ഇനി ഇന്ത്യയ്ക്ക് എണ്ണയുടെ കാര്യത്തിൽ നോ ടെൻഷൻ; അബുദാബിയിൽ ശേഖരം കണ്ടെത്തി ഇന്ത്യൻ കമ്പനികൾ
ദുബായ്: വിദേശരാജ്യത്തെ പര്യവേക്ഷണ ദൗത്യത്തിൽ നിർണായക നേട്ടം കൈവരിച്ചുകൊണ്ട് അബുദാബിയിൽ ഓൺഷോർ എണ്ണ ശേഖരം കണ്ടെത്തി ഇന്ത്യൻ എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഭാരത് പെട്രോ റിസോഴ്‌സസ് ലിമിറ്റഡിന്റെയും (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉപസ്ഥാപനം) 50:50 സംയുക്ത സംരംഭമായ ഊർജ ഭാരത് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ കണ്ടെത്തലിന് പിന്നിൽ.
പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഷിലൈഫ് പ്ലേ (എക്‌സ്എൻ 76), ഹബ്ഷാൻ റിസർവോയർ (എക്‌സ്എൻ 79 02S) എന്നിവിടങ്ങളിൽ നേരിയ അസംസ്‌കൃത എണ്ണയാണ് കണ്ടെത്തിയതെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യൻ ഓയിലിന്റെ ആഗോള പര്യവേഷണ പ്രവർത്തനങ്ങൾക്ക് ഇതൊരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം വിലയിരുത്തി.

'ഈ മേഖലയിലെ ഹൈഡ്രോകാർബൺ സാധ്യതകൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും കണ്ടെത്തി ഉപയോഗിക്കാനും ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു' എന്നാണ് ഹർദീപ് സിംഗ് പുരി പറയുന്നത്. എന്നാൽ, ശേഖരത്തിന്റെ അളവ് എത്രയെന്നോ ഉൽപ്പാദനത്തിന്റെ സമയപരിധിയോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ ഊർജ്ജ കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം ഈ കണ്ടെത്തലിലൂടെ വെളിപ്പെടുന്നു. അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തന്ത്രത്തിന് ഇത് കരുത്തേകുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഊർജ്ജ സ്വയംപര്യാപ്‌തത വർധിപ്പിക്കാനുള്ള ലക്ഷ്യവുമായും ഈ മുന്നേറ്റത്തെ അദ്ദേഹം ബന്ധപ്പെടുത്തി.
ഇതുകൂടാതെ, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉത്പാദനം വർധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ ആഭ്യന്തര പര്യവേഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയാണെന്നും ഹർദീപ് സിംഗ് പുരി അറിയിച്ചു. ഹൈഡ്രോകാർബൺ സാധ്യതകൾ വിലയിരുത്താൻ രാജ്യത്തെ ഏഴ് അവസാദ തടങ്ങളിൽ നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് പഠനം നടന്നുവരുന്നു.
20,000 ഗ്രൗണ്ട്-ലൈൻ കിലോമീറ്റർ ഭൂകമ്പ സർവേ ലക്ഷ്യമിടുന്ന 'മിഷൻ അൻവേഷൻ' എന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിചോറൂണ്. ഇതിൽ 8,000 കിലോമീറ്ററിലധികം പൂർത്തിയായതായി മന്ത്രി വെളിപ്പെടുത്തി. കൂടാതെ, ഏകദേശം 10 ലക്ഷം ചതുരശ്ര കിലോമീറ്റർ കടലിലെ പ്രദേശങ്ങൾ പര്യവേഷണത്തിനായി തുറന്നുനൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ഓപ്പൺ എക്കറേജിൽ ലൈസൻസ് നൽകുന്ന പദ്ധതിക്ക് കീഴിലുള്ള എണ്ണ, വാതക ബ്ലോക്കുകൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര ഊർജ്ജ കമ്പനികളിൽ നിന്ന് മികച്ച താൽപ്പര്യമുണ്ടാക്കാൻ കഴിഞ്ഞു. വരാനിരിക്കുന്ന ഒഎഎൽപി പത്താം റൗണ്ട് പങ്കാളിത്തത്തിലും നിക്ഷേപത്തിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി പ്രതീക്ഷിക്കുന്നു.
ഈ പദ്ധതിക്ക് കീഴിൽ 25 ബ്ലോക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും രാജ്യത്ത് നിലവിൽ 154 പര്യവേഷണ ബ്ലോക്കുകൾ സജീവമാണെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ പുതിയ 14 എണ്ണ-വാതക ശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഇന്ത്യയ്ക്ക് പുറത്തും ഇത്തരം എണ്ണശേഖരങ്ങൾ കണ്ടെത്തുന്നതിലെ മികവാണ് ഏറ്റവും ഒടുവിലത്തെ സംഭവം എടുത്തു കാണിക്കുന്നത്.












Click it and Unblock the Notifications