ്ങളും മോദിയുടെ കുട്ടിക്കാലവും വളർച്ചയും പ്രധാനമന്ത്രിയാകുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പല പല ഘട്ടങ്ങളും വിവരിക്കുന്നതാണ്.