ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ത്? പ്രതിഷേധത്തിന് പിന്നില്‍ എന്തൊക്കെ? കാരണക്കാര്‍ ആര്?
കൊച്ചി/മിനിക്കോയ്: ലക്ഷദ്വീപുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഒരുപാട് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വലിയ പ്രതിഷേധമാണ് അവിടെ നിന്നുയരുന്നത്. കൊവിഡ് ആദ്യ ഘട്ടത്തിലും ലക്ഷദ്വീപില്‍ നിന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇടം എന്നതായിരുന്നു അന്ന് ലക്ഷദ്വീപിന്റെ പ്രത്യേക.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ലക്ഷദ്വീപില്‍ കൊവിഡ് പടരുന്നു എന്നത് മാത്രമല്ല പ്രശ്‌നം. അതിന് കാരണമായതെന്തെന്ന് ദ്വീപ് നിവാസികള്‍ വിശദമാക്കുമ്പോള്‍ ഒരു രാഷ്ട്രീയ അധിനിവേശത്തിന്റെ ശ്രമങ്ങള്‍ കൂടിയാണ് അവര്‍ വെളിപ്പെടുത്തുന്നത്. എന്താണ് ലക്ഷദ്വീപില്‍ സംഭവിക്കുന്നത് എന്നതും എന്തൊക്കെയാണ് ആക്ഷേപങ്ങള്‍ എന്നതും പരിശോധിക്കാം...

അഡ്മിനിസ്‌ട്രേറ്റര്‍
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതിന് പിറകെയാണ് ലക്ഷദ്വീപില്‍ പ്രതിഷേധം സൃഷ്ടിക്കാനുതകുന്ന സംഭവങ്ങള്‍ അരങ്ങേറിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാലമത്രയും ഉണ്ടായിരുന്നു നിയമനം പോലെ ആയിരുന്നില്ല ഇത്തവണത്തെ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥരെ ആയിരുന്നു പൊതുവേ അഡ്മിനിട്രേറ്റര്‍ ആയി നിയമിക്കാറുള്ള്ത്. എന്നാല്‍ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പൊളിറ്റിക്കല്‍ നിയമനമാണ്. ഇതില്‍ തന്നെ അസ്വാഭാവിക കാണുന്നത് സ്വാഭാവികമാണ്.

ബിജെപ്പിക്കാരനായ പ്രഫുല്‍ പട്ടേല്‍
ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു മുമ്പ് പ്രഫുല്‍ ഖോഡ പട്ടേല്‍. രാജ്യ ചരിത്രത്തില്‍ ആദ്യമായി ഒരു കേന്ദ്ര ഭരണ പ്രദേശത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന റെക്കോര്‍ഡും പ്രഫുല്‍ പട്ടേലിനാണ്. നരേന്ദ്ര മോദി അധികാരമേറ്റതിന് പിറകെ ആയിരുന്നു ദാമന്‍ ആന്റ് ദിയുവിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചത്. പിന്നീട് ദാദ്ര ആന്റ് ഹവേലി നഗറിന്റെ അഡ്മിനിസ്‌ട്രേറ്ററും ആക്കി. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചതോടെ, പ്രഫുല്‍ പട്ടേലിന് അധിക ചുമതല കൂടി നല്‍കുകയായിരുന്നു.

പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍
പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതോടെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ഇതേ പ്രഫുല്‍ പട്ടേല്‍ ദാമന്‍ ആന്റ് ദിയുവിലും ദാദര്‍ ആന്റ് നഗര്‍ ഹവേലിയിലും നടത്തിയ പരിഷ്‌കാരങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് ഇവയെന്നാണ് പൊതു വിലയിരുത്തല്‍.

കൊവിഡ് കുതിച്ചു
പൂജ്യം കൊവിഡ് കേസുകള്‍ ഉണ്ടായിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ കേസുകളുടെ പെരുമഴയാണ്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതിന് പിറകെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതാണ് അതിന് വഴിവച്ചത് എന്നാണ് ദ്വീപുകാര്‍ പറയുന്നത്. എന്നാല്‍ അതില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരു പങ്കുമില്ലെന്നാണ് കേരളത്തിലെ ബിജെപി അനുകൂലികളുടെ വാദം.

ബീഫ് നിരോധനം
ലക്ഷദ്വീപ് നിവാസികള്‍ ഭൂരിപക്ഷവും ഇസ്ലാംമത വിശ്വാസികളാണ്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ നീക്കം ബീഫ് നിരോധനവും ഗോവധ നിരോധനവും ആണെന്നതാണ് അടുത്ത കാര്യം. ഇത് സാമൂഹികമായി വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. പ്രാദേശികമായ സാംസ്‌കാരിക പരിസരത്തെ റദ്ദുചെയ്യുന്നതാണ് ഇത്തരം നടപടികള്‍.

മദ്യം കൊണ്ടുവരുന്നു
ലക്ഷദ്വീപിന്റെ പ്രത്യേകതളില്‍ ഒന്നായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. ഇക്കാര്യം സിനിമകളിലൂടെ എങ്കിലും മലയാളികള്‍ക്ക് പരിചിതമാണ്. പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി ചുമതലയേറ്റതിന് പിറകെ, ടൂറിസം മേഖലയില്‍ മദ്യവിതരണത്തിന് അനുമതി നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ദ്വീപ് നിവാസികളെ സംബന്ധിച്ച് തീരെ സ്വീകാര്യമായ ഒരു കാര്യമല്ല ഇത്. ടൂറിസം മേഖലയില്‍ അനുവാദം നല്‍കിയാല്‍ അത് പതിയെ ദ്വീപ് നിവാസികളിലേക്കും എത്തുമെന്നാണ് ആശങ്ക.

ഗുണ്ടാ നിയമം
ലക്ഷദ്വീപിലെ അടഞ്ഞുകിടക്കുന്ന ജയില്‍ കണ്ട് അന്തംവിടുന്ന പൃഥ്വിരാജിന്റെ കഥാപാത്രമുണ്ട് അനാര്‍ക്കലി എന്ന സിനിമയില്‍. അവിടെ കാര്യങ്ങള്‍ ഏതാണ്ട് അങ്ങനെ തന്നെയാണ്. കുറ്റകൃത്യങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍, ഈ ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുകയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഇങ്ങനെയൊരു നിയമം പാസാക്കുന്നതിലെ ലക്ഷ്യം എന്തെന്ന് ദ്വീപ് നിവാസികള്‍ സ്വാഭാവികമായും സംശയിക്കും.

പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. അതിന്റെ ഭാഗമായ ലക്ഷദ്വീപിലും പോസ്റ്ററുകളും മറ്റും സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ എത്തിയതിന് പിറകെ ഈ പോസ്റ്ററുകള്‍ നീക്കം ചെയ്യിച്ചു. അവ സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് വാര്‍ത്തകള്‍. മറ്റൊരു പ്രശ്‌നങ്ങള്‍ക്കും സാധ്യതയില്ലാത്ത ലക്ഷദ്വീപില്‍ എന്തിനാണ് ഇത്തരം അറസ്റ്റ് നടപടികള്‍ എന്നതും ദ്വീപ് നിവാസികളില്‍ സംശയം ജനിപ്പിക്കുന്നതാണ്.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതാണ് മറ്റൊന്ന്. പലസംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങളുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുടെ ലക്ഷദ്വീപില്‍ എന്തിനാണ് ഇത്തരമൊരു നിയമം എന്നതും സ്വാഭാവികമായും ആശങ്കയുയര്‍ത്തുന്ന ഒന്നാണ്.

മത്സ്യത്തൊഴിലാളികള്‍ക്കെതിരെ
ലക്ഷദ്വീപിന്റെ തൊഴില്‍ മേഖലയുടെ സിംഹഭാഗവും മീന്‍പിടിത്തവുമായി ബന്ധപ്പെട്ടതാണ്. കടല്‍ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളുകളുടെ ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റി എന്നതാണ് വൈകാരികമായി തന്നെ അവരെ വേദനിപ്പിച്ച ഒന്ന്. തീരസംരക്ഷണ നിയമന്റെ പേരിലായിരുന്നു ഈ നടപടി. മത്സ്യത്തൊഴിലാളികള്‍ ബോട്ട് അടുപ്പിക്കുന്നതും ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കും ചൂര സംസ്‌കരണത്തിന്റെ പ്രാഥമിക കാര്യങ്ങളും നിര്‍വ്വഹിച്ചിരുന്ന സ്ഥലങ്ങളാണ് ഇങ്ങനെ പൊളിച്ചുമാറ്റപ്പെട്ടത്. പ്രദേശവാസികളെ ചൊടിപ്പിക്കാന്‍ ഇത് തന്നെ വലിയ വിഷയം ആണ്.

ദ്വീപ് ജീവനക്കാരെ പിരിച്ചുവിട്ടു
താത്കാലിക ജീവനക്കാരെ അപ്രതീക്ഷിതമായി പിരിച്ചുവിട്ടു എന്നതാണ് ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്ന മറ്റൊരു വിഷയം. ടൂറിസം വകുപ്പില്‍ നിന്ന് മാത്രം 190 ല്‍പരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു എന്ന് അവര്‍ ആരോപിക്കുന്നുണ്ട്. മറ്റ് ഓഫീസുകളില്‍ നിന്നും പിരിച്ചുവിടല്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു. താരസംരക്ഷണത്തിനായി നിയോഗിച്ച മറൈന്‍ വാച്ചേഴ്‌സ് എന്ന പ്രാദേശിക ഗ്രൂപ്പുകള്‍ക്ക് തുടര്‍നിയമനം നല്‍കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്.

സംഘപരിവാര്‍ രാഷ്ട്രീയം
പ്രഫുല്‍ ഖോഡ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച് ദ്വീപില്‍ സംഘപരിവാര്‍ രാഷ്ട്രീയം കുത്തിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നതാണ് വലിയ ആക്ഷേപം. പ്രഫുല്‍ പട്ടേലിന്റെ ചരിത്രവും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചവരുടെ ലക്ഷ്യവും എന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നുണ്ട്. എന്തായാലും ഇന്ന് രാജ്യം മുഴുവന്‍ ലക്ഷദ്വീപിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുന്ന ഒരു സാഹചര്യം ഉടലെടുത്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്തുണയ്ക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയം പിന്‍പറ്റുന്നവര്‍ മാത്രമാണെന്നതും യാഥാര്‍ത്ഥ്യമാണ്.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications