യുഎഇയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷം; എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് തുടങ്ങി, അബുദാബിയിൽ
അബുദാബി: യുഎഇയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് കൊണ്ട് രാജ്യത്തെ ആദ്യ യാത്രാ ട്രെയിൻ സർവീസ് എത്തിഹാദ് റെയിൽ വിജയകരമായി അബുദാബിയിലെത്തി. ഫുജൈറയിൽ നിന്ന് പുലർച്ചെ 5.34ന് പുറപ്പെട്ട ട്രെയിൻ ഒരു മണിക്കൂർ 45 മിനിറ്റിൽ താഴെ സമയം കൊണ്ട് രാവിലെ 7.19-ന് അബുദാബി സ്‌റ്റേഷനിലെത്തുകയായിരുന്നു.
ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തിയതോടെ കൈയടികളും ആഹ്ലാദാരവങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലാണ് ആദ്യ സർവീസിനെ യാത്രക്കാരും അധികൃതരും സ്വീകരിച്ചത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് സ്‌റ്റേഷനിലെത്തിയത്. ട്രെയിൻ സർവീസ് മാത്രമല്ല, യാത്രക്കാർക്ക് സ്‌റ്റേഷനിലേക്കും തിരിച്ചും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഷട്ടിൽ ബസുകൾ, നിലവിലുള്ള പൊതുഗതാഗത ബസ് സർവീസുകൾ, ടാക്‌സികൾ, ഇ-ഹെയിലിംഗ് സേവനങ്ങൾ എന്നിവയിലൂടെ എല്ലാ സ്‌റ്റേഷനുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ഓരോ സ്‌റ്റേഷനും അതത് എമിറേറ്റിലെ പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുന്ന ദുബായ് എത്തിഹാദ് റെയിൽ സ്‌റ്റേഷൻ ദുബായ് മെട്രോ സ്‌റ്റേഷന് സമീപമായതിനാൽ യാത്രക്കാർക്ക് മെട്രോയിലേക്ക് നേരിട്ട് മാറിക്കയറാൻ സൗകര്യമൊരുങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു. ഫുജൈറയിൽ നിന്ന് ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിർത്തിയ ശേഷം അബുദാബിയിലെത്തിയ യാത്ര വളരെ സുഖകരവും സൗകര്യപ്രദവുമായിരുന്നുവെന്നാണ് യാത്രക്കാർ അവകാശപ്പെടുന്നത്.
അബുദാബി സ്‌റ്റേഷനിൽ എത്തിയ ആദ്യ യാത്രക്കാരെ പരമ്പരാഗത എമിറാത്തി നൃത്തപരിപാടിയോടെയാണ് വരവേറ്റത്. യുഎഇയിൽ റെയിൽ യാത്രയുടെ പുതിയ യുഗത്തിന് തുടക്കമിട്ട ഈ ചരിത്ര നിമിഷം ആഘോഷമാക്കാൻ വലിയ ജനക്കൂട്ടമാണ് സ്‌റ്റേഷനിൽ ഒത്തുകൂടിയത്. സൗജന്യ ഫോട്ടോ ബൂത്ത്, വർണാഭമായ ബലൂണുകൾ, സൗജന്യ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടെ വിവിധ ആഘോഷ പരിപാടികളും സ്‌റ്റേഷനിൽ ഒരുക്കിയിരുന്നു.
യുഎഇ എത്തിഹാദ് റെയിൽ
രാജ്യത്തിന്റെ ആദ്യ ദേശീയ റെയിൽവേ ശൃംഖലയാണ് എത്തിഹാദ് റെയിൽ. ചരക്ക് ഗതാഗതത്തിനും യാത്രാ സേവനങ്ങൾക്കും വേണ്ടി വികസിപ്പിച്ച ഈ പദ്ധതി യുഎഇയിലെ ഏഴ് എമിറേറ്റുകളെ പരസ്‌പരം ബന്ധിപ്പിക്കുന്നതാണ്. 2009-ൽ ആരംഭിച്ച ഈ പദ്ധതിയുടെ ചരക്ക് സേവനങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാണ്. അതിന് പിന്നാലെയാണ് പാസഞ്ചർ സർവീസുകളും ആരംഭിച്ചിരിക്കുന്നത്.
ഏകദേശം 900 കിലോമീറ്റർ നീളമുള്ള ഈ റെയിൽപാത അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും റോഡിലെ തിരക്ക് ഒഴിവാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.














Click it and Unblock the Notifications