കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പാടി കമ്മീഷന്‍ ശുപാര്‍ശകളും സര്‍ക്കാര്‍ ഉത്തരവും

Google Oneindia Malayalam News

ഷിനോദ് എടക്കാട്‌

ന്യൂസ് പോര്‍ട്ടലുകമായി ബന്ധപ്പെട്ട് അമ്പാടി കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇതോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി കഴിഞ്ഞു. പിആര്‍ഡി നിര്‍ദ്ദേശങ്ങളെ പ്രായോഗിക തലത്തില്‍ വിശകലനം ചെയ്യുകയും പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്യുകയാണ് ലേഖകന്‍.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ എംപാനല്‍മെന്റും പരസ്യ താരിഫ് നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനുവേണ്ടി നിയോഗിച്ച അമ്പാടി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് ഏപ്രില്‍ 24നു തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലെ പല നിര്‍ദ്ദേശങ്ങളും സ്വതന്ത്ര്യ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനത്തിനോ മേഖലയുടെ ശുദ്ധീകരണത്തിനോ യോജിക്കുന്നതല്ലെന്ന് നിസ്സംശയം പറയാം. പത്രം എത്ര പേര്‍ വായിച്ചുവെന്നോ ചാനല്‍ എത്ര പേര്‍ കണ്ടുവെന്നോ കൃത്യമായി പറയാന്‍ സാധിക്കില്ല. പലപ്പോഴും ഇക്കാര്യത്തില്‍ 'കള്ളക്കണക്കാണ്' പറയാറുള്ളത്.

പക്ഷേ, ന്യൂസ് പോര്‍ട്ടലുകളുടെ സ്ഥിതി അതല്ല, എത്ര ആളുകള്‍ വായിച്ചു? എവിടെ നിന്നു വായിച്ചു?, എപ്പോള്‍ വായിച്ചു? അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തൊക്ക? ചുരുക്കത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആധികാരികമായി എല്ലാം പറയാന്‍ സാധിക്കും. എന്നാല്‍ അമ്പാടി കമ്മീഷന്‍് വേണ്ടത്ര പഠനം നടത്താതെ അല്ലെങ്കില്‍ ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായി ചര്‍ച്ച നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എളുപ്പം മനസ്സിലാകും. സാങ്കേതികമായി അറിവുള്ളവര്‍ പാനലില്‍ ഉണ്ടായിട്ടു കാര്യമില്ലെന്നു ചുരുക്കം. പ്രായോഗികമായ അറിവും സാങ്കേതിമായ അറിവും രണ്ടാണ്. അമ്പാടി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പറയാതെ വയ്യ.

Ambadi committee report

1 വെബ്‌സൈറ്റ് ഒരേ പേരില്‍ ഒരു ഡൊമെയ്‌നിനു കീഴില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിരിക്കണമെന്നത് ശരിയായ രീതിയല്ല. പത്രങ്ങള്‍ക്കു പോലും ഇതു ഒരു വര്‍ഷമാണ് എംപാനല്‍മെന്റിനുള്ള കാലവധിയെന്നാണ് എന്റെ അറിവ്. അതില്‍ ചെറിയ ഒരു കൂട്ടിച്ചേര്‍ക്കല്‍ അത്യാവശ്യമാണ്. വാര്‍ത്താ സ്വഭാവത്തോടെയുള്ള ഏതൊരു മലയാളം പോര്‍ട്ടലും ലോഞ്ച് ചെയ്തു ആറു മാസം കഴിഞ്ഞ് പ്രതിമാസം ഒരു ലക്ഷം യൂസര്‍മാരെ നേടി കഴിഞ്ഞാല്‍ അവരെ അംഗീകരിക്കാന്‍ തയ്യാറാകണം.

2 യൂനിക് യൂസര്‍മാരെ അടിസ്ഥാനമാക്കി താരിഫ് നിര്‍ണയിക്കുന്നത് അംഗീകരിക്കാം. പക്ഷേ, 25000 യൂസര്‍മാരുള്ള സ്‌പെഷ്യല്‍ കാറ്റഗറി അഴിമതിയ്ക്കുള്ള മറയാണ്. സ്‌പെഷ്യല്‍ കാറ്റഗറിയിലുള്ള മിനിമം യൂനിക് യൂസര്‍മാരുടെ എണ്ണം ഏറ്റവും ചുരുങ്ങിയത് 50000 ആയിരിക്കണം.

3 ഗൂഗിള്‍ അനാലിറ്റിക്‌സ് ഡാറ്റ പിആര്‍ഡി പോലുള്ള ഓഫിസുമായി ഷെയര്‍ ചെയ്യുന്നത് ശാസ്ത്രീയമല്ല. (ഇതുവരെയുളള അനുഭവം അതാണ്.) ഡാറ്റയാണ് ഏതൊരു ന്യൂസ് പോര്‍ട്ടലിന്റെയും സ്വത്ത്. അതു ഷെയര്‍ ചെയ്യുന്നത് ആത്മഹത്യാപരമാണ്.

യൂസേഴ്‌സും പേജ് വ്യൂവും മാത്രമാണ് പിആര്‍ഡിക്ക് വേണ്ടത്. ഒരു ട്രാക്കിങ് കോഡ് തയ്യാറാക്കുകയും ആ കോഡ് അഫിലിയേഷന്‍ നല്‍കുന്ന വെബ്‌സൈറ്റില്‍ ഇന്‍സെര്‍ട്ട് ചെയ്തുവെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. ഒരു സിംപിള്‍ ജാവാ സ്‌ക്രിപ്റ്റിലൂടെ ഇത് സാധിക്കും. ഈ ട്രാക്കിങ് സംവിധാനത്തില്‍ ഓരോ സൈറ്റിനും യുസര്‍നെയിം പാസ് വേര്‍ഡ് കൊടുക്കണം. എളുപ്പപണിയായി പിആര്‍ഡി ഒരു അനാലിറ്റിക്‌സ് എക്കൗണ്ട് ഉണ്ടാക്കി അതിന്റെ കോഡ് ഇടാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നേക്കാം. എന്നാല്‍ അതും മേല്‍പറഞ്ഞ പ്രശ്‌നങ്ങളുണ്ടാക്കും.

4 പരസ്യങ്ങള്‍ വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യണമെന്ന വാദം ശുദ്ധ അസംബന്ധമാണ്. പിആര്‍ഡിയാണ് ആഡ് സെര്‍വര്‍ റണ്‍ ചെയ്യേണ്ടത്. ഗുഗിളിന്റെ ആഡ് പ്ലാനര്‍ സംവിധാനം ഇതിനായി ഉപയോഗിക്കാവുന്നത്. പിആര്‍ഡി നല്‍കുന്ന കോഡാണ് സൈറ്റുകളില്‍ വര്‍ക്ക് ചെയ്യേണ്ടത്. അതാത് സൈറ്റുകളിലെ ഡീറ്റെയില്‍ ചെക് ചെയ്യാന്‍ അവര്‍ക്ക് ലോഗിന്‍ കൊടുക്കണം. പിആര്‍ഡിക്ക് ഒറ്റ ലോഗിനിലൂടെ കാര്യങ്ങള്‍ കാണാം. ഇതൊന്നും അധികം ചെലവുള്ള കാര്യങ്ങളല്ല. നേരെ മറിച്ച് ആഡ് സെര്‍വര്‍ വെബ്‌സൈറ്റുകള്‍ സ്വന്തമായി കൈകാര്യം ചെയ്യണമെന്നത് അശാസ്ത്രീയവും അപ്രായോഗികവുമാണ്. കാരണം ന്യൂസ് പോര്‍ട്ടലിനേക്കാള്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് ആഡ് സെര്‍വറുകള്‍.

5 നിലവില്‍ ആര്‍ക്കു വേണമെങ്കിലും ന്യൂസ് പോര്‍ട്ടല്‍ തുടങ്ങാവുന്നതാണ്. എന്നാല്‍ ഒരു പത്രമോ ചാനലോ ഇതുപോലെ ആരംഭിക്കാനാകില്ല. സര്‍ക്കാര്‍ മീഡിയാ ലിസ്റ്റില്‍ ഇടം പിടിക്കാനും പരസ്യം കൈക്കലാക്കാനും മാത്രമായി സൈറ്റ് തുടങ്ങുന്നവരുണ്ട്. (വാസ്തവത്തില്‍ ഇതൊരു സ്വപ്‌നം മാത്രമാണ്).ഇത്തരക്കാരെ നിയന്ത്രിക്കണം. ഡൊമെയ്ന്‍ പോലുമില്ലാത്ത ചിലതിനെ മീഡിയാ ലിസ്റ്റില്‍ കണ്ട ചരിത്രവുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ന്യൂസ് പോര്‍ട്ടലുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കമ്പനികളാക്കുകയോ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇതേ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. പ്രൊപ്രൈറ്റര്‍ സ്ഥാപനങ്ങളെ കഴിയുന്നതും വേഗം ഇന്‍കോര്‍പ്പറേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കണം. വെബ്‌സൈറ്റ് അല്ലെങ്കില്‍ കമ്പനിയുടെ പേരിലുള്ള ബാങ്ക് എക്കൗണ്ട് നിര്‍ബന്ധമാക്കണം. വ്യക്തികളുടെ എക്കൗണ്ടിലേക്ക് പണം പാസ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കരുത്.

Kerala government

6 പരസ്യങ്ങള്‍ അഡാപ്റ്റീവ് ടെക്‌നോളജിയിലായിരിക്കണം. മൊത്തം സൈസില്‍ നിബന്ധന പാലിച്ചാല്‍ മതിയാകും. പ്രീ സൈസ്ഡ് പരസ്യങ്ങള്‍ പുതിയ അഡാപ്റ്റീവ് ടെക്‌നോളജിയില്‍ വില്ലനാകും. ഇതിനര്‍ത്ഥം ചെറിയ പരസ്യം കൊടുക്കണമെന്നല്ല. പരസ്യം അഡാപ്റ്റീവ് ആകണമെന്നതാണ്. പരസ്യം ട്രാക്കിങ് കോഡ് സഹിതമാണ് നല്‍കേണ്ടത്. പാനലിലുള്ള ഓരോ വെബ് സൈറ്റിനും യൂസര്‍ ഐഡിയുണ്ടാകണം. പിആര്‍ഡിക്ക് പരസ്യം ഇത്തരത്തില്‍ മോണിറ്റര്‍ ചെയ്യാനും സാധിക്കും. ഓരോ സൈറ്റിനും അവരുടെ ഡാറ്റാ കാണാനും സാധിക്കും. ഒരിക്കല്‍ കൂടി വലിപ്പത്തില്‍ കുറവ് വരുത്താനല്ല, മൊബൈലില്‍ കൃത്യമായി കിട്ടുന്നതിനുവേണ്ടിയാണിത്.

7 യൂസേഴ്‌സ് കണക്ക് വര്‍ഷാവര്‍ഷം വെബ്‌സൈറ്റുകള്‍ സമര്‍പ്പിക്കേണ്ട കാര്യമില്ല, നേരത്തെ പറഞ്ഞ ജാവാക്വറിയിലൂടെ ഇത് പിആര്‍ഡി ഡിപ്പാര്‍ട്ട്‌മെന്റിനു തന്നെ പരിശോധിക്കാവുന്നതാണ്. അഴിമതി ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണിത്. മീഡിയാ ലിസ്റ്റിലുള്ള സ്ഥാനം ആജീവനാന്തമല്ല. ഓരോ വര്‍ഷവും നിശ്ചിത തിയ്യതി പ്രഖ്യാപിച്ച് ട്രാക്കിങ് നടത്തണം. ഒരുവര്‍ഷത്തിനുള്ളില്‍ ഏഴു മാസമെങ്കിലും നിശ്ചിത നമ്പര്‍ നേടാനായില്ലെങ്കില്‍ അവരെ യോജിച്ച സ്ലാബിലേക്ക് താഴ്ത്തണം. കൂടിയാല്‍ ഉയര്‍ത്തണം. മിനിമം യോഗ്യത ഇല്ലാത്തവരെ സസ്‌പെന്‍ഡ് ചെയ്യുകയും അടുത്ത വര്‍ഷത്തെ റിവ്യൂവില്‍ ഓട്ടോമാറ്റിക്കായി പരിഗണിക്കുകയും വേണം. ഇത് സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ സാധ്യമാക്കണം. ഈ ലിസ്റ്റ് ഓട്ടോമാറ്റിക്കായി ജനറേറ്റ് ആവുകയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മിനിമം യോഗ്യതയില്ലെങ്കില്‍ ആ വെബ് സൈറ്റിനെ പിന്നെ പരിഗണിക്കേണ്ട കാര്യമില്ല.

8 എല്ലാ വെബ്‌സൈറ്റുകളും സര്‍വീസ് ടാക്‌സുള്ള ബില്ലുകള്‍ കൊടുക്കണം. ഇതിനായി സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ എടുക്കണം. ഇതിനെ കുറിച്ച് സര്‍ക്കാര്‍ ഏജന്‍സി മൗനം പാലിക്കുന്നത് ശരിയല്ല. സ്ഥാപനത്തിന്റെ പേരിലുള്ള പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കണം. ഏറ്റവും ചുരുങ്ങിയത് അഞ്ചു ജീവനക്കാരുണ്ടായിരിക്കണം. ലേബര്‍ നിയമങ്ങള്‍ക്കു അടിസ്ഥാനമായി രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാം.

9 എല്ലാ വെബ്‌സൈറ്റിലും ഒരു കോണ്‍ടാക്ട് പേജ് നിര്‍ബന്ധമായും വേണം. ആ പേജില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഓഫീസ്, അവിടത്തെ ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ വ്യക്തമായി കൊടുത്തിരിക്കണം. കൂടാതെ ഇതേ പേജില്‍ തന്നെ വെബ് സൈറ്റ് ഓണര്‍, വാര്‍ത്തയ്ക്ക് ഉത്തരവാദിയായ എഡിറ്റര്‍ എന്നിവരുടെ പേര് വിവരങ്ങള്‍ പ്രഖ്യാപിക്കണം. പിആര്‍ഡിയുടെ എല്ലാ ഇമെയില്‍ കമ്യൂണിക്കേഷനും അഫിലിയേഷന്‍ കൊടുത്തിട്ടുള്ള ഡൊമെയ്ന്‍ ഇമെയിലില്‍ ആയിരിക്കണം. ജിമെയില്‍, യാഹു തുടങ്ങിയ ഇമെയിലുകള്‍ സ്വീകരിക്കരുത്. ഇത് കൂടുതല്‍ ആധികാരികത നല്‍കും.

10 പിആര്‍ഡി മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ചില സൈറ്റുകള്‍ സര്‍ക്കാര്‍ അംഗീകൃത വെബ് സൈറ്റ് എന്ന രീതിയില്‍ പ്രമോഷന്‍ നടത്തുന്നുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കരുത്. കേരളത്തില്‍ ഓഫീസുള്ള, മുകളില്‍ പറഞ്ഞ യോഗ്യതകളുള്ള എല്ലാ സൈറ്റുകളെയും എംപാനല്‍മെന്റിന് പരിഗണിക്കേണ്ടതാണ്.

11 മീഡിയാ ഹൗസുകളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ പ്രത്യേക കാറ്റഗറിയായി പരിഗണിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ മീഡിയക്ക് അനുവദിക്കുന്ന പരസ്യങ്ങള്‍ എല്ലാ കാറ്റഗറിയിലുള്ളവര്‍ക്കും ലഭിക്കുന്ന തരത്തിലായാല്‍ നന്ന്. ഈ മേഖലയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണ്. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പരസ്യം കിട്ടുന്ന സ്ഥാപനേക്കാള്‍ പ്രാധാന്യം സ്വതന്ത്ര്യ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് നല്‍കാന്‍ തയ്യാറാകണം.

13 ഓരോ വെബ സൈറ്റിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച സത്യവാങ് മൂലം നല്‍കേണ്ടതുണ്ട്. കൂടാതെ ഡൊമെയ്ന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ അനുവദിക്കരുത്. സത്യവാങ് മൂലത്തില്‍ പറയുന്ന പേരും ഹു ഈസ് ഡാറ്റയിലെയും അപ്ലിക്കേഷനിലെയും പേരും ഒന്നായിരിക്കണം. ഓരോ വാര്‍ത്ത എഴുതുമ്പോഴും ഈ കാര്യത്തെ കുറിച്ച് അവര്‍ക്കു ബോധമുണ്ടായിരിക്കണം. പോര്‍ട്ടലിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള എന്തു തര്‍ക്കം ഭാവിയില്‍ ഉണ്ടായാലും ഡൊമെയ്ന്‍ ആരുടെ പേരിലാണോ അയാള്‍ക്ക് അനുകൂലമായിട്ടായിരിക്കണം പിആര്‍ഡി തീരുമാനം എടുക്കേണ്ടത്.

ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. നിലവിലുള്ള എല്ലാ സൈറ്റുകളുടെ അംഗീകാരവും പുനപ്പരിശോധിക്കണം. തീര്‍ച്ചയായും ഈ ശുപാര്‍ശ അതേ പടി അംഗീകരിച്ചത് ശരിയായില്ല. ഒറ്റ നോട്ടത്തില്‍ തോന്നിയ കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറയുന്നത്. കമ്മിറ്റിയിലെ ഒട്ടുമിക്ക അംഗങ്ങളും പത്രമാധ്യമങ്ങളില്‍ നിന്നുള്ളവരാണ്. സ്വതന്ത്ര്യ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മേഖലയില്‍ നിന്നും പരിഗണിച്ച പേരുകള്‍ നിങ്ങള്‍ക്കു തന്നെ വായിച്ചു നോക്കാം(ഇവിടെ ക്ലിക്ക് ചെയ്യുക) ആരുടെയെങ്കിലും കുറ്റമാണെന്ന് രീതിയില്‍ ചിന്തിക്കുന്നതിനു പകരം എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണെന്ന് കരുതുന്നതാണ് നല്ലത് . ഓണ്‍ലൈന്‍ മാധ്യമ മേഖലയുടെ ശുദ്ധീകരണത്തിന് പിആര്‍ഡിയുടെ ഭാഗത്തു നിന്നും കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകുന്നത് നന്നായിരിക്കും. കാരണം ഇതിന് ഒരു ഔദ്യോഗിക സ്വഭാവം കൂടിയുണ്ടല്ലോ?

English summary
Dr K Ambadi committee report on empanelment/rate revision of online medias accepted by Kerala Information and Public Relations Department. Government issued order too. why want to re examine the committee report?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X