അഞ്ച് റൺവേകൾ, ചിലവ് 2900 കോടി; ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ ഒരുങ്ങുന്നു
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന നഗരം ഏതെന്ന ചോദ്യം ഉയരുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരിക ദുബായ് എന്ന പേരായിരിക്കും. അത്രയധികം ആഡംബരത്തിന്റെയും പ്രൗഡിയുടെയും നഗരം കൂടിയാണ് യുഎഇയിലെ ഈ സ്ഥലം. എന്നാൽ ഇനി ആ വിശേഷണം മാത്രമല്ല ദുബായ് നഗരത്തിന് സ്വന്തമാവുക, ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ഉള്ള നഗരം എന്ന പേര് കൂടിയാവും.
അതെ, അടുത്ത വർഷങ്ങളിൽ തന്നെ ഈ മാറ്റം സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എല്ലാവരും കരുതുംപോലെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അല്ല ഈ താര പദവി കൈക്കൊള്ളാൻ പോവുന്നത്. അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് ആണ് വ്യോമയാന മേഖലയിലെ ഈ വിശിഷ്‌ട പദവിയിലേക്ക് നടന്ന് കയറാൻ ഒരുങ്ങുന്നത്.

നിലവിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അടുത്ത വർഷങ്ങളിൽ തന്നെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുമെന്ന് എമിറേറ്റ് ഭരണാധികാരി തന്നെ അറിയിച്ചു കഴിഞ്ഞു. അതായത് ദുബായ് നഗരത്തിന്റെ മുഖച്ഛായ അടിമുടി മാറ്റുന്ന വികസനത്തിന് തന്നെയാണ് അവർ തറക്കല്ലിട്ടതെന്ന് സാരം.
എന്താണ് പ്രത്യേകതകൾ ?
പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുടെ ആയിരിക്കും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയതെന്ന് നേട്ടം സ്വന്തമാക്കുക. പുതിയ ടെർമിനൽ പണി തീരുന്നതോടെ നിലവിലെ ദുബായ് എയർപോർട്ടിനേക്കാളും അഞ്ച് മടങ്ങോളം വലുപ്പമാവും അൽ മക്തൂം വിമാനത്താവളത്തിന് ഉണ്ടാവുക.
സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 400 എയർക്രാഫ്റ്റ് ഗേറ്റുകൾ ഇവിടെ ഉണ്ടാവും. കൂടാതെ സമാന്തരമായി പ്രവർത്തിക്കാൻ കെൽപുള്ള അഞ്ച് റൺവേകളും ഇവിടെ ഒരുക്കും. വ്യോമയാന മേഖലയിലെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ഒട്ടേറെ നിർണായക മാറ്റങ്ങളും സാങ്കേതിക വിദ്യകളുടെ അവതരണവും ഒക്കെയായി പുത്തൻ രൂപത്തിലാവും എയർപോർട്ട് പണി തീരുക.
ഏകദേശം 2900 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് വരുമെന്ന് കണക്കാക്കുന്നത്. പ്രതിവർഷം 150 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ആദ്യഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന പ്രവർത്തനങ്ങൾ അതിന്റെ തുടർച്ചയായി പൂർത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ദുബായ് ഭരണകൂടം പറയുന്നത് ഇങ്ങനെ
ദുബായ് ഏവിയേഷൻ കോർപറേഷൻ നയങ്ങളുടെ ഭാഗമായി പുതുതായി പണി കഴിപ്പിക്കുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനലുകളുടെ രൂപകൽപന അംഗീകരിച്ചുവെന്നും ഇതിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി 128 ബില്യൺ ദിർഹം അനുവദിച്ചുവെന്നുമാണ് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അറിയിച്ചത്.
കൂടാതെ ലോജിസ്‌റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികൾ ഇവിടേക്ക് എത്തുമെന്നും വിമാനത്താവളത്തിന് ചുറ്റും ഒരു നഗരം തന്നെ ഒരുക്കുമെന്നും ഇവിടെ ഒരു ദശലക്ഷം ആളുകൾക്ക് പാർപ്പിടം ഉണ്ടാക്കുമെന്നും ദുബായ് ഭരണകൂടം പറയുന്നു. എന്തായാലൂം ദുബായുടെ അടിസ്ഥാന സൗകര്യ വികസന കിരീടത്തിലെ മറ്റൊരു പൊൻതൂവലാവും ഇതെന്ന് ഉറപ്പാണ്.












Click it and Unblock the Notifications