യുഎഇയിൽ വിടാതെ പിടിച്ച് സ്വർണവില; ഓഗസ്‌റ്റിലെ ഉയർന്ന നിരക്കിന് തൊട്ടടുത്ത്, 22 കാരറ്റ് ഗ്രാം വില അറിയാം
ദുബായ്: യുഎഇയിലെ സ്വർണവിലയിൽ വീണ്ടും വർധനവ്. ഓഗസ്‌റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിനോട് അടുത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. മാസത്തിന്റെ തുടക്കം മുതൽ ആഭരണ വാങ്ങുന്നവർക്ക് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 44 ദിർഹത്തിന്റെ വർധനയാണ് നേരിടേണ്ടി വന്നത്.
തിങ്കളാഴ്‌ച രാവിലെ 8.34ന് ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 531 ദിർഹമായിരുന്നു വില. ഞായറാഴ്‌ച ഇത് 527.50 ദിർഹമായിരുന്നു. അതേസമയം, 22 കാരറ്റ് സ്വർണവില 488.50 ദിർഹത്തിൽ നിന്ന് 491.75 ദിർഹമായി ഉയരുകയും ചെയ്‌തിട്ടുണ്ട്. ഓഗസ്‌റ്റ് ഒന്നിന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 487.25 ദിർഹമായിരുന്നു വില.

രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇത് 43.75 ദിർഹം അഥവാ ഏകദേശം 9 ശതമാനം ഉയർന്ന് തിങ്കളാഴ്‌ച 531 ദിർഹത്തിലെത്തി നിൽക്കുകയാണ്. 22 കാരറ്റ് സ്വർണത്തിനും സമാനമായ വർധനയാണുണ്ടായത്. ഓഗസ്‌റ്റ് ഒന്നിലെ 451.25 ദിർഹത്തിൽ നിന്ന് 491.75 ദിർഹമായി വില ഉയർന്നു. അതായത് ഗ്രാമിന് 40.50 ദിർഹത്തിന്റെ വർധന.
ഈ മാസം തുടക്കത്തിൽ 24 കാരറ്റ് സ്വർണവില ഗ്രാമിന് 500 ദിർഹത്തിൽ താഴെയായിരുന്നു. ഓഗസ്‌റ്റ് മൂന്നിന് ഇത് 485.50 ദിർഹമായി കുറഞ്ഞെങ്കിലും അടുത്ത ദിവസം 492.25 ദിർഹമായി ഉയർന്നു. ആദ്യ ആഴ്‌ചയിൽ വില അതിവേഗം ഉയർന്നു. ഓഗസ്‌റ്റ് ആറിന് 510.50 ദിർഹവും ഏഴിന് 523.75 ദിർഹവും രേഖപ്പെടുത്തി. ഓഗസ്‌റ്റ് 12ന് വില 533.25 ദിർഹത്തിലെത്തിയ ശേഷം അടുത്ത ദിവസം 523.50 ദിർഹമായി കുറഞ്ഞിരുന്നു. ഇന്ന് വീണ്ടും 531 ദിർഹത്തിലെത്തിയതോടെ ഓഗസ്‌റ്റിലെ ഏറ്റവും ഉയർന്ന നിരക്കിന് വളരെ അടുത്തായി.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ശക്തമായി മുന്നേറ്റം തുടരുകയാണ്. രണ്ടാഴ്‌ചയായി തുടരുന്ന മുന്നേറ്റത്തിനിടെ സ്വർണം ഔൺസിന് ഏകദേശം 4400 ഡോളറിന് സമീപമാണ് നിലവിൽ വ്യാപാരം നടത്തി വരുന്നത്. കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ അന്താരാഷ്ട്ര സ്വർണവില ഏകദേശം ഒരു ശതമാനം ഉയർന്നിരുന്നു.
അമേരിക്കയിലെ പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമായ ചില്ലറ വിൽപ്പന കണക്കുകളും ഉപഭോക്തൃ ആത്മവിശ്വാസത്തിലുണ്ടായ ഇടിവും ഡോളറിനെ ദുർബലപ്പെടുത്തി. ഇത് സ്വർണവില ഉയരാൻ സഹായിച്ചു. പലിശ നൽകാത്ത ആസ്‌തിയായ സ്വർണത്തിന് പലിശനിരക്ക് ഉയരുന്നത് സാധാരണയായി പ്രതികൂലമായി ബാധിക്കാറുണ്ട്.
അതേസമയം, ആഗോള ഊർജവിതരണവുമായി ബന്ധപ്പെട്ട ആശങ്കകളും സ്വർണവിപണിയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച അവസാനം ഹോർമുസ് കടലിടുക്കിൽ കൂടുതൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെ മേഖലയിൽ അനിശ്ചിതത്വം വർധിച്ചിരുന്നു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് കൂടുതൽ നടപടികൾ സ്വീകരിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.




Click it and Unblock the Notifications