കോണ്‍ഗ്രസ് ശക്തമാകുന്നതില്‍ ഘടകക്ഷികള്‍ക്ക് താത്പര്യമില്ല? നേതൃമാറ്റമെന്ന ആവശ്യത്തിന് പിന്നിലെ കളികള്‍...

സംസ്ഥാനത്ത് യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ് ആണ്. യുഡിഎഫിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതേസമയം ഒരു വര്‍ഷം മുമ്പ് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഘടകക്ഷികളില്‍ നിന്ന് പോലും ഉയരാന്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല അതിന് കാരണം. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതാണ് ഘടകക്ഷികളും താത്പര്യപ്പെടുന്നത് എന്ന് തന്നെ വിലയിരുത്തേണ്ടി വരും. പരിശോധിക്കാം...

കോണ്‍ഗ്രസ് നേതൃത്വം

കോണ്‍ഗ്രസ് നേതൃത്വം

കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വം മിക്കപ്പോഴും രണ്ട് ഗ്രൂപ്പുകളിലാണ് നിക്ഷിപ്തമായിരുന്നത്. ഏകെ ആന്റണിയ്ക്ക് ശേഷം എ ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മന്‍ ചാണ്ടിയും കെ കരുണാകരന് ശേഷം ഐ ഗ്രൂപ്പിന്റെ നേതൃത്വം രമേശ് ചെന്നിത്തലയും ഏറ്റെടുത്തു. ഈ സമവാക്യങ്ങളില്‍ പിഴവുകള്‍ വന്നപ്പോഴെല്ലാം വലിയ പ്രതിസന്ധികളും ഉടലെടുത്തു.

കെപിസിസി അധ്യക്ഷന്‍മാര്‍

കെപിസിസി അധ്യക്ഷന്‍മാര്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്നവര്‍ ആരെല്ലാമെന്ന് നോക്കാം. 2001 മുതല്‍ 2004 വരെ ഐ ഗ്രൂപ്പ് നേതാവായിരുന്ന കെ മുരളീധരന്‍ ആയിരുന്നു അധ്യക്ഷന്‍. അതിന് ശേഷം 2005 മുതല്‍ 2104 വരെ ഒമ്പത് വര്‍ഷം കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്നതും ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തല ആയിരുന്നു. അതിന് ശേഷം 2014 മുതല്‍ 2017 വരെ ഗ്രൂപ്പില്ലാത്ത വിഎം സുധീരന്‍ അധ്യക്ഷനായി. എ ഗ്രൂപ്പ് നേതാവായ എംഎം ഹസ്സനാണ് സുധീരന് ശേഷം ഒന്നര വര്‍ഷത്തോളം കെപിസിസി അധ്യക്ഷനായത്. ഏറ്റവും ഒടുവില്‍ 2018 മുതല്‍ ഗ്രൂപ്പില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രനും അധ്യക്ഷനായി തുടരുന്നു.

ഗ്രൂപ്പ് അതീതര്‍

ഗ്രൂപ്പ് അതീതര്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ക്ക് അതീതരായി എത്തിയപ്പോഴാണ് കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവും അധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്. വിഎം സുധീരന്‍ അധ്യക്ഷനായിരുന്നപ്പോഴും ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരിക്കുമ്പോഴും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലപാടെടുക്കുമ്പോള്‍ ഒതുക്കാന്‍ ഇരു ഗ്രൂപ്പുകളും ഒത്തുചേരുന്നു എന്ന സവിശേഷ സാഹചര്യവും കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്.

പാര്‍ട്ടിയുടെ കാര്‍ക്കശ്യം

പാര്‍ട്ടിയുടെ കാര്‍ക്കശ്യം

എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തമായ പാര്‍ട്ടി നിലപാടുകള്‍ ഗ്രൂപ്പ് അതീതരായ അധ്യക്ഷന്‍മാര്‍ സ്വീകരിച്ചിട്ടുണ്ട് എന്നതും കോണ്‍ഗ്രസിന്റെ ചരിത്രമാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വിഎം സുധീരനും വെല്‍ഫെയര്‍ പാര്‍ട്ടി വിവാദത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും സ്വീകരിച്ച ശക്തമായ നിലപാടുകള്‍ തന്നെ ഉദാഹരണങ്ങള്‍.

ഘടകക്ഷികളുടെ പ്രശ്‌നം

ഘടകക്ഷികളുടെ പ്രശ്‌നം

ഇത് തന്നെയാണ് ഘടകക്ഷികള്‍ക്കും പ്രശ്‌നമാകുന്നത്. കോണ്‍ഗ്രസ്, ഒരു പാര്‍ട്ടി എന്ന നിലയില്‍ ശക്തമായ നിലപാടെടുക്കുമ്പോള്‍ അത് ഘടകകക്ഷികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയം പോലെ, വിട്ടുവീഴ്ചകള്‍ക്ക് ഇത്തരം നേതാക്കള്‍ തയ്യാറാകുന്നില്ല എന്നത് തന്നെയാണ് ഘടക കക്ഷികളുടെ ആശങ്ക. ഭരണത്തിലിരിക്കുന്പോഴും അല്ലാത്തപ്പോഴും ഇത് തന്നെയാണ് സ്ഥിതി. വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ സഹകരണത്തെ അതിശക്തമായി എതിർത്തതാണ് മുല്ലപ്പള്ളി രാമചന്ദ്രനെ അനഭിമതനാക്കിയത്.

നേതൃമാറ്റത്തിന് വേണ്ടി

നേതൃമാറ്റത്തിന് വേണ്ടി

കോണ്‍ഗ്രസിനുള്ളില്‍ നിന്ന് നേതൃമാറ്റത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നത് സ്വാഭാവികമായ കാര്യമാണ്. പ്രത്യേകിച്ചും രണ്ട് ഗ്രൂപ്പുകള്‍ക്കും അതീതനായ ഒരാള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും കോണ്‍ഗ്രസിലെ നേതൃമാറ്റത്തിനായി ഘടക കക്ഷികള്‍ പോലും സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യം ഉണ്ടാകുന്നത്.

മികച്ചതോ മോശമോ

മികച്ചതോ മോശമോ

മുല്ലപ്പള്ളി രാമചന്ദ്രന്‍ മികച്ച കെപിസിസി അധ്യക്ഷനാണോ അല്ലയോ എന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം മാത്രമാണ്. എന്നാല്‍ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് വേണ്ടി ഘടക കക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന സാഹചര്യം ഒരു വെറും ആഭ്യന്തര പ്രശ്‌നം മാത്രമായി കാണാന്‍ കോണ്‍ഗ്രസ് തയ്യാറാകരുത്. എന്തായാലും ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം കര്‍ശനമായ നിലപാട് സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

മുസ്ലീം ലീഗ് ഇടപെടുമ്പോള്‍

മുസ്ലീം ലീഗ് ഇടപെടുമ്പോള്‍

കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ സംബന്ധിച്ച് മുസ്ലീം ലീഗ് അഭിപ്രായം പറയുമ്പോള്‍ തന്നെ അത് മുന്നണിയെ കുറിച്ചുള്ള പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുന്നുണ്ട്. പാര്‍ട്ടി അണികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. മറ്റ് ഘടകക്ഷികള്‍ എല്ലാം താരതമ്യേന ചെറിയ കക്ഷികള്‍ മാത്രമായതുകൊണ്ട്, അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കാറുമില്ല.

സീറ്റ് നിലയിലെ അന്തരം കുറയുമ്പോള്‍

സീറ്റ് നിലയിലെ അന്തരം കുറയുമ്പോള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കക്ഷികളുടെ സീറ്റ് നില ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഒന്നാം കക്ഷിയായ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്ലീം ലീഗിന് ലഭിച്ചത് 18 സീറ്റുകള്‍ ആണ്. മറ്റ് ഘടകക്ഷികള്‍ ആരും രണ്ടക്കം തികച്ചില്ല. ഇതില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 87 സീറ്റുകളിലും മുസ്ലീം ലീഗ് മത്സരിച്ചത് 24 സീറ്റുകളിലും ആണ്. അതുകൊണ്ട് തന്നെ ജയിച്ച സീറ്റുകളുടെ എണ്ണത്തിലുള്ള അന്തരവും ഏറെ പ്രധാനപ്പെട്ടതാണ്

ഹൈക്കമാന്‍ഡ് ഇടപെടല്‍

ഹൈക്കമാന്‍ഡ് ഇടപെടല്‍

സാധാരണ ഗതിയില്‍ കെപിസിസിയിലെ വീതംവപ്പുകള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വലിയ വിഷയമാക്കാറില്ല. എന്നാല്‍ വിഎം സുധീരനെ അധ്യക്ഷനാക്കിയതിലൂടെ കേരളത്തിലെ കോണ്‍ഗ്രസിന് ശക്തമായ ഒരു സന്ദേശം തന്നെ ആയിരുന്നു അന്ന് നല്‍കിയത്. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോഴും, ഇത്രയും കോലാഹലങ്ങളുണ്ടായിട്ടും മുല്ലപ്പള്ളിയെ ആ സ്ഥാനത്ത് നിന്ന് മാറ്റാത്തതും കേന്ദ്ര നേതൃത്വത്തിന്റെ കാര്‍ക്കശ്യത്തിന്റെ പുറത്താണ്. കേരളത്തിലെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ ഗ്രൂപ്പുകളോ ഘടകക്ഷികളോ തീരുമാനിക്കേണ്ടതില്ലെന്ന ശക്തമായ സന്ദേശം തന്നെയാണ് ഇതുവഴി നല്‍കിയിട്ടുള്ളതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+