ദുബായിൽ നിന്നോ ഇന്ത്യയിൽ നിന്നോ? പ്രവാസികൾക്ക് സ്വർണം വാങ്ങിയാൽ ലാഭം എവിടെ നിന്ന്? അറിയാം
ദുബായ്: സ്വർണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആഭരണങ്ങളും സ്വർണക്കട്ടികളും വാങ്ങാൻ ദുബായ് ഇപ്പോഴും ചെലവ് കുറഞ്ഞ കേന്ദ്രമായി തന്നെ തുടരുകയാണ്. ഇന്ത്യയിൽ ഇറക്കുമതി തീരുവ വർധിച്ചതും രൂപയുടെ മൂല്യത്തകർച്ചയും കാരണമാണ് സ്വർണവിലയിൽ ക്രമാതീതമായ വർധന ഉണ്ടായിരിക്കുന്നത്.
ഐസിഐസിഐ ബാങ്ക് ഗ്ലോബൽ മാർക്കറ്റ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നത്, മെയ് 13 മുതൽ ഇന്ത്യ സ്വർണ ഇറക്കുമതി തീരുവ 6-ൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതോടെ ഈ വില അന്തരം ഗണ്യമായി വർധിച്ചു എന്നാണ്. കൂടാതെ, ഈ വർഷം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഏകദേശം 7 ശതമാനം ഇടിവുണ്ടായത് ആഗോള സ്വർണവില പ്രാദേശിക റീട്ടെയിൽ നിരക്കുകളിൽ ശക്തമായി പ്രതിഫലിക്കുകയും ചെയ്‌തു.

ഇന്നലെ യുഎഇയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 504.75 ദിർഹവും, 24 കാരറ്റിന് 545.25 ദിർഹവും ആയിരുന്നു വില. എന്നാൽ ഇന്ത്യയിൽ 10 ഗ്രാം 22 കാരറ്റിന് ഏകദേശം 1,45,650-നും 24 കാരറ്റിന് 1,58,890-നും അടുത്താണ് വില. ഇറക്കുമതി തീരുവകളും രൂപയുടെ മൂല്യത്തകർച്ചയും ഉയർന്ന അന്താരാഷ്ട്ര നിരക്കുകളുമാണ് ഈ ഇന്ത്യൻ വിലകൾക്ക് കാരണം.
ഐസിഐസിഐ ബാങ്ക് ഗ്ലോബൽ മാർക്കറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, 2026-ന്റെ ശേഷിക്കുന്ന ഭാഗത്തും 2027-ലും ഇന്ത്യൻ സ്വർണവില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ട്. യുഎസ് ഡോളർ/ഇന്ത്യൻ രൂപയുടെ ശരാശരി വിനിമയ നിരക്ക് 96.00 ആയിരിക്കുമെന്ന് അനുമാനിച്ച്, 2026-ന്റെ ശേഷിക്കുന്ന കാലയളവിൽ പ്രാദേശിക സ്വർണവില 10 ഗ്രാമിന് 1,50,000 ദിർഹവും 1,80,000 ദിർഹത്തിനും ഇടയിൽ വ്യാപാരം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ബാങ്ക് 2027-ൽ 10 ഗ്രാമിന് 1,60,000 മുതൽ 1,90,000 വരെ വില ഉയരുമെന്ന് കണക്കാക്കുന്നു. ആഭ്യന്തര വിപണിയിൽ ഈ വർഷം ഏകദേശം 20 ശതമാനം വർധന രേഖപ്പെടുത്തി. ഈ വളർച്ചയ്ക്ക് കാരണം രൂപയുടെ 7 ശതമാനം ഇടിവ്, ഉയർന്ന അന്താരാഷ്ട്ര നിരക്കുകൾ, കസ്‌റ്റംസ് തീരുവ വർധന എന്നിവയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
വിപണി പുതിയ കസ്‌റ്റംസ് തീരുവയുമായി പൊരുത്തപ്പെടുന്നതിനാൽ, ഇന്ത്യൻ വിലകൾ സമീപഭാവിയിൽ 2-3 ശതമാനം വരെ ഇനിയും ഉയരാമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ആഭരണങ്ങളും സ്വർണക്കട്ടികളും വാങ്ങാൻ ദുബായിയുടെ ആകർഷണം ഗണ്യമായി വർധിപ്പിക്കുന്ന സുപ്രധാന ഘടകങ്ങളിൽ ഒന്നാണ്.
കുറഞ്ഞ നികുതികൾ, സുതാര്യമായ വിലനിർണയ ഘടനകൾ, വ്യാപാരികൾ തമ്മിലുള്ള കടുത്ത മത്സരം എന്നിവ കാരണം ദുബായ്ക്ക് പരമ്പരാഗതമായി വിലയിൽ ഒരു നേട്ടമുണ്ട്. ഇന്ത്യൻ കറൻസി ദുർബലമാകുമ്പോൾ, യുഎസ് ഡോളറുമായി ബന്ധിപ്പിച്ച ദിർഹം കൂടുതൽ വില സ്ഥിരത വാഗ്‌ദാനം ചെയ്യുന്നു.
സ്വർണം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്ന യാത്രക്കാർ ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ കസ്‌റ്റംസ് അലവൻസുകളും ഡിക്ലറേഷൻ ചട്ടങ്ങളും പാലിക്കണം. എന്നിട്ടും യുഎഇയിൽ വാങ്ങുന്ന പ്ലെയ്ൻ ഗോൾഡ് ആഭരണങ്ങളിലും ബുള്ള്യൺ ഉൽപ്പന്നങ്ങളിലും ചെലവ് ലാഭം തുടരുന്നതായി ജ്വല്ലറികൾ പറയുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ദുബായിലെ സ്വർണവില അസ്ഥിരമായി തുടർന്നു.
ഈ മാസം ആദ്യം 22 കാരറ്റ് സ്വർണവില ഗ്രാമിന് 526 ദിർഹത്തിന് മുകളിൽ എത്തിയ ശേഷം 500 ദിർഹം എന്ന പരിധിയിലേക്ക് താഴ്ന്നിരുന്നു. ശക്തമായ യുഎസ ഡോളറും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം ഹ്രസ്വകാലയളവിൽ വില ദിശയിലേക്ക് തന്നെ നീങ്ങാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications