ദുബായിൽ സ്വർണ വിൽപ്പന ഇനി പൊടിപൊടിക്കും; വൻ വിലക്കുറവ്, 24 കാരറ്റിന്റെ വില 500 ദിർഹത്തിൽ താഴെ!
ദുബായ്: യുഎഇ പ്രവാസികൾക്കും സ്വർണാഭരണ പ്രേമികൾക്കും വലിയ സന്തോഷം നൽകിക്കൊണ്ട് ദുബായ് വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ്. വെള്ളിയാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വിലകൾ കുത്തനെ താഴേക്ക് പോകുന്ന കാഴ്‌ചയാണ് കണ്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് വിപണിയിൽ ഏറ്റവും മൂല്യമുള്ള 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴേക്ക് വീഴുന്നത്.
വരും ദിവസങ്ങളിൽ സ്വർണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ പ്രവാസി കുടുംബങ്ങൾക്കും ഈ വിലക്കുറവ് വലിയൊരു ആശ്വാസമാണ് പകരുന്നത്. ആഗോള സാമ്പത്തിക വിപണിയിലെ തളർച്ചയുടെയും ധനനയങ്ങളിലെ മാറ്റങ്ങളുടെയും പ്രതിഫലനമെന്നോണം ദുബായ് വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 496.75 ദിർഹമായി വില കുറഞ്ഞു.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഇത് ഗ്രാമിന് 509.25 ദിർഹമായിരുന്നു. അതായത്, ഒറ്റയടിക്ക് ഗ്രാമിന് 12.5 ദിർഹത്തിന്റെ വലിയ കുറവാണ് ഈ വിഭാഗത്തിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങൾ നിർമ്മിക്കാൻ സാധാരണക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
വിപണിയിലെ ഏറ്റവും പുതിയ നിരക്കുകൾ പരിശോധിച്ചാൽ, 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11.5 ദിർഹം കുറഞ്ഞ് 460.0 ദിർഹത്തിലെത്തി. മറ്റ് കാരറ്റുകളായ 21 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 441.25 ദിർഹവും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 378.0 ദിർഹവുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ നിരക്കുകൾ. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295.0 ദിർഹമാണ് പുതിയ വില. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കൂടുതൽ ആഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ദുബായിലെ സ്വർണവ്യാപാരം കൂടുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നേരിട്ട പെട്ടെന്നുള്ള വിലത്തകർച്ചയാണ് ദുബായ് വിപണിയിലും സമാനമായ രീതിയിൽ പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,200 ഡോളറിന് താഴേക്ക് പതിച്ച് 4,123 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒറ്റയടിക്ക് 2.4 ശതമാനത്തിന്റെ ഇടിവാണ് ആഗോളതലത്തിൽ സ്വർണത്തിന് സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാമത്തെ ആഴ്‌ചയാണ് സ്വർണവില ഇത്തരത്തിൽ ഇടിവ് നേരിടുന്നത്.
സ്വർണത്തിന് പിന്നാലെ വെള്ളിയുടെ വിലയിലും അന്താരാഷ്ട്ര വിപണിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. വെള്ളിയുടെ വില അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് നാല് ശതമാനത്തിലധികം കുറഞ്ഞ് 63.63 ഡോളറിലെത്തി. ആഗോള വിപണിയിലെ ഈ തകർച്ചയ്ക്ക് പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്.
അതിലൊന്ന് യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള കർശനമായ ധനനയ സൂചനകളും മറ്റൊന്ന് യുഎസ്-ഇറാൻ സുപ്രധാന വെടിനിർത്തൽ മുൻനിർത്തിയുള്ള സമാധാന ശ്രമങ്ങളുമാണ്. യുഎസും-ഇറാനും തമ്മിൽ രൂപപ്പെട്ട സമാധാനാന്തരീക്ഷം കാരണം പണപ്പെരുപ്പ ആശങ്കകൾ കുറയുകയും ഇത് ക്രൂഡ് ഓയിൽ വിപണിയെ താഴേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതാണ് സ്വർണത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു ഘടകം.














Click it and Unblock the Notifications