ദുബായ് നഗരത്തിലൂടെ ഇനി ഡ്രൈവറില്ലാ ടാക്‌സിയിൽ ചുറ്റിയടിക്കാം; മാർച്ച് മുതൽ പ്രവർത്തനം ആരംഭിക്കും!
ദുബായ്: സാങ്കേതിക വിദ്യയുടെയും അത്ഭുതകരമായ മാറ്റങ്ങളുടെയും ഇടമാണ് ദുബായ് നഗരം. അതിനെ ഊട്ടിയുറപ്പിച്ചു കൊണ്ട് ഇപ്പോഴിതാ ഇവിടെ ഡ്രൈവറില്ലാ ടാക്‌സി വരികയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം, ഡ്രൈവറില്ലാ ടാക്‌സി സർവീസ് മാർച്ചിൽ ആരംഭിക്കും. നൂറോളം ഡ്രൈവറില്ലാ ടാക്‌സികൾ ആയിരിക്കും മാർച്ച് മുതൽ ദുബായ് നിരത്തുകളിൽ കാണാൻ കഴിയുക.
ദുബായുടെ ഡ്രൈവറില്ലാ ടാക്‌സി ഗതാഗതത്തിലുള്ള വിശ്വാസം പ്രകടമാക്കി ഷെയ്ഖ് ഹംദാൻ ഫെബ്രുവരി അഞ്ചിന് ഡ്രൈവറില്ലാ വാഹനത്തിൽ യാത്ര ചെയ്‌തിരുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മദീനത്ത് ജുമൈറയിലെ വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റ് 2026 വേദിയിലേക്കായിരുന്നു ആ യാത്ര. ഇത് ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി മാറി.

ദുബായുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ, യാത്രയുടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ബൈദുവിന്റെ അപ്പോളോ ഗോ സെൽഫ് ഡ്രൈവിംഗ് വാഹനത്തിലായിരുന്നു അദ്ദേഹം സഞ്ചരിച്ചത്. "ദുബായിലെ ഗതാഗതത്തിൻ്റെ ഭാവി സ്‌മാർട്ടും സുരക്ഷിതവും കാര്യക്ഷമവും എല്ലാവർക്കും പ്രാപ്യവുമാകും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സുസ്ഥിര ഗതാഗതം ഞങ്ങൾ കെട്ടിപ്പടുക്കുകയാണ്' എന്നാണ് ഷെയ്ഖ് ഹംദാൻ പറഞ്ഞത്.
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി യുമായി സഹകരിച്ച്, പോണി.എഐ (pony.ai), ഊബർ (യൂബർ), ബൈദുവിന്റെ അപ്പോളോ ഗോ എന്നീ മൂന്ന് കമ്പനികൾ ദുബായിൽ 100 ഡ്രൈവറില്ലാ ടാക്‌സികൾ പ്രവർത്തിപ്പിക്കും. അപ്പോളോ ഗോയുടെ സെൽഫ് ഡ്രൈവിംഗ് സേവനം ചൈനയ്ക്ക് പുറത്ത് ആദ്യമായാണ്. വരും വർഷങ്ങളിൽ തങ്ങളുടെ വാഹനനിര ആയിരത്തിലധികമായി വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
അതിനൂതന ലൈഡാർ (ലിഡാർ), മൾട്ടി-ബാൻഡ് റഡാറുകൾ, നൂതന ക്യാമറകൾ ഉൾപ്പെടെ നാൽപ്പതിലധികം സെൻസറുകൾ ഈ വാഹനങ്ങളിലുണ്ട്. ചുറ്റുപാടുകളെ കൃത്യമായി മനസിലാക്കാനും, മാറുന്ന ട്രാഫിക് സാഹചര്യങ്ങളോട് പ്രതികരിക്കാനും, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാനും ഇത് വാഹനത്തെ സഹായിക്കുന്നു.
സാങ്കേതിക വിദ്യ നൂതനം
റിയൽ-ടൈം ഡാറ്റ, ഹൈ-ഡെഫനിഷൻ മാപ്പുകൾ, ഡീപ് ലേണിംഗ് അൽഗോരിതങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന സങ്കീർണ സോഫ്റ്റ്‌വെയർ ഇക്കോസിസ്‌റ്റമാണ് ഇതിനെ പിന്തുണയ്ക്കുന്നത്. ഇത് കവലകളുമായും കാൽനടയാത്രക്കാരുമായും മറ്റ് വാഹനങ്ങളുമായും സുഗമമായി ഇടപഴകാൻ വാഹനങ്ങളെ സഹായിക്കുന്നു. ആഗോളതലത്തിൽ 15 കോടി കി.മീറ്ററിലധികം സുരക്ഷിത ഡ്രൈവിംഗും, ഒരു കോടിയിലധികം സ്വയംഭരണ യാത്രകളും ബൈദു അപ്പോളോ ഗോ വാഹനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
വേൾഡ് ഗവൺമെന്റ്സ് ഉച്ചകോടി 2025-ലെ ചർച്ചകളെ തുടർന്നാണ് ആർടിഎയും ബൈദു അപ്പോളോ ഗോയും തമ്മിലുള്ള സഹകരണത്തിന് തുടക്കമായത്. പത്ത് മാസത്തിനുള്ളിൽ ആസൂത്രണത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക് മാറിയ ഈ പങ്കാളിത്തം, ദുബായുടെ കാര്യക്ഷമമായ നിയന്ത്രണങ്ങളെയും മികച്ച അടിസ്ഥാന സൗകര്യങ്ങളെയും എടുത്തു കാണിക്കുന്നു.
മാത്രമല്ല ഈ തീരുമാനത്തിന്റെ ഭാഗമായി, ബൈദു അപ്പോളോ ഗോ ദുബായ് സയൻസ് പാർക്കിൽ ചൈനയ്ക്ക് പുറത്തുള്ള ആദ്യ സ്വയംഭരണ വാഹന പ്രവർത്തന, നിയന്ത്രണ കേന്ദ്രം തുറന്നു. 2000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഈ കേന്ദ്രം ദൈനംദിന പ്രവർത്തനങ്ങൾ, നിരീക്ഷണം, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, അറ്റകുറ്റപ്പണികൾ, സുരക്ഷാ പരിശോധനകൾ എന്നിവ കൈകാര്യം ചെയ്യുന്നു.
വരും വർഷങ്ങളിൽ ദുബായിലെ സ്വയംഭരണ വാഹനനിര ആയിരത്തിലധികം വാഹനങ്ങളായി വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. സ്‌മാർട്ട്, സുസ്ഥിര ഗതാഗത മേഖലയിൽ മുന്നിട്ട് നിൽക്കാനുള്ള എമിറേറ്റിന്റെ ലക്ഷ്യത്തിന് ഇത് കൂടുതൽ ശക്തി നൽകുന്നു. അതുകൊണ്ട് തന്നെ ദുബായിൽ ഇനി ഇത്തരം വാഹനങ്ങളാവും ടാക്‌സികളായി കൂടുതലായി ഭാവിയിൽ കാണുക.












Click it and Unblock the Notifications