യുഎഇയിൽ എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾ ഉടൻ തുടങ്ങും; റെയിൽ സുരക്ഷാ ക്യാമ്പയിന് തുടക്കമായി
ദുബായ്: യുഎഇ ദേശീയ റെയിൽവേ ശൃംഖലയുടെ നടത്തിപ്പുകാരുമായ എത്തിഹാദ് റെയിൽ, രാജ്യത്ത് യാത്രാ സർവീസുകൾ അവതരിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ദേശീയ റെയിൽ സുരക്ഷാ ക്യാമ്പയിന് തുടക്കമിട്ടു. ഈ പുതിയ ക്യാമ്പയിൻ രാജ്യത്തുടനീളം റെയിൽ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ ലക്ഷ്യമിടുന്നു.
റെയിൽവേ സംവിധാനങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷിത പെരുമാറ്റരീതികളെക്കുറിച്ച് അവബോധം വളർത്താനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. പ്രക്ഷേപണം, ഡിജിറ്റൽ മാധ്യമങ്ങൾ, സാമൂഹിക ഇടപെടലുകൾ വഴി എല്ലാ എമിറേറ്റുകളിലും ഈ സന്ദേശമെത്തും. പൊതുസമൂഹത്തിനും റോഡ് ഉപയോക്താക്കൾക്കും ഭാവി യാത്രക്കാർക്കും റെയിൽവേയുമായി സുരക്ഷിതമായി ഇടപെഴകാൻ ഇത് സഹായിക്കും.

"സുരക്ഷാ കരുതൽ" എന്ന തത്വത്തിലാണ് കാമ്പയിൻ നിലകൊള്ളുന്നത്. സുരക്ഷ കേവലം സന്ദേശമല്ല, ദീർഘകാല സാംസ്‌കാരിക പ്രതിബദ്ധതയാണെന്ന് ഇത് ഊന്നിപ്പറയുന്നു. യുഎഇയിൽ പൊതുവായി അംഗീകരിക്കപ്പെട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കി, വ്യക്തികൾ, സമൂഹങ്ങൾ, റെയിൽവേ സംവിധാനം എന്നിവരുടെ പങ്കിട്ട ഉത്തരവാദിത്തമായി ഇതിനെ പുനർനിർവചിക്കുന്നു.
ആളുകൾക്ക് ഇടയിൽ അവബോധം വളർത്തുകയും ക്രിയാത്മകമായ ഇടപെടലുകൾക്ക് പ്രോത്സാഹനം നൽകുകയും സുരക്ഷിതമായ പെരുമാറ്റം ഒരു ശീലമാക്കി മാറ്റുന്ന സംസ്‌കാരം കെട്ടിപ്പടുക്കുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം. നിലവിൽ യാത്രാ സർവീസുകൾ 2026-ൽ ഘട്ടംഘട്ടമായി ആരംഭിക്കാനാണ് പദ്ധതി. ആദ്യ ദിവസം മുതൽതന്നെ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കും പ്രാരംഭ ഘട്ടത്തിലെ പ്രവർത്തനങ്ങൾ.
2009-ൽ സ്ഥാപിതമായ എത്തിഹാദ് റെയിൽ, യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമാണ്. ഏകദേശം 900 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ശൃംഖല, ഘുവൈഫാത്ത് മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെയുള്ള പ്രധാന നഗരങ്ങൾ, തുറമുഖങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നു. അതിലാണ് ഇപ്പോൾ റെയിൽ സുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
സുപ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും
200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകൾ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. റെയിൽ ശൃംഖലയുടെ ആദ്യഘട്ടം അൽ സില മുതൽ ഫുജൈറയിലെ അൽ ഹിലാൽ ജില്ല വരെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു. മുഹമ്മദ് ബിൻ സായിദ് സിറ്റി, ജുമൈറ ഗോൾഫ് എസ്‌റ്റേറ്റ്സ്, ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റി എന്നിവ പ്രധാന സ്‌റ്റോപ്പുകളാണ്. ഈ വർഷം അവസാനത്തോടെ ഘട്ടംഘട്ടമായി സർവീസുകൾ തുടങ്ങും.
ഇന്ത്യൻ പ്രവാസികൾക്ക് യാത്രാസമയത്തിലെ കുറവ് പ്രധാനമാണ്. അബുദാബിയിൽ നിന്ന് ദുബായിലേക്ക് ഏകദേശം 57 മിനിറ്റും, ഫുജൈറയിലേക്ക് ഏകദേശം 105 മിനിറ്റും കൊണ്ട് ട്രെയിനിൽ എത്താം. തിരക്കേറിയ റോഡുകളിലെ യാത്രകളേക്കാൾ ഇത് വേഗതയേറിയതാണ്. രാജ്യത്തുടനീളം 11 പാസഞ്ചർ സ്‌റ്റേഷനുകൾക്ക് എത്തിഹാദ് റെയിൽ അംഗീകാരം നൽകിയിട്ടുണ്ട്.
ഇവയാവട്ടെ ഏഴ് എമിറേറ്റുകളിലായി വ്യാപിച്ചുകിടക്കുകയാണ്. കൂടുതൽ സ്‌റ്റേഷനുകൾ അബുദാബിയിലും ഷാർജയിലുമാണ്. ദുബായിലും ഫുജൈറയിലും ഓരോ പ്രധാന ഹബ്ബുകളുണ്ട്. ഈ സ്‌റ്റേഷനുകൾ പ്രാദേശിക ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ടിക്കറ്റ് സംവിധാനം നിലവിലുള്ള ഗതാഗത ശൃംഖലകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കും.












Click it and Unblock the Notifications