മോശം പെരുമാറ്റം, ഭക്ഷണം പോലും നൽകിയില്ല; കുവൈറ്റിൽ 13 മണിക്കൂറോളം കുടുങ്ങി ഇന്ത്യക്കാർ, പരാതി
കുവൈറ്റ് സിറ്റി: മുംബൈയിൽ നിന്ന് മാഞ്ചസ്‌റ്ററിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാർ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ. ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സൗകര്യമോ നൽകാതെ അധികൃതർ വിവേചനപരമായ നിലപാട് സ്വീകരിച്ചുവെന്നാണ് യാത്രക്കാരുടെ ആരോപണം.
അറുപത് പേരോളം വരുന്ന ഇന്ത്യക്കാരുടെ സംഘമാണ് കുവൈറ്റ് അന്താരാഷ്ട്ര എയർപോർട്ടിൽ കുടുങ്ങിയത്. പതിമൂന്ന് മണിക്കൂറോളം നരകയാതന അനുഭവിക്കേണ്ടി വന്നുവെന്നാണ് യാത്രക്കാർ ഒന്നടങ്കം പറയുന്നത്. യാത്ര തുടരാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതിന് പുറമെയാണ് അധികൃതരിൽ നിന്ന് മോശം പെരുമാറ്റവും ഇവർക്ക് നേരിടേണ്ടി വന്നത്.

ഞയറാഴ്‌ചയായിരുന്നു സംഭവം. സാങ്കേതിക തകരാർ മൂലം ജിഎഫ് 005 എന്ന ഗൾഫ് എയർ വിമാനം വഴിതിരിച്ചുവിട്ടതിനെ തുടർന്നാണ് ഇവർക്ക് 13 മണിക്കൂറിലേറെ എയർപോർട്ടിൽ ചിലവഴിക്കേണ്ടി വന്നത്. ട്രാൻസിറ്റ് വിസ സൗകര്യം ലഭ്യമല്ലാത്തതിനാൽ ഇന്ത്യക്കാർക്ക് എയർപോർട്ടിന് പുറത്തേക്ക് കടക്കാനും കഴിയാത്ത സാഹചര്യമായിരുന്നു ഇവിടെയെന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പക്ഷേ ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നില്ല. അവർക്ക് വിമാനത്താവളത്തിന് പുറത്ത് കടക്കാനുള്ള അവസരം കിട്ടുകയും ചെയ്‌തു. എന്നാൽ വിഷയം വലിയ രീതിയിൽ ചർച്ചയായത് തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യാത്രക്കാർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നതോടെയാണ്.
കൂടാതെ കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സഹായവും യാത്രക്കാർ തേടി. തുടർന്ന് ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ബന്ധപ്പെട്ടിരുന്നു. ഇന്ത്യൻ എംബസിയുടെ ഇടപെടലിന്റെ ഫലമായി മുതിർന്ന പൗരന്മാർ, കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് വിമാനത്താവളത്തിനുള്ളിൽ താൽകാലിക വിശ്രമ സൗകര്യം ഒരുക്കുകയായിരുന്നു.
യാത്രക്കാരിൽ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആശങ്കകൾക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസി തന്നെ നേരിട്ട് മറുപടി നൽകിയിരുന്നു. ആദ്യ മണിക്കൂറുകളിൽ തങ്ങൾക്ക് കുടിക്കാൻ വെള്ളം പോലും അധികൃതർ നൽകിയില്ലെന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന ആരോപണം. ഇതോടെ വലിയ പ്രതിഷേധമാണ് കുവൈറ്റ് എയർപോർട്ട് അധികൃതർക്ക് നേരെ ഉയരുന്നത്.
അതേസമയം, ഏറെനേരത്തെ അനിശ്ചിത്വങ്ങൾക്കും പരാതികൾക്കും ഒടുവിൽ ഇന്ന് പുലർച്ചയോടെയാണ് യാത്രക്കാരുമായി മാഞ്ചെസ്‌റ്ററിലേക്കുള്ള വിമാനം പുറപ്പെട്ടത്. പുലർച്ചെ നാലരയോടെ വിമാനം പുറപ്പെട്ടുവെന്നാണ് എംബസിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇതോടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്.












Click it and Unblock the Notifications