കുവൈത്ത് വീണ്ടും തിരഞ്ഞെടുപ്പിലേക്ക്: പാർലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ 4 ന് നടക്കും
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 4 ന് നടക്കും. വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതയ്ക്ക് ശേഷമാണ് കുവൈത്ത് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ച ഉത്തരവ് ഉദ്ധരിച്ച് സർക്കാർ വാർത്താ ഏജൻസിയായ കുനയാണ് തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഒരു അംഗം ഭരണാധികാരിയെ അപമാനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരിയിൽ കുവൈത്ത് അമീർ പാർലമെൻ്റ് പിരിച്ചുവിട്ടിരുന്നു. 'കുറ്റകരവും അനുചിതവുമായ' ഭാഷ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കുവൈത്ത് ഭരണാധികാരിയുടെ നടപടി. ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങൾ വർഷങ്ങളായി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് കുവൈറ്റ്.

അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതില്‍ എംപിമാരില്‍ നിന്ന് ഗുരുതര വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അന്ന് വാർത്താ ഏജന്‍സികള്‍ വ്യക്തമാക്കിയത്. കാബിനറ്റ് മന്ത്രിമാരും നിയമനിര്‍മാതാക്കളും തമ്മില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് പാര്‍ലമെന്റ് പിരിച്ചുവിടലിലേക്ക് എത്തിച്ചത്. പാര്‍ലമെന്റിനെയും കാബിനറ്റിനെയും അവരുടെ ചുമതലകള്‍ പരാജയപ്പെട്ടതിന് പുതിയ അമീര്‍ ശാസിച്ചിരുന്നു.
അതേസമയം, 2024 -ലെ ദേശീയ തിരഞ്ഞെടുപ്പിൽ 21 വയസ്സ് തികഞ്ഞ 45,000 പൗരന്മാർ കൂടി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നത്. ഒരു വര്‍ഷം പോലും തികയും മുമ്പാണ് ദേശീയ അസംബ്ലി പിരിച്ചു വിട്ടത്. നാലു വര്‍ഷം കാലാവധി ശേഷിക്കെയായിരുന്നു ഭരണാധികാരിയുടെ നടപടി. പാർലമെന്റ് പിരിച്ചു വിട്ട് 2 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് കുവൈത്തിലെ നിയമം.
കുവൈത്തില്‍ തിരഞ്ഞെടുപ്പിലൂടെ 50 അംഗങ്ങൾ ആണ് പാർലമെന്റിൽ എത്തുക. 5 പ്രവിശ്യകളിൽ നിന്നായി കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 10 പേർ വീതം പാർലമെന്റിൽ എത്തുന്ന സംവിധാനമാണ് രാജ്യത്ത് നിലവിലുള്ളത്. ഗള്‍ഫ് മേഖലയില്‍ ജനാധിപത്യ രീതിയിൽ പാർലമെന്ററി സംവിധാനം നിലവിൽ ഉള്ള രാജ്യമാണ് കുവൈറ്റ്.












Click it and Unblock the Notifications