യുഎഇ നിവാസികൾ അറിയാൻ; പാസ്പോർട്ട് അപേക്ഷകളിൽ കാലതാമസം ഒഴിവാക്കാൻ നടപടിയുമായി കോൺസുലേറ്റ്
ദുബായ്: പുതിയ സേവനദാതാവിലേക്കുള്ള മാറ്റത്തെ തുടർന്ന് അടിയന്തര പാസ്‌പോർട്ട് അപേക്ഷകളിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിലവിൽ തത്കാൽ സേവനം അർഹതയുള്ള അപേക്ഷകർക്ക് മാത്രമാണ് ലഭ്യമാകുകയെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
ഈ ആഴ്‌ച ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മാധ്യമസമ്മേളനത്തിൽ സംസാരിക്കവെ ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ ഇ വിഷ്‌ണു വർധൻ റെഡ്ഡി, പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് മാറിയതിന്റെ തുടക്കത്തിൽ ചില സാങ്കേതികവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചു.

ഇന്ത്യയിലെ നിയമപരമായ തടസ്സങ്ങളെ തുടർന്ന് ആഴ്‌ചകളോളം സേവനങ്ങൾ തടസപ്പെട്ട ശേഷമാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് യുഎഇയിലെ പാസ്‌പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ കമ്പനി യുഎഇയിലുടനീളമുള്ള 16 ഐസിഎസി കേന്ദ്രങ്ങളിലൂടെ കുറഞ്ഞത് മൂന്ന് മാസത്തേക്കുള്ള ഇടക്കാല സേവനദാതാവായി പ്രവർത്തിക്കുകയാണ്.
സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ കരാർ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ തത്കാൽ അപേക്ഷകളിൽ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നാണ് കോൺസുലേറ്റ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് അപേക്ഷകളിലെ കാലതാമസം പൂർണമായും ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ സേവനം ലഭ്യമാക്കാൻ കോൺസുലേറ്റ് മുൻഗണന നൽകി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തത്കാൽ പദ്ധതി, അടിയന്തരമായി പുതിയ പാസ്‌പോർട്ട് ലഭിക്കുകയോ പാസ്‌പോർട്ട് പുതുക്കുകയോ ചെയ്യേണ്ടവർക്ക് ഇന്ത്യ സർക്കാർ നൽകുന്ന അതിവേഗ സേവനമാണ്. ഇതിനായി അപേക്ഷകർ സാധാരണയേക്കാൾ ഉയർന്ന ഫീസ് അടയ്‌ക്കണം. ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫീസ് പ്രകാരം, മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ നിരക്ക് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായും, 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായും ഉയർത്തി.
തത്കാൽ പദ്ധതിയിൽ 36 പേജുള്ള പാസ്‌പോർട്ടിന് 900 ദിർഹവും, 60 പേജുള്ള പാസ്‌പോർട്ടിന് 1080 ദിർഹവും ഫീസ് ഈടാക്കും. മുമ്പ് ഇവ യഥാക്രമം 855 ദിർഹവും 950 ദിർഹവും ആയിരുന്നു. യഥാർഥ അടിയന്തര സാഹചര്യം തെളിയിക്കാൻ കഴിയുന്ന അപേക്ഷകർക്ക് ഇപ്പോഴും അതേ ദിവസം തന്നെ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കി നൽകുന്ന സംവിധാനം കോൺസുലേറ്റിൽ തുടരുന്നുണ്ടെന്ന് കോൺസൽ ജനറൽ അറിയിച്ചു.
തത്കാൽ സേവനത്തെ ഒരു സൗകര്യസേവനമായി കാണരുതെന്നും, അത് യഥാർഥ അടിയന്തര ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ തത്കാൽ അപേക്ഷകർ, നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട് അപേക്ഷകർ, എമർജൻസി സർട്ടിഫിക്കറ്റ് (സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുന്ന യാത്രാരേഖ) ആവശ്യമായവർ എന്നിവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.




Click it and Unblock the Notifications