ആ സന്തോഷ വാർത്തയ്ക്ക് അധികം കാത്തിരിക്കേണ്ട; റഹീമിന്റെ മോചനത്തിൽ നടപടികൾ അന്തിമ ഘട്ടത്തിൽ
റിയാദ്: സൗദി ജയിലിൽ 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീം മോചനത്തിലേക്ക് അടുക്കുകയാണ്. മെയ് 20-ന് ശിക്ഷാ കാലാവധി പൂർത്തിയാക്കിയ അദ്ദേഹത്തെ, നിയമനടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലേക്ക് അയക്കും. ഏറെ കാത്തിരുന്ന മടക്കം കോഴിക്കോട്ടേക്കാകും.
വൈകാതെ തന്നെ റഹീമിന് പുറത്തിറങ്ങാനായേക്കുമെന്ന് റിയാദിലെ സഹായ ഗ്രൂപ്പുകൾ പറയുന്നു, ഔദ്യോഗികമായി മെയ് 20-നാണ് ശിക്ഷ തീർന്നത്. കുടുംബവും നാട്ടുകാരും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയിൽ മോചനത്തിന് ശേഷമുള്ള അന്തിമ ഘട്ടമായ എക്‌സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്നാണ് വിവരം.

വിസ ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തന്നെ പൂർണമായും സജ്ജമാക്കിയിട്ടുണ്ട്. ഇത്രയൊക്കെ ആണെങ്കിലും സൗദി അറേബ്യയിൽ ബലിപ്പെരുന്നാൾ അവധി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഔദ്യോഗിക നടപടികൾക്ക് നേരിയ താമസം നേരിടുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
കോഴിക്കോട് ഫറോക്ക് കൊടമ്പുഴ സ്വദേശിയായ അബ്‌ദുൾ റഹീം, 2006-ൽ 24-ാം വയസിൽ ഹൗസ് ഡ്രൈവറായിട്ടാണ് റിയാദിലെത്തിയത്. അവിടെയെത്തി ഏതാനും ആഴ്‌ചകൾക്കുള്ളിൽ, യാത്രക്കിടെ സ്പോൺസറുടെ 15 വയസുകാരനായ തളർന്ന് കിടക്കുന്ന മകൻ അനസ്-അൽ-ഷഹ്രിയുടെ ഫീഡിംഗ് ട്യൂബ് അബദ്ധത്തിൽ ഊരിപ്പോയി.
സംഭവം കുട്ടിയുടെ മരണത്തിൽ കലാശിച്ചു, റഹീമിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. സൗദി കോടതി വധശിക്ഷ വിധിച്ചെങ്കിലും, ലോകമെമ്പാടുമുള്ള മലയാളികൾ 15 മില്യൺ സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) ദയാധനമായി സമാഹരിച്ചു. കുടുംബം മാപ്പുനൽകിയതോടെ ശിക്ഷ 20 വർഷം തടവായി കുറച്ചു. 2025-ൽ അപ്പീലിലും ഇത് ശരിവെച്ചു.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും റഹീം ഒരു പൊതു അവകാശ കേസിലാണ് ജയിലിൽ തുടർന്നിരുന്നത്. റിയാദിലെ റഹിം സഹായ സമിതി സൗദി അധികൃതരുമായി ചേർന്ന്, അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ ആവശ്യമായ എക്‌സിറ്റ് വിസയും മറ്റ് അനുമതികളും നേടിയെടുക്കാനുള്ള ഊർജിതമായ ശ്രമത്തിലാണ്.
കൊടമ്പുഴയിൽ ബന്ധുക്കൾ റഹീമിന്റെ വരവിനായി കാത്തിരിക്കുകയാണ്. രേഖകൾ പൂർത്തിയായാൽ ഈ മാസം തന്നെ കോഴിക്കോട്ടെത്തുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദുരിതനാളുകൾ ഓർത്ത് അയൽവാസികൾ നല്ല സ്വീകരണമാണ് ആസൂത്രണം ചെയ്യുന്നത്. രണ്ട് പതിറ്റാണ്ട് കാലത്തെ ജയിൽ വാസത്തിന് ശേഷമാണ് റഹീം എത്തുന്നത്.
നേരത്തെ റഹീമിന്റെ കേസ് കേരളത്തിനകത്തും ഗൾഫിലും വലിയ പൊതുജനപിന്തുണ നേടിയിരുന്നു. ആയിരക്കണക്കിന് ആളുകൾ ഓൺലൈനായും പ്രാദേശിക ഗ്രൂപ്പുകളിലൂടെയും ചെറിയ തുകകൾ സംഭാവന ചെയ്‌തു. ഒരു തടവുകാരന് വേണ്ടി സമാഹരിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് ശ്രമമായാണ് സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത്.
അബ്‌ദുൾ റഹീമിന്റെ കൃത്യമായ യാത്രാ തീയതി ഇപ്പോഴും ഉറപ്പായിട്ടില്ല. അധികൃതർ എക്‌സിറ്റ് നടപടിക്രമങ്ങളും എമർജൻസി സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണം. ഈ നടപടികൾ ഉടൻ അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതിനായി കുറച്ച് ദിവസങ്ങൾ കൂടി ഒരുപക്ഷേ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications