എല്‍ഡിഎഫ് എംഎല്‍എമാര്‍ ലോക്‌സഭയിക്ക് പോകണോ
ഒരു തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ ഏറെ ചെലവേറിയ ഒരു പ്രക്രിയയാണ്. അത് മാത്രമല്ല, അതിനായി ജനങ്ങളും സര്‍ക്കാരും അത്രത്തോളം ബുദ്ധിമുട്ടുന്നും ഉണ്ട്.ഉത്തരവാദിത്ത ബോധമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ജനങ്ങളെ അനാവശ്യമായി തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടരുത്. പക്ഷേ ഈ ലോസ്‌കഭ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ വക്കുന്നത് ചില അനാവശ്യമായ തിരഞ്ഞെടുപ്പ് സാധ്യതകളിലേക്കാണ്.
ജനപക്ഷത്ത് നില്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം തന്നെയാണ് ഇത്തവണ അനാവശ്യമായി തിരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുക്കുന്നത്. രണ്ട് സിറ്റിംഗ് എംഎല്‍എമാരാണ് എല്‍ഡിഎഫിന്റെ ലോക്‌സഭ സ്ഥാനാര്‍ത്ഥികള്‍.
കൊല്ലത്ത് കുണ്ടറയില്‍ നിന്നുള്ള എംഎല്‍എയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ എംഎ ബേബിയാണ് ജനവിധി തേടുന്നത്. കോട്ടയത്ത് ജനത ദള്‍ എസ് സംസ്ഥാന പ്രസിഡന്റും തിരുവല്ല എംഎല്‍എയും ആയ മാത്യു ടി തോമസ് ആണ് സ്ഥാനാര്‍ത്ഥി.
ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഈ പാര്‍ട്ടികളില്‍ ആളില്ലാഞ്ഞിട്ടാണോ നിയമസഭയില്‍ നിന്നുള്ള ഈ കെട്ടിയിറക്കല്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. ഇവരെ നിയസഭയിലേക്ക് തിരഞ്ഞെടുത്ത ജനങ്ങളോട് ചെയ്യുന്ന നീതികേട് കൂടിയാണ് ഇത്തരം തീരുമാനങ്ങള്‍.
വിജയ സാധ്യതയാണ് ഓരോ പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രധാന ഘടകം. അത് അംഗീകരിക്കുകയും ചെയ്യാം. എന്നാല്‍ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ദീര്‍ഘവീക്ഷണമില്ലായ്മ ആണ് ഇത്തരം സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങള്‍ തെളിയിക്കുന്നത് എന്നത് പറയാതിരിക്കാനാവില്ല.
കോട്ടയത്ത് സിപിഎമ്മിനെ സംബന്ധിച്ച് എംഎ ബേബി മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ്. എന്നാല്‍ ആ സീറ്റിന് വേണ്ടിയുള്ള ബലപ്രയോഗത്തിലാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നത്. ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനാണ് കൊല്ലത്ത് ബേബിയുടെ എതിരാളി.
കോട്ടയം മണ്ഡലത്തില്‍ ഇത്തവണ മത്സരം തീപാറുമെന്നതില്‍ സംശയം വേണ്ട. കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് മാത്യു ടി തോമസിന്റെ എതിരാളി. കഴിഞ്ഞ തവണ സുരേഷ് കുറുപ്പിനെ അട്ടിമറിച്ച് പാര്‍ലമെന്റില്‍ എത്തിയ ആളാണ് ജോസ് കെ മാണി.
കൊല്ലത്ത് എംഎ ബേബിയും കോട്ടയത്ത് മാത്യു ടി തോമസും ജയിച്ചാല്‍ കേരളം ഉടന്‍ തന്നെ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. കുണ്ടറയിലും തിരുവല്ലയിലും. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ക്ഷീണം തീരും മുമ്പ് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് വലിച്ചെറിയുന്നതിന് തുല്യമായിരിക്കും അത്.