തരൂര്‍ മോദിയെ അനുകൂലിച്ചതില്‍ എന്താണിത്ര തെറ്റ്?
ശുചിത്വം എന്ന വാക്കിന് രാഷ്ട്രീയവുമായി എന്തെങ്കിലും ബന്ധമുണ്ടോ? നമ്മുടെ വീട് നാം വൃത്തിയാക്കുന്നതില്‍ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമോ താത്പര്യമോ ഉണ്ടോ? അടുത്തിടെ ശുചിത്വം എന്ന വാക്കിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുന്നത് കണ്ടപ്പോള്‍ ചെറിയൊരു സംശയം. ശുചിത്വം ഭാരതം എന്ന ആശയം രാഷ്ട്രീയമാണോ സാമൂഹികമാണോ?. സാമൂഹികമാണെന്ന് പറയാതിരിയ്ക്കാന്‍ വയ്യ. കാരണം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം സാമൂഹികമായ ഒരു ആവശ്യമാണ് ശുചിത്വമുള്ള അന്തരീക്ഷം എന്നത്. അപ്പോള്‍ പിന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ ശശി തരൂര്‍ അനുകൂലിച്ചതില്‍ എന്താണ് തെറ്റ്.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇത്രയ്ക്ക് പ്രകോപിതരാവാന്‍ മാത്രം എന്ത് പാതകമാണ് തരൂര്‍ ആ വിവാദ ട്വീറ്റിലൂടെ ചെയ്തത്. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് തന്നെ ക്ഷണിച്ച മോദിയെ തരൂര്‍ പ്രശംസിച്ച് ചെയ്ത ട്വീറ്റാണ് വിവാദങ്ങള്‍ക്ക് അടിത്തറ പാകിയത്. മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ ദേശീയ അവബോധം ഉണ്ടാക്കുമെന്ന് തരൂര്‍ പറഞ്ഞിരുന്നു.

ശുചിത്വ ഭാരതം എന്നത് മോദിയുടെ തലച്ചോറില്‍ ഉരുത്തിരിഞ്ഞ ആശയമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ രാഷ്ട്രപിതാവ് കണ്ട സ്വപ്‌നമാണ് ശുചിത്വ ഭാരതം. ആ ഒരു ആശയത്തെ സാക്ഷാത്ക്കരിയ്ക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് സ്വന്തം പാര്‍ട്ടിക്കാരെയല്ല മോദി ക്ഷണിച്ചത്.
ഗാന്ധിജിയുടെ ആശയമാണ് സ്വച്ഛ് ഭാരത് മിഷനിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. ഗാന്ധിജിയുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ തരൂരിനെ വിമര്‍ശിയ്ക്കുന്നതിലൂടെ ചെയ്യുന്നത് ഗാന്ധിജിയുടെ സ്വപ്‌നങ്ങളെ അവഗണിയ്ക്കല്‍ കൂടിയാണ്. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അഭിനന്ദിയ്ക്കാനുള്ള ഒരു മനസ് വേണം.
ഇത് ആദ്യമായല്ല തരൂര്‍ മോദിയെ പ്രശംസിയ്ക്കുന്നത്. പല ഘട്ടങ്ങളിലും തരൂര്‍ മോദിയെ പ്രശംസിച്ചിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങള്‍ക്കപ്പുറം സാമൂഹിക വിഷയങ്ങളിലാണ മോദിയും തരൂരും പരസ്പരം പ്രശംസിച്ചിട്ടുള്ളതെന്നും ശ്രദ്ധേയം. ഒരു പക്ഷേ പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം ആരോഗ്യകരമായ രാഷ്ട്രീയ ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇതിനെപ്പറ്റി കേട്ട് കേള്‍വി പോലും ഇല്ല.
തരൂരിനെതിരെ പാർട്ടിയ്ക്കകത്ത് തന്നെ പ്രതിഷേധേം, പുരയ്ക്ക് മീതെ ചാഞ്ഞ പൊന്മരം എന്നൊക്കെ കോണ്‍ഗ്രസുകാര്‍ വിമര്‍ശിയ്ക്കുമ്പോഴും താന്‍ മോദിയെ പ്രശംസിച്ചതിന്റെ കാരണം എന്താണെന്ന് നല്ല ഭാഷയില്‍ തരൂര്‍ പറയുന്നുണ്ട്. ഇത് കോണ്‍ഗ്രസുകാര്‍ മനസിലാക്കാത്തതാണോ അതോ മനസിലായിട്ടും ഇല്ലെന്ന് ഭാവിയ്ക്കുന്നതാണോ?
ബിജെപി നേതാവിനെ അനുകൂലിയ്ക്കുന്നത് ഒരിയ്ക്കലും ആ പാര്‍ട്ടിയ്ക്കുള്ള പിന്തുണയല്ലെന്ന് തരൂര്‍ ,മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. തരൂരിനെ മോദിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി കാണാന്‍ കോണ്‍ഗ്രസില്‍ തന്നെ ചില സ്ഥാപിത താത്പര്യക്കാരുണ്ടെന്നത് വ്യക്തം. അല്ലെങ്കില്‍ പിന്നെ രാഷ്ട്രീയ പരമല്ലെന്ന് അറിഞ്ഞിട്ടും തരൂരിന്റെ പരമാര്‍ശങ്ങളെ ഇത്ര വിവാദമാക്കേണ്ട ആവശ്യമുണ്ടോ?
എത്ര ഫ്ളാഷ് മോബുകള്‍ സംഘടിപ്പിച്ചാലും എട്ടാം നൂറ്റാണ്ടില്‍ നിന്ന് കാളവണ്ടി പോലും കിട്ടി നമ്മുടെ രാഷ്ട്രീയക്കാര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തുമെന്ന് തോന്നുന്നില്ല. സമൂഹത്തിന് നന്മയുണ്ടാക്കുന്ന പദ്ധതികള്‍ ഏത് പാര്‍ട്ടി മുന്നോട്ട് വച്ചാലും അതിനെ രാഷ്ട്രീയം മറന്ന് അനുകൂലിയ്ക്കാനും അതിന് വേണ്ടി പ്രവര്‍ത്തിയ്ക്കാനും രാഷ്ട്രീയക്കാര്‍ തയ്യാറാകേണ്ട ഒരു കാലം ഇനി വരേണ്ടിയിരിയ്ക്കുന്നു. കാലവും , രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും മാറുകയാണ്.എല്ലാം കണ്ടും കേട്ടും ജനങ്ങള്‍ ഇവിടത്തെന്നെയുണ്ട്. രാഷ്ട്രീയക്കാരെ ജാഗ്രത.












Click it and Unblock the Notifications