നഴ്സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ?
മൂന്ന് വര്‍ങ്ങള്‍ക്ക് മുമ്പായിരുന്നു ആ സംഭവം. ഇറാഖ് ഐസിസിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരുന്ന കാലം. മൊസ്യൂള്‍ ഐസിസ് പിടിച്ചെടുത്തു. എന്നാല്‍ അന്ന്, ഐസിസിന്റെ ക്രൂരതകളെ കുറിച്ച് ലോകത്തിന് അത്ര ബോധ്യം ഉണ്ടായിരുന്നില്ല. സുന്നി തീവ്രവാദികള്‍ എന്ന രീതിയില്‍ മാത്രം ആയിരുന്നു പലയിടങ്ങളിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.
കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ അന്ന് തിക്രിത്തിലേയും മൊസ്യൂളിലേയും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പുറത്ത് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു അവര്‍.
ഒടുവില്‍ അവര്‍ രക്ഷപ്പെട്ടു. തിരിച്ച് ഇന്ത്യയില്‍ എത്തി. അപ്പോഴേക്കും ആ രക്ഷപ്പെടുത്തലിന് അവകാശവാദികള്‍ ഏറെ ഉണ്ടായിരുന്നു. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഇടപെടല്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് പിന്നില്‍ എന്ന് ഒരു വിഭാഗം പറഞ്ഞു. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആയിരുന്നു പിന്നിലെന്ന് മറുവിഭാഗവും. സൂപ്പര്‍ സ്പൈ എന്നറിയപ്പെട്ടിരുന്ന അന്നത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീരകഥകളും പ്രചരിപ്പിക്കപ്പെട്ടു.
അവര്‍ രക്ഷപ്പെട്ടു... സത്യമാണ്
ഒരുപാട് മലയാളി നഴ്സുമാര്‍ ഇറാഖില്‍ ജോലി ചെയ്തിരുന്നു. പലരും ആദ്യഘട്ടത്തില്‍ തന്നെ ജീവനും കൊണ്ട് തിരിച്ചെത്തിയിരുന്നു. എന്നാല്‍ അവസാനം വരെ പിടിച്ചുനില്ക്കാന് ശ്രമിച്ച ചിലര്‍ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. ഇറാഖിലെ ആഭ്യന്തര കലാപത്തിന്റെ വ്യാപ്തിയെ കുറിച്ചും ഐസിസിന്റെ ക്രൂരതകളെ കുറിച്ചും അന്ന് ലോകത്തിന് അത്രത്തോളം അറിവുണ്ടായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയതോടെയാണ് മാധ്യമ ശ്രദ്ധ ഇങ്ങോട്ടെത്തിയത്. ഏറെ നിര്‍ണായകമായ ഇടപെടലുകള്‍ക്കൊടുവില്‍ അവര്‍ മോചിതരാവുക തന്നെ ചെയ്തു.
രക്ഷപ്പെടുത്തിയത് ആര്?
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തര ഇടപെടല്‍ തന്നെ ആയിരുന്നു അവരുടെ മോചനത്തിന് വഴിവച്ചത്. മാത്രമല്ല, ഐസിസ് ഭീകരരെ സംബന്ധിച്ച് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ ഒരു പ്രഖ്യാപിത എതിരാളികളും ആയിരുന്നില്ല അന്ന്. പരിക്കേല്‍ക്കുന്ന ഭീകരരെ ശുശ്രൂഷിക്കാന്‍ ഇവരുടെ സഹായവും ആവശ്യമായിരുന്നു. എന്തായാലും ഇവരെ രക്ഷപ്പെടുത്തിയതിന് പിന്നില്‍ മറ്റ് ചില അനൗദ്യോഗിക ഇടപെടലുകള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിഞ്ഞിട്ടും ഇല്ല.
ആങ്ങളമാരായിരുന്നു
കേരളത്തില്‍ തിരിച്ചെത്തിയ നഴ്സുമാര്‍ ഭീകരരെ പ്രകീര്‍ത്തിക്കുന്ന കാഴ്ചയും പിന്നീട് കണ്ടു. അവര്‍ കരുതലുള്ള ആങ്ങളമാര് ആയിരുന്നു എന്നാണ് ചിലര്‍ പ്രതികരിച്ചത്. വളരെ മാന്യമായാണ് അവര്‍ പ്രതികരിച്ചത് എന്നും ആവശ്യമായ ഭക്ഷണവും സുരക്ഷയും എല്ലാം അവര്‍ പ്രദാനം ചെയ്തിരുന്നു എന്നും നഴ്സുമാര്‍ പറഞ്ഞു. തിക്രിത്തില്‍ നിന്ന് ഇര്‍ബലിലേക്ക് എത്തിച്ചതും ഐസിസ് ഭീകരര്‍ തന്നെ ആയിരുന്നത്രെ. എന്നാല്‍ ആ ഭീകരര്‍ ഇറാഖിലെ യസീദി സ്ത്രീകള്‍ക്ക് ആങ്ങളമാരോ മനുഷ്യരോ പോലും ആയിരുന്നില്ല എന്ന് പിന്നീട് കാലം തെളിയിച്ചു.
സൂപ്പര്‍ സ്പൈ കഥകള്‍
നഴ്സുമാര്‍ തിരിച്ചെത്തിയതിന് ശേഷം ആ രക്ഷപ്പെടുത്തലിന്റെ ക്രെഡിറ്റ് എടുക്കാനുള്ള മത്സരം ആയിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലുകളെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രിയുടേയും സൂപ്പര്‍ സ്പൈ അജിത്ത് ഡോവലിന്റേയും കഥകള്‍ ആയിരുന്നു. അജിത്ത് ഡോവല്‍ നേരിട്ടായിരുന്നു നഴ്സുമാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷനില്‍ ഇടപെട്ടത് എന്ന് വരെ കഥകള്‍ പ്രചരിച്ചു.
ആ 39 പേര്
നഴ്സുമാര്‍ രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തുമ്പോഴും ഇറാഖില്‍ കുടുങ്ങിക്കിടന്നിരുന്ന 39 ഇന്ത്യക്കാരെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അവര്‍ സുരക്ഷിതരാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നഴ്സുമാരെ രക്ഷിച്ചെടുത്ത വീരകരങ്ങള്ക്ക് പക്ഷേ, ആ 39 പേരിലേക്ക് എത്താന്‍ പോലും കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. അവര്‍ എവിടെയാണ് ഉളളത് എന്ന് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴും, അവര്‍ ജീവനോടെയുണ്ട് എന്ന വ്യാജ സത്യവാങ്മൂലങ്ങള്‍ ആയിരുന്നു പൊതുസമൂഹത്തിന് മുന്നില്‍ ആനയിക്കപ്പെട്ടുകൊണ്ടിരുന്നത്.
അന്നേ കൊല്ലപ്പെട്ടു?
എന്നാല്‍ ഈ 39 പേരും അന്നേ കൊല്ലപ്പെട്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസിന്റെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട് ഒടുവില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ആളുടെ വാക്കുകള്‍ പോലും അധികൃതര്‍ വിശ്വാസത്തിലെടുത്തില്ല. വര്‍ഷങ്ങള്‍ കടന്നുപോയപ്പോഴും ആ 39 പേര് എവിടെയുണ്ട് എന്നത് സംബന്ധിച്ച് ഒരു ചെറിയ സൂചന പോലും ലഭിക്കുകയും ചെയ്തില്ല. നഴ്സുമാരെ രക്ഷിച്ച വിഷയത്തില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ ഒന്നും ആ 39 പേരുടെ ജീവന്റെ കാര്യത്തില്‍ എവിടേയും ഉയര്‍ന്ന് കണ്ടതും ഇല്ല.
ഈ ക്രെഡിറ്റ് ആര്‍ക്ക്?
നഴ്സുമാരെ രക്ഷിച്ചെടുക്കുന്നതില്‍ ക്രെഡിറ്റ് പങ്കുവയ്ക്കാന്‍ രണ്ട് കൂട്ടര് ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും. എന്നാല്‍, നഷ്ടപ്പെട്ട ആ 39 ജീവനുകളുടെ 'ക്രെഡിറ്റ്' ആര് സ്വന്തമാക്കും ? അവരുടെ മരണത്തിന് ആര് ഉത്തരവാദിത്തം പറയും? ഈ ചോദ്യങ്ങള്‍ എന്നും ഇന്ത്യന്‍ പൊതുസമൂഹം ചോദിച്ചുകൊണ്ടേയിരിക്കും എന്ന് ഉറപ്പാണ്.
ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: കാത്തിരിപ്പ് വിഫലം
ഇന്ത്യക്കാരുടെ മരണം ആദ്യം അറിയിച്ചത് ഹര്‍ജിത്ത്! സര്‍ക്കാര്‍ നുണയനാക്കി, ഒടുവില്‍ സത്യം ജയിച്ചു!
വികെ സിങിന്റെ അന്നത്തെ യാത്ര ഇന്ത്യക്കാരെ കണ്ടെത്താൻ; ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാനും...